കൊറോണ: ചൈന 17 രൂപയ്ക്ക് വിൽക്കുന്ന ടെസ്റ്റിങ് കിറ്റിന് ഇന്ത്യയിൽ 2 രൂപ
Mail This Article
രാജ്യം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. ആരോഗ്യ മേഖലയ്ക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും മരുന്നുകളും ഇവിടെ തന്നെ നിർമിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനൊപ്പം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗവും പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കൊറോണ വൈറസ് ടെസ്റ്റിങ് കിറ്റുകളിൽ ഉപയോഗിക്കുന്ന ‘സ്വാബ് കളക്‌ഷൻ’ പ്രാദേശികമായി നിർമിക്കുന്നതിലൂടെ ഇന്ത്യക്ക് വലിയ നേട്ടം കൈവരിക്കാനാകുമെന്നാണ് പുതിയ റിപ്പോർട്ട്. നാഷണൽ ഹെൽത്ത് അതോറിറ്റിയിലെ (എൻഎച്ച്‌എ) ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗാനയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ വരുൺ ജാവേരി അടുത്തിടെ നടത്തിയ ട്വീറ്റിലാണ് ഇതിന്റെ ലാഭ കണക്കുകൾ എടുത്തുകാണിക്കുന്നത്. എൻഎച്ച്‌എയിൽ സപ്ലൈ സൈഡ് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് വരുൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ തദ്ദേശീയമായി സ്വാബ് കളക്‌ഷൻ കിറ്റ് ഉത്പാദനം ഗണ്യമായി തുടങ്ങിയിട്ടുണ്ട്. ഇത് വഴി വില ഗണ്യമായി കുറഞ്ഞുവെന്നാണ് ട്വീറ്റിൽ പറയുന്നത്.
വരുണിന്റെ ട്വീറ്റ് അനുസരിച്ച്, ഇന്ത്യ നേരത്തെ കളക്ഷൻ സ്വാബുകൾ ഇറക്കുമതി ചെയ്തിരുന്നത് ചൈനയിൽ നിന്നാണ്. ചൈനയിൽ നിന്നുള്ള ഒരു കിറ്റിന് 17 രൂപയാണ് സർക്കാർ നൽകിയിരുന്നത്. ഇപ്പോൾ ഏറ്റവും വലിയ ഇന്ത്യൻ പോളിസ്റ്റർ നിർമാതാവുമായി സഹകരിച്ച് പ്രാദേശിക ഉത്പാദനത്തിന് സൗകര്യമൊരുക്കിയതോടെ കിറ്റ് കേവലം രണ്ടു രൂപയ്ക്ക് ലഭിക്കാൻ തുടങ്ങി.
ട്വീറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ വിലയിലെ വ്യത്യാസം വളരെ വലുതാണ്. കൂടാതെ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് വളരെയധികം ഗുണമാകും. സമാനമായ ഒരു ശ്രമത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, അടുത്തിടെ കോവിഡ് -19 ന്റെ ആന്റിബോഡി കണ്ടെത്തലിനായി ആദ്യത്തെ തദ്ദേശീയ SARS-Cov-2 ഹ്യൂമൻ IgG എലിസ ടെസ്റ്റ് കിറ്റ് വിജയകരമായി വികസിപ്പിച്ചെടുത്തിരുന്നു.
English Summary: No China Import: India Cuts Cost Of COVID-19 Swabs By 90% With Local Production