ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത കാലത്തായി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം മഹാവ്യാധി വരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ചൈന അത് മറച്ചുവച്ചു എന്നുമെല്ലാമാണ്. എന്നാല്‍, മൈക്രോസോഫ്റ്റ് മുന്‍ മേധാവിയും മനുഷ്യരാശിയുടെ ഉന്നമനത്തിനുപ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ ബില്‍ ഗെയ്റ്റ്‌സ് ഇപ്പോള്‍ പറയുന്നത്, താന്‍ മഹാവ്യാധി വരുമെന്ന കാര്യം 2016ല്‍ തന്നെ ട്രംപിനെ അറിയിച്ചിരുന്നുവെന്നാണ്. ഇത് അമേരിക്കയ്ക്ക് ഭീഷണിയായിരിക്കുമെന്നും താന്‍ മുന്നറിയിപ്പു നല്‍കിയരുന്നതായി അദ്ദേഹം പറയുന്നു.

താന്‍ ട്രംപിനോടുമാത്രമല്ല, അക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റാകാന്‍ കച്ചകെട്ടി നടന്നിരുന്ന എല്ലാവരോടുമായാണ് ഇതു പറഞ്ഞതെന്നാണ് ഗെയ്റ്റസ് ദി വോള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറയുന്നത്. ഈ ഭീഷണിക്ക് രാജ്യം സന്നദ്ധമാകണം എന്നാണ് താന്‍ അറിയിച്ചത്. മറ്റു പ്രസിഡന്റ് മത്സരാര്‍ഥികളോട് പറഞ്ഞതു കൂടാതെ, ട്രംപ് ടവറിലെത്തിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിനോട് താൻ പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ട്രംപ് മഹാവ്യാധി കൈകാര്യം ചെയ്ത രീതിയെ കടന്നാക്രമിക്കുകയാണ് പല അമേരിക്കന്‍ പ്രമുഖരും. ഈ എരിതീയില്‍ എണ്ണ ഒഴിച്ചുകൊണ്ടാണ് ഇപ്പോള്‍ ഗെയ്റ്റ്‌സ് കടന്നുവന്നിരിക്കുന്നത്. മഹാവ്യാധി മനുഷ്യരാശിക്ക് ആണവയുദ്ധത്തെക്കാള്‍ ആഴത്തിലുള്ള മുറിവേല്‍പ്പിക്കാമെന്നായിരുന്നു ഗെയ്റ്റ്‌സ് കുറച്ചു വര്‍ഷമായി പറഞ്ഞുവന്നത്. അദ്ദേഹം തന്റെ 2015ലെ ടെക്‌ടോക്കിലും ഇത് എടുത്തുപറഞ്ഞിരുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ ലോകത്ത് 10 ലക്ഷത്തിലേറെ ആളുകള്‍ മരിക്കേണ്ടിവരുന്നുണ്ടെങ്കില്‍ അത് മഹാവ്യാധിയില്‍ നിന്നായിരിക്കും, യുദ്ധത്തില്‍ നിന്നാവില്ല- മിസൈലുകള്‍മൂലമാവില്ല, മൈക്രോബുകളായിരിക്കും വിനാശകാരി എന്നും ഗെയ്റ്റ്‌സ് പറഞ്ഞു.

നമ്മള്‍ വന്‍ ആണവശേഖരമൊക്കെ ഉണ്ടാക്കി കൂട്ടുന്നുണ്ട്. എന്നാല്‍, ഒരു മഹാവ്യാധി പടര്‍ന്നാല്‍ തടയിടാനുള്ള കോപ്പുകൂട്ടിയിട്ടില്ല, നമ്മള്‍ അടുത്ത പകര്‍ച്ചവ്യാധി വന്നാല്‍ സജ്ജരല്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. താന്‍ തന്റെ പല പ്രസംഗങ്ങളിലും ഇത് ആവര്‍ത്തിച്ചുവന്നിരുന്നുവെന്നും ഇപ്പോള്‍ തോന്നുന്നത് അതിലേറെ ചെയ്യണമായിരുന്നു എന്നുമാണെന്ന് അദ്ദേഹം ദി വോള്‍ സ്ട്രീറ്റ് ജേണലിനോടു പറഞ്ഞു. എനിക്കിപ്പോഴള്‍ ഭീതി തോന്നുന്നു. ഈ ആഘാതമെല്ലാം ഏല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു. എന്റെ മുന്നറിയിപ്പ് കൂടുതല്‍ ശ്രദ്ധ കിട്ടുന്ന രീതിയില്‍ നടത്തേണ്ടതായിരുന്നു എന്നും ഗെയ്റ്റ്‌സ് പറയുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗെയ്റ്റ്‌സ് ഫൗണ്ടേഷന്‍ ഇതുവരെ ഏകദേശം 300 ദശലക്ഷം ഡോളര്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇറക്കി കഴിഞ്ഞു.

English Summary: Bill Gates says he warned Trump about pandemic threat just before inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com