ADVERTISEMENT

സാധാരണ പൗരന്മാര്‍ക്ക് അതിവേഗ വ്യോമ യാത്ര സാധ്യമാക്കുന്നതിന് വിര്‍ജിന്‍ ഗാലക്ടിക്കും നാസയും സഹകരിക്കുന്നു. ശബ്ദത്തേക്കാള്‍ വേഗമുള്ള (സൂപ്പര്‍സോണിക്) വിമാനങ്ങള്‍ യാത്രക്ക് ഒരുക്കുകയാണ് വിര്‍ജിന്‍ ഗാലക്ടിക്–നാസ സഹകരണത്തിന്റെ ലക്ഷ്യം. വിര്‍ജിന്‍ ഗാലക്ടിക് തന്നെയാണ് നാസയുമായുള്ള സഹകരണത്തിന്റെ വിവരം പുറത്തുവിട്ടത്. 

അതേസമയം, അതിവേഗ വിമാനത്തിന്റെ രൂപരേഖ അടക്കമുള്ള മറ്റുവിവരങ്ങളൊന്നും നാസയും വിര്‍ജിന്‍ ഗാലക്ടികും പുറത്തുവിട്ടിട്ടില്ല. ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനത്തിനായിരിക്കും പ്രാധാന്യം നല്‍കുന്നതെന്ന് നാസയും വിര്‍ജിന്‍ ഗാലക്ടിക്കും അറിയിച്ചിട്ടുണ്ട്.

ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ പറക്കുകയും പിന്നീട് ശബ്ദമലിനീകരണവും ഉയര്‍ന്ന ചെലവും മൂലം നിര്‍ത്തേണ്ടി വരികയും ചെയ്ത കോണ്‍കോഡിന്റെ അനുഭവം വിര്‍ജിന്‍ ഗാലക്ടിക്കിന്റേയും നാസയുടേയും മുന്നിലുണ്ട്. ബ്രിട്ടിഷ് ഫ്രഞ്ച് കൂട്ടായ്മയില്‍ നിര്‍മിച്ച കോണ്‍കോഡ് വിമാനങ്ങള്‍ 1976 മുതല്‍ 2003 വരെ സജീവമായിരുന്നു. ലോകത്തിന്റെ അദ്ഭുതമായെങ്കിലും ഫ്രാന്‍സിനും ബ്രിട്ടനും കൂടി ഏകദേശം 3400 കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് കോണ്‍കോഡ് വരുത്തിവെച്ചത്.

എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ കോണ്‍കോഡിന്റെ പിന്‍ഗാമിയായി അതിവേഗ യാത്രാ വിമാനങ്ങള്‍ നിര്‍മിക്കുന്നതിലുള്ള താത്പര്യം വിര്‍ജിന്‍ ഗാലക്ടിക് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ ഈ ലക്ഷ്യത്തിനായി ഒരു പൊതുമേഖലയിലെ ഏജന്‍സിയുമായി ഒന്നിക്കുന്നത് ആദ്യമായാണ്. മാക് 3- മാക് 5 (ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ്)  വേഗമുള്ള വിമാനങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി 2017ലാണ് വിര്‍ജിന്‍ ഗാലക്ടിക് പറഞ്ഞത്. മണിക്കൂറില്‍ 3700 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാലേ മാക് 3 ഗണത്തിലെത്തുകയുള്ളൂ. മാക് 5ലെത്തണമെങ്കില്‍ മണിക്കൂറിലെ വേഗം 6,174 കിലോമീറ്ററാകണം.

ന്യൂ മെക്‌സിക്കോയില്‍ നിന്നും അടുത്തിടെ വിഎസ്എസ് (വിര്‍ജിന്‍ സ്‌പേസ് ഷിപ്്) യൂണിറ്റി വിജയകരമായി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. 50,000 അടി ഉയരത്തില്‍ വരെ പറന്നതിന് ശേഷമാണ് വിഎസ്എസ് അമേരിക്കയിലെ ബഹിരാകാശതാവളത്തിലേക്ക് വിജയകരമായി ഇറങ്ങിയത്. നാസയുമായുള്ള സഹകരണം വിര്‍ജിന്‍ ഗാലക്ടിക്കിന്റെ ബഹിരാകാശ യാത്രകള്‍ അടക്കമുള്ള ഭാവി പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ്.

English Summary: Virgin Galactic teams up with NASA to develop 'high-Mach' aircraft that could eventually transport civilians at supersonic speeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com