ചൈന വീണ്ടും കൊറോണ ഭീതിയിൽ : 10 ദിവസത്തിനുള്ളിൽ 1.1 കോടി പേർക്ക് ടെസ്റ്റിങ്
Mail This Article
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ തുടക്കമിട്ട വൈറസ് ബാധ ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലുമെത്തി. എന്നാൽ, കൊറോണ വൈറസിനെ പിടിച്ചുകെട്ടിയ രാജ്യങ്ങളിൽ പോലും വീണ്ടും കോവിഡ്–19 രോഗികളെ കണ്ടെത്തിയിരിക്കുന്നു. ചൈനയിലെ വുഹാനിൽ പോലും ഇപ്പോഴും കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത പത്ത് ദിവസത്തിനിടെ ചൈനയിൽ 1.1 കോടി പേർക്ക് ടെസ്റ്റിങ് നടത്താനാണ് പദ്ധതി.
വുഹാനിലെ ഡോങ്‌സിഹു ജില്ലയിലാണ് പുതിയ കോവ്ഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 76 ദിവസത്തെ ലോക്ഡൗണിന് ശേഷം ഫാക്ടറികളും ഓഫിസുകളും വീണ്ടും തുറന്നിരുന്നു. ഇതോടെയാണ് വീണ്ടും അസുഖം കണ്ടെത്തിയിരിക്കുന്നത്.
തുടക്കത്തിൽ സംഭവിച്ചതുപോലെ കോവിഡ്–19 പടരാതിരിക്കാൻ വുഹാൻ അധികൃതർ ആദ്യം തന്നെ 1.1 കോടി ആളുകൾക്ക് ടെസ്റ്റിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വുഹാനിലെ താമസക്കാർക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഈ പരിശോധനകൾ നടത്താൻ ഓരോ ജില്ലയും അവരുടെ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നുണ്ട്. ഇത് 10 ദിവസത്തിനുള്ളിൽ നടത്തണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പരിശോധന എപ്പോൾ ആരംഭിക്കുമെന്ന് അറിയിപ്പ് വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല.
10 ദിവസ കാലയളവിൽ 1.1 കോടി ആളുകളെ ടെസ്റ്റിങ് നടത്താൻ കഴിയുക തീർച്ചയായും അവിശ്വസനീയമായ നേട്ടമാണെങ്കിലും ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് വു സുൻയൂ എല്ലാവരെയും ടെസ്റ്റിങിന് വിധേയരാക്കേണ്ടതില്ലെന്ന് പ്രസ്താവിച്ചു.
English Summary : Wuhan To Test 11 Million People In Just 10 Days After Detecting New COVID-19 Cases