ADVERTISEMENT

മനുഷ്യകുലത്തിന് എന്നും സംരക്ഷണം നൽകിക്കൊള്ളാമെന്ന ഉറപ്പുപോലെയാണ് നമ്മുടെ ഇടതു കയ്യുടെ മുകൾഭാഗത്ത് കാണപ്പെടുന്ന ബിസിജി (BCG-Bacille-Calmette-Guerin) പ്രതിരോധ കുത്തിവയ്പ്പെടുത്തത്തിന്റെ അടയാളം കാണപ്പെടുന്നതെന്ന് തോന്നുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ ഇന്നും വലിയ പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്ന ക്ഷയരോഗത്തിനെതിരായുള്ള പ്രതിരോധവാക്സിനായ ബിസിജി ആദ്യം പരീക്ഷിക്കപ്പെട്ടത് 1921-ൽ ആയിരുന്നു. വാക്സിൻ വികസിപ്പിച്ചെടുത്ത മൂന്നു ഗവേഷകരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് ബിസിജി എന്ന പേര്  വാക്സിന് നൽകിയത്.

ഭൂഗോളത്തിൽ ഓരോ വർഷവും ഏകദേശം 80 ലക്ഷം പേർക്കെങ്കിലും ടിബി അഥവാ ക്ഷയരോഗം പിടിപെടുന്നുണ്ടെന്നും അവരിൽ നാലിലൊന്ന് പേർ മരണപ്പെടുന്നുണ്ടെന്നുമാണ് കണക്ക്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ക്ഷയരോഗം കൊന്നൊടുക്കിയത് പത്തുകോടി ജനങ്ങളെയാണ്. ബിസിജി എന്ന വാക്സിൻ രക്ഷിച്ചു കൊണ്ടിരിക്കുന്നത് കോടിക്കണക്കിന് മനുഷ്യജീവനകളാണെന്ന് ചുരുക്കം. ഇതിനിടെ കൊറോണവൈറസ് കാലത്ത് ബിസിജി വാക്സിൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ബിസിജി കുത്തിവെയ്പ് തങ്ങളുടെ  സാർവത്രികരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കി. കുഞ്ഞുങ്ങൾക്ക് നൽകി വരുന്ന രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് കുറവാണെന്ന ഒരു പഠനമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ബിസിജി വാക്സിന്റെ പെരുമ അതുകൊണ്ടും തീരുമെന്ന് തോന്നുന്നില്ല. ഇപ്പോഴിതാ, സയൻസ് ട്രാൻസലേഷണൽ മെഡിസിൻ ജേണലിൽ വന്ന ഏറ്റവും പുതിയ പഠനമനസരിച്ച് നവജാത ശിശുക്കളിൽ രക്തത്തിലെ അണുബാധ മൂലമുണ്ടാകുന്ന മരണത്തിൽ നിന്ന് സംരക്ഷണം നൽകാനും ബിസിജി പ്രതിരോധ കുത്തിവയ്പ് സഹായിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.

രക്തത്തിലെ അണുബാധ (Sepsis) മൂലമുണ്ടാകുന്ന മരണസാധ്യത ദശലക്ഷകണക്കിന് നവജാത ശിശുക്കൾ നേരിടുന്ന ഭീഷണിയാണ്. ബിസിജി കുത്തിവെയ്പ് കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ സെപ്സിസ്  മൂലമുണ്ടാകുന്ന മരണ നിരക്കിൽ കുറവുണ്ടാകുന്നതായി അമേരിക്കയിലെ ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിലെ ബ്രയോൺ ബ്രൂക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനം പറയുന്നു. എങ്ങനെയാണ് ഇത്തരത്തിലൊരു സംരക്ഷണം ബിസിജി നൽകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും എലികളെ മാതൃകകളാക്കി നടത്തിയ പഠനത്തിൽ ചില പുതിയ കാര്യങ്ങൾ വ്യക്തമായിരുന്നു. മാതൃകാപഠനം നടത്തിയ എലികളിൽ ബിസിജി നൽകി മണിക്കൂറുകൾക്കകം ഗ്രാനുലോസൈറ്റ് കോളനി സ്റ്റിമുലേറ്റിങ്ങ് ഫാക്ടർ (G - CSF ) ഉത്പാദനത്തിനുള്ള  ഉയർന്ന പ്രേരണയുണ്ടാവുകയും തൽഫലമായി രക്തത്തിലെ വെളുത്ത രക്താണുക്കളിൽ, രോഗാണുക്കൾക്കെതിരെ പടവെട്ടുന്ന ന്യൂട്രോഫിൽ ( Neutrophil) കോശങ്ങളുടെ ഉത്പാദനവും എണ്ണവും കൂടുന്നതായും  ഗവേഷകർ കണ്ടെത്തി. ന്യൂട്രോഫിൽ കോശങ്ങളുടെ ഈ പെരുക്കമാണ് രക്തത്തിലെ രോഗാണുബാധയിൽ നിന്ന് കുഞ്ഞുങ്ങളെ നേരിട്ട് സംരക്ഷിക്കുന്നതായി അവർ മനസ്സിലാക്കുന്നത്. ബിസിജി നൽകുന്നതിനെത്തുടർന്നുണ്ടാകുന്ന സമാനമായ അതിവേഗ രക്തകോശ നിർമ്മാണം നവജാത ശിശുക്കളിലും കണ്ടെത്തിയിരുന്നു.

എന്നും തുടരുന്ന സംരക്ഷണം

പ്രതിവർഷം കോടിക്കണക്കിന് കുട്ടികൾക്കാണ് ക്ഷയരോഗം വരാതിരിക്കാനുള്ള ബിസിജി വാക്സിൻ നൽകുന്നത്. മനുഷ്യരാശിയെ ഗ്രസിച്ച കോവിഡ് മഹാമാരിയുടെ വർത്തമാനത്തിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബിസിജി സംബന്ധിച്ച ഗുണങ്ങൾ വാർത്തകളിൽ വരുന്നുണ്ട്. ഇപ്പോഴാകട്ടെ ലോകം നേരിടുന്ന വലിയൊരു പൊതു ജനാരോഗ്യ പ്രശ്നത്തിലും ബിസിജിയുടെ സഹായഹസ്തങ്ങൾ എത്തുന്നതായി പഠനങ്ങൾ പുറത്തു വരുന്നു. നിസാരകാര്യമല്ല ഇതെന്നോർക്കുക, കാരണം ലോകത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലെ മരണനിരക്കിൽ  പകുതിയും നവജാത പ്രായത്തിലാണ് സംഭവിക്കുന്നത്. ഇത്തരം മരണങ്ങളിൽ പ്രതിവർഷം 16 ലക്ഷവും സംഭവിക്കുന്നത് രക്ത ദൂഷണം (Sepsis) മൂലമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ  അഞ്ചിലൊന്നാണ് രോഗാണുബാധ മൂലമുണ്ടാകുന്നതെങ്കിലും അവയുണ്ടാക്കുന്ന രോഗാണക്കളുടെ നീണ്ടനിര സ്ഥലകാലമനുസരിച്ച് വലിയ വ്യത്യാസം കാണിക്കുന്നു. ഇതിനാൽ പ്രത്യേക പ്രതിരോധ കുത്തിവെയ്പ് വഴി ഇവയെ തടയുക ബുദ്ധിമുട്ടാണ്. എന്നാൽ രോഗാണുവിനെ തടയുന്ന പൊതുവായ ഒരു സമീപന രീതിയാണ് ഫലപ്രദമെന്ന് കണ്ടെത്തിയിട്ടുണ്ട്. 'ഒരു വെടിക്ക് രണ്ടു പക്ഷി' എന്ന പോലെ ബിസിജി കുത്തിവെയ്പ് വഴി ഒരേസമയം ക്ഷയരോഗത്തെ നേരിട്ടും, കുട്ടികളിലെ രക്തരോഗാണുബാധയെ ശരീര പ്രതിരോധശേഷിയെ ഉത്തേജിപ്പിച്ചും തടയാമെന്ന പ്രതീക്ഷയാണ് പുതിയ പഠനം നൽകുന്നത്.

English Summary: Bacille Calmette-Guérin (BCG) vaccination and COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com