ADVERTISEMENT

ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആഗോള അതിവേഗ ഇന്റര്‍നെറ്റിനായുള്ള 60 സാറ്റലൈറ്റുകള്‍ കൂടി വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ചു. സ്റ്റാര്‍ലിങ്ക് ടെലികമ്മ്യൂണിക്കേഷന്‍സിന്റെ 12,000 സാറ്റലൈറ്റുകളായിരിക്കും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഭൂമിയെ വലം വെക്കുക. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. നിലവിൽ എട്ടു തവണയായി 60 എണ്ണം വിക്ഷേപിച്ചതോടെ ബഹിരാകാശത്തെത്തിയ സാറ്റലൈറ്റുകളുടെ എണ്ണം 482 ആയി.

 

2019 മെയ് മുതലാണ് വിക്ഷേപണം തുടങ്ങിയത്. ബഹിരാകാശം വഴി ഭൂമിയിൽ വിശ്വസനീയമായ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിന് 12,000 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ താഴത്തെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഓൺ-ഗ്രൗണ്ട് മൊബൈൽ ടവർ വഴി കവറേജ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഇത് വഴി ഇന്റർനെറ്റ് ആക്സസ് വർധിപ്പിക്കും.

 

ഇത്തവണ വിക്ഷേപിച്ച ഉപഗ്രഹങ്ങളിലൊന്നിൽ വിസർ സംവിധാനമുണ്ട്. ഉപഗ്രഹങ്ങളിൽ സൂര്യപ്രകാശം പ്രതിഫലിക്കുന്നത് തടയുന്നതിനാണ് ഇത്. ഭൂമിയിലേക്ക് ഉപഗ്രഹത്തിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം കുറയ്ക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിന്റെ ഭാഗമാണ് ഈ വിസർ സിസ്റ്റം. അതിന്റെ ഫലപ്രാപ്തിയെ അടിസ്ഥാനമാക്കി, ഭാവിയിൽ വിക്ഷേപിക്കാൻ പോകുന്ന എല്ലാ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിലും വിസർ സിസ്റ്റം സ്റ്റാൻഡേർഡ് ഘടകമാക്കും.

 

starlink

താഴ്ന്ന് സഞ്ചരിക്കുന്ന ഉപഗ്രഹങ്ങൾക്ക് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന പരന്ന ആന്റിനകളുണ്ട്. ഭൂമിയിൽ നിന്ന് കാണുന്നവർക്ക് പ്രകാശം പ്രതിഫലിക്കുന്നതിനാൽ നേരത്തെ തന്നെ ചില തെറ്റിദ്ധാരണ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾക്ക് 260 കിലോഗ്രാം വരെ ഭാരമുണ്ട്, ഭൂമിയിൽ നിന്ന് 550 കിലോമീറ്റർ ഉയരത്തിലാണ് പരിക്രമണം ചെയ്യുന്നത്. താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ, 2,000 കിലോമീറ്ററിനും 35,000 കിലോമീറ്ററിനും ഇടയിലുള്ള ഇടത്തരം ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ആശയവിനിമയ ഉപഗ്രഹങ്ങളുമായോ അല്ലെങ്കിൽ 35,000 കിലോമീറ്ററിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ജിയോസിൻക്രണസ് ഭ്രമണപഥത്തിലെ വലിയ ഉപഗ്രഹങ്ങളുമായോ താരതമ്യപ്പെടുത്തുമ്പോൾ അവയ്ക്ക് ഒരു ചെറിയ കവറേജ് ഏരിയയുണ്ട്. ഇതിനാലാണ് സ്‌പേസ് എക്‌സിന് ഒരു വലിയ ഉപഗ്രഹ ശൃംഖല ആവശ്യമായി വരുന്നത്. 2021 ൽ ലോകത്തെ മിക്കയിടത്തും സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ കമ്പനി പദ്ധതിയിടുന്നു.

 

സോളാര്‍ പാനലിനൊപ്പം ഭൂമിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും തിരിച്ചയക്കാനുമുള്ള ആന്റിനകളും സാറ്റലൈറ്റുകളുടെ ഭാഗമാണ്. കാലാവധി കഴിയുന്നതിനനുസരിച്ച് സ്വയം തകരുന്ന സംവിധാനവും ഈ സാറ്റലൈറ്റുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇത്തരത്തില്‍ വലിയ തോതില്‍ സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തുന്നത് ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബഹിരാകാശത്തെ മനുഷ്യനിര്‍മിത വസ്തുക്കളുടെ കൂട്ടിയിടിയില്‍ കലാശിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

 

ഓരോ സാറ്റലൈറ്റുകളും മറ്റ് നാല് സാറ്റലൈറ്റുകളുമായി ലേസറുകള്‍ വഴി ബന്ധിച്ചിരിക്കും. ഇത് ഭൂമിക്ക് മുകളിലായി സാറ്റലൈറ്റുകളുടെ ഒരു വല പോലെ പ്രവര്‍ത്തിക്കുകയും ശൂന്യതയില്‍ വെളിച്ചത്തിനുള്ള അത്രയും വേഗത്തില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം സാധ്യമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇത് നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും. 

 

2027 ആകുമ്പോഴേക്കും 12,000 സാറ്റലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കുകയാണ് പ്രധാന വെല്ലുവിളിയാണ്. അത് സാധ്യമാകണമെങ്കില്‍ ഓരോ മാസത്തിലും ഇത്തരത്തിലുള്ള വിക്ഷേപണം നടക്കേണ്ടതുണ്ട്. ഈ സാറ്റലൈറ്റുകള്‍ മുഴുവനായി വിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും. ഭൂമിയില്‍ എല്ലായിടത്തും മാത്രമല്ല വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഇതുവഴി ഉറപ്പാക്കാനും സാധിക്കും.

English Summary: SpaceX launches 60 Starlink Internet satellites into orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com