കൊറോണവൈറസ്: ചൈനീസ് കമ്പനി ചെയ്തത് ചതി, കേസെടുത്ത് അമേരിക്ക
Mail This Article
അരലക്ഷത്തോളം വ്യാജവും ഗുണനിലവാരമില്ലാത്തതുമായ എൻ95 മാസ്കുകൾ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തു. മെഡിക്കൽ, മറ്റ് മുൻനിര ഉദ്യോഗസ്ഥർക്ക് വേണ്ടിയുള്ളതാണ് എൻ95 മാസ്ക്. ഏപ്രിലിൽ കോവിഡ്-19 മഹാമാരി യുഎസിൽ വ്യാപിച്ചപ്പോഴാണ് ചൈനയിൽ നിന്ന് മാസ്കുകൾ വാങ്ങിയത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. ഗ്വാങ്‌ഡോംഗ് ആസ്ഥാനമായുള്ള കിംഗ് ഇയർ പാക്കേജിങ് ആൻഡ് പ്രിന്റിങ് കമ്പനിയുടെ ഉൾപ്പന്നങ്ങളെ യുഎസ് നീതിന്യായ വകുപ്പ് രൂക്ഷമായാണ് കുറ്റപ്പെടുത്തിയത്.
എൻ 95 മാസ്കുകൾ മൂന്ന് ബാച്ചുകളായാണ് കമ്പനി കയറ്റി അയച്ചിരുന്നത്. ഏപ്രിലിൽ ഇത് 495,200 യൂണിറ്റായിരുന്നു. പരാതി പ്രകാരം ഈ മാസ്കുകൾ ഇറക്കുമതി ചെയ്യാൻ ഒരു മില്യൺ യുഎസ് ഡോളറിലധികം ചെലവായിട്ടുണ്ട്. ഈ മാസ്കുകൾ N95 മാനദണ്ഡം പാലിക്കുന്നുവെന്ന് വ്യാജമായി ആരോപിച്ചെന്നാണ് ചൈനീസ് സ്ഥാപനത്തിനെതിരായ ആരോപണം. ഈ മാസ്കുകൾക്ക് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (നിയോഷ്) സാക്ഷ്യപത്രം നൽകിയതായും കമ്പനി തെറ്റിദ്ധരിപ്പിച്ചു.
കോവിഡ്-19 വ്യാപനത്തിനെതിരെ പോരാടുന്നതിന് മെഡിക്കൽ സഹായം തേടുന്ന രാജ്യങ്ങളിലേക്ക് നിലവാരമില്ലാത്ത മാസ്കുകളും വെന്റിലേറ്ററുകളും ചൈന കയറ്റുമതി ചെയ്യുന്നുണ്ട്. കാനഡ, സ്പെയിൻ, നെതർലാന്റ്സ്, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യം മുൻപ് പരാതിപ്പെട്ടിരുന്നു. മാസ്കുകൾ മുതൽ വെന്റിലേറ്ററുകൾ വരെ ഗുണനിലവാരമില്ലാത്തതാണ്.
English Summary: US Sues Chinese Firm For Sending Faulty N95 Masks For Medical Workers