ADVERTISEMENT

ചൈനയിൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്ന് അറിഞ്ഞ ആ നിമിഷം മുതൽ കേരളത്തിൽ മുൻകരുതൽ തുടങ്ങിയിരുന്നു. ഇതുകൊണ്ട് കൊറോണയെ കൃത്യമായി നേരിടുന്നതിൽ കേരളം വിജയിക്കുകയും ചെയ്തു. കേരളത്തിന്റെ വിജയത്തെ രാജ്യാന്തര മാധ്യമമായ സിഎൻഎൻ കൃത്യമായ കണക്കുകൾ നിരത്തി എടുത്തുപറയുന്നുണ്ട്. ജനുവരിയിൽ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. എന്നാൽ, നാലുമാസത്തിനുശേഷവും കൊറോണ കേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. ലോകം ഒന്നടങ്കം കൊറോണയ്ക്ക് മുന്നിൽ വിറച്ചുനിൽക്കുമ്പോഴും ഓരോ രോഗിയേയും അതിവേഗം ക്വാറന്റീൻ ചെയ്ത് അസുഖം ഭേദമാക്കുന്നതിൽ കേരളത്തിന്റെ ആരോഗ്യ വകുപ്പ് വലിയ വിജയമാണ് നേടിയത്. ഇതിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ് സിഎൻഎൻ റിപ്പോർട്ടിൽ കാര്യമായി പറഞ്ഞുപോകുന്നതും.

130 കോടി ജനങ്ങളുള്ള രാജ്യത്ത് ഇപ്പോൾ 74,000 ത്തിലധികം കൊറോണ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2,400 മരണം ഉൾപ്പെടുന്നു. എന്നാൽ, ഏകദേശം 3.6 കോടി ജനസംഖ്യയുള്ള കേരളം (കാനഡയേക്കാൾ വലുതാണ്) ഇത് റിപ്പോർട്ട് ചെയ്തത് വെറും 519 കേസുകളും മൂന്ന് മരണങ്ങളും മാത്രമാണ്. ശനിയാഴ്ച വരെ 16 സജീവ കേസുകൾ മാത്രമാണ് ഉള്ളതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

കണക്കുകൾ താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ 860ൽ അധികം മരണം ഉൾപ്പെടെ 23,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ ഒരു ലക്ഷം പേരെ എടുക്കുമ്പോൾ 19 കേസുകളാണുള്ളത്. എന്നാൽ കേരളത്തിന് ഇത് ലക്ഷത്തിൽ ഒന്ന് മാത്രമാണുള്ളത്. ലോകത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോർട്ട് ചെയ്യപ്പെടുന്ന അമേരിക്കയിൽ ഒരു ലക്ഷത്തിൽ 415 കേസുകളാണുള്ളത്.

അതിവേഗ നീക്കങ്ങളും മുൻകാല സംഭവങ്ങളിൽ നിന്ന് പഠിച്ചതിനും കേരളത്തിന്റെ വിജയത്തിന്റെ ഭാഗമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇന്ത്യ എത്രമാത്രം വ്യത്യസ്തമാണെന്നും വൈറസിനെതിരായ ഒരു വ്യക്തിയുടെ സാധ്യത അവർ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും കേരളം കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

ജനുവരി രണ്ടാം വാരത്തിൽ ചൈനയിൽ കൊറോണവൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ കൃത്യമായ പ്ലാനിങ്ങാണ് നടപ്പിലാക്കിയതെന്ന് പറയുന്നു. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ വുഹാനിൽ പഠിക്കുന്നുണ്ട്. ഇതിനാൽ വൈറസ് സംസ്ഥാനത്ത് വരുന്നതിന് സാധ്യത മുൻകൂട്ടി കണ്ട് വേണ്ടത് നടപ്പിലാക്കി. കോണ്ടാക്റ്റ് ട്രെയ്‌സിങ്, സ്‌ക്രീനിങ്, ലോജിസ്റ്റിക്‌സ്, മാനസികാരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്ന 18 വിദഗ്ധ ഗ്രൂപ്പുകളെ ജനുവരി അവസാനത്തോടെ മന്ത്രാലയം രൂപീകരിച്ചു. ഞങ്ങൾ എല്ലാം ആസൂത്രണം ചെയ്തു എന്നാണ് ആരോഗ്യ മന്ത്രി പറയുന്നു. അതായത് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിനു മുൻപാണ് കേരളം അതീവ ജാഗ്രതയോടെ കാര്യങ്ങൾ നടപ്പിലാക്കിയത്.

പുതിയ കേസുകളൊന്നും ഇല്ലാതിരുന്നപ്പോഴും സംസ്ഥാനം ജാഗ്രത പാലിച്ചതിനാലാണ് കൊറോണയെ നേരിടാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ ഇപ്പോൾ കേസുകളൊന്നും ഇല്ലാത്തതിനാൽ ഞങ്ങൾ എന്തിനാണ് അമിതമായി ശ്രദ്ധിക്കുന്നതെന്ന് ചിലർ ചോദിച്ചുവെന്ന് ആരോഗ്യമന്ത്രി പറയുന്നു.

2018ൽ, നിപ വൈറസ് സംസ്ഥാനത്തെ ബാധിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ 18 പേർ മരിച്ചു. 40 മുതൽ 75 ശതമാനം വരെ മരണനിരക്ക് ഉള്ള നിപയ്ക്ക് ചികിത്സയോ വാക്സിനോ ഇല്ല. ഇത് കോവിഡ് -19 നെക്കാൾ ഭീകരമാണ്. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളം രോഗത്തെ പിടിച്ചുകെട്ടി. ഏറ്റവും പ്രധാനപ്പെട്ട കാര്യം കോൺടാക്റ്റ് ട്രേസിങ് ആയിരുന്നു. ഇതെല്ലാം കേരളത്തിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ വിജയത്തെയാണ് സിഎൻഎൻ പറയുന്നത്.

English Summary: The way these Indian states handled coronavirus shows where you live matters

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com