ADVERTISEMENT

ഓഫിസില്‍ വന്നിരുന്നു ജോലി ചെയ്തിരുന്ന കാലത്ത് പോലും പല ഉദ്യോഗസ്ഥരെയും കൊണ്ട് പണിയെടുപ്പിച്ചിരുന്നതിന്റെ ബുദ്ധിമുട്ട് ബോസുമാര്‍ക്കേ അറിയൂ. എന്നാല്‍, ഇപ്പോള്‍ മിക്കവരും തങ്ങളുടെ വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ഇവര്‍ ജോലി ചെയ്യുന്നുണ്ടോ, അതോ ഉഴപ്പാണോ, എന്നൊക്കെ എങ്ങനെ അറിയും?

 

മനുഷ്യരുടെ പഴയ ശീലങ്ങളുടെയും, വീക്ഷണഗതികളുടെയും, പെരുമാറ്റരീതികളുടെയുമെല്ലാം പടംപൊഴിയുകയാണ്. പുതിയവ കടന്നുവരുന്നു. ഇവ താത്കാലികമായരിക്കുമോ, നീണ്ടുനിന്നേക്കുമോ എന്ന കാര്യം ഇപ്പോള്‍ അപ്രവചനീയമാണ്. ഇപ്പോള്‍ ഏറ്റവും പ്രകടമായ മാറ്റം വന്നിരിക്കുന്ന ഇടങ്ങളിലൊന്ന് ഓഫിസ് സങ്കല്‍പ്പത്തിനാണ്. വീട്ടിലിരുന്നു ജോലിചെയ്യല്‍ വര്‍ധിക്കുന്നതോടെ, അതു സുഗമമാകണമെങ്കില്‍ പുതിയ ചില ഉള്‍ക്കാഴ്ചകള്‍ വേണമെന്നതാണ് ഇപ്പോള്‍ ബോസുമാരുടെയും ഒരു പ്രശ്‌നം. പല ഓഫിസുകളിലും ജോലിക്കാര്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ക്യാമറകള്‍ വരെ സ്ഥാപിച്ച സമയത്താണ് കോവിഡ്-19 വന്നത്. വീട്ടിലിരുന്ന് അവര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയാന്‍ പുതിയ മാര്‍ഗങ്ങള്‍ വന്നേക്കും. എന്നാല്‍, ഇപ്പോള്‍ എന്തു ചെയ്യും? ഇക്കാര്യത്തിലൊക്കെ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെങ്കിലും ഒരുകൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത് വീട്ടിലിരുന്നു ജോലി ചെയ്യുന്ന പുരുഷന്മാരേക്കാള്‍ കൂടുതല്‍ നുണപറയാന്‍ - പ്രത്യേകിച്ചും ഇമെയിലിലൂടെ - സാധ്യത സ്ത്രീകളാണെന്നാണ്.

 

ചാപ്പയോ കുരിശോ

 

യൂണിവേഴ്‌സിറ്റി ഓഫ് കൊളോണിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ബോസുമായുള്ള ആശയവിനിമയത്തില്‍ ഏതെല്ലാം തരത്തിലാണ് വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ സത്യസന്ധത പ്രകടിപ്പിക്കാതിരിക്കുക എന്നതായിരുന്നു അവര്‍ അന്വേഷിച്ചത്. ഇതല്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത് ഒരു നാണയം നാലുതവണ ടോസു ചെയ്യാനായിരുന്നു. ചാപ്പയാണോ കുരിശാണോ വീണത് എന്നായിരുന്നു അറിയിക്കേണ്ടത്. കുരിശാണ് വരുന്നതെങ്കില്‍ ഓരോ തവണയും അവര്‍ക്ക് പൈസ നല്‍കുമെന്നും അറിയിച്ചിരുന്നു. ഇതില്‍ പങ്കെടുത്തവരുടെ പ്രതികരണം വിവിധ രീതികളില്‍ ഗവേഷകര്‍ ശേഖരിക്കുകയായിരുന്നു. ഇതിനായി വിഡിയോ ചാറ്റ് മുതല്‍ ഇമെയില്‍ വരെ ഉപയോഗിക്കുകയും ചെയ്തു. എല്ലാത്തരത്തിലുമുള്ള പ്രതികരണങ്ങളില്‍ ആളുകള്‍ നുണപറഞ്ഞു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, വിഡിയോ കോളിലൂടെ പറയുന്നതിനേക്കാള്‍ നുണകള്‍ വന്നത് ഇമെയിലിലൂടെയാണെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 

 

ഇക്കാര്യത്തില്‍ പുരുഷന്മാരെക്കാള്‍, പരിപൂര്‍ണ്ണമായും സത്യസന്ധത ഇല്ലാത്തവര്‍ സ്ത്രീകളായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. വര്‍ക് ഫ്രം ഹോം കൂടുമ്പോള്‍, ജോലിക്കാരുടെ മാറുന്ന മനോഭാവങ്ങള്‍ കണ്ടെത്താനായി നടത്തിയ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഈ ടെസ്റ്റും. ഓഫിസില്‍വന്നു ജോലിചെയ്യുമ്പോള്‍ ഉള്ളതിനെക്കാള്‍ നുണ, വീട്ടിലിരുന്നു ജോലി ചെയ്യുന്നവരില്‍ നിന്നു പ്രതീക്ഷിക്കാമെന്നും അതില്‍ത്തന്നെ, സ്ത്രീകള്‍ കൂടുതല്‍ നുണ പറയുമെന്നുമാണ് ഒരു കണ്ടെത്തല്‍.

 

പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയന്‍ കോണ്‍റാഡ്‌സും സെബാസ്റ്റിയന്‍ ലോട്‌സും തങ്ങളുടെ പരീക്ഷണ പരിപാടികളില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്ന ആളുകള്‍ക്ക് വിവിധ തരത്തിലുള്ള ടെസ്റ്റുകളായിരുന്നു നല്‍കിയത്. ചലരോട് മുഖാമുഖം പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വേറെ ചിലരോട് ഇമെയിലിലൂടെ പറഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്. 

വീട്ടിലിരുന്നു ജോലിചെയ്യുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ അര്‍ഥമാക്കുന്നത് വീട് എവിടെയാണോ അവിടെയയിരുന്ന് ജോലിചെയ്യുക എന്നതാണ്. അതായത് ഒരാളുടെ വീട് വളരെ ദൂരത്താകാം. അകലം കൂടും തോറും നുണ പറച്ചില്‍ കൂടുന്നുവെന്നും ഗവേഷകര്‍ പറയുന്നു. തങ്ങളുടെ ഉത്തരങ്ങള്‍ ഓണ്‍ലൈനിലൂടെയുള്ള ഫോമുകളില്‍ അയയ്ക്കാനും മറ്റുമാണ് ആവശ്യപ്പെട്ടത്. ആളെ നേരിട്ടുകാണാതെയുള്ള പ്രതികരണങ്ങളിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ നുണ പറഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ വളരെയധികം കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

 

വീട്ടിലിരുന്ന് നാണയം ടോസു ചെയ്ത് നാലു തവണയും കുരിശാണ് വന്നതെന്ന് പറഞ്ഞ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം പഠനങ്ങള്‍ ഓഫിസ് നടത്തിപ്പുകാര്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്ന തങ്ങളുടെ ഉദ്യോഗസ്ഥരുടെ പ്രതികരണം എങ്ങനെ ശേഖരിക്കണമെന്ന കാര്യത്തില്‍ വെളിച്ചം വീശുന്നു എന്നു പറയുന്നു. ലോക്ഡൗണ്‍ വന്നതോടെ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് വീട്ടിലിരുന്നു ജോലിചെയ്യുന്നത്. പല രാജ്യങ്ങളിലും സ്‌കൂളുകളും കടകളുമൊക്കെ തുറന്നു തുടങ്ങിയെങ്കിലും ഓഫിസുകള്‍ ഇപ്പോഴെങ്ങും തുറക്കുന്ന ലക്ഷണമില്ല. തങ്ങളുടെ ജോലിക്കാരുടെ പ്രതകരണ രീതികള്‍ ഓഫിസ് നടത്തുന്നവര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ഉപകരിക്കുന്ന ഒന്നാണ് തങ്ങളുടെ പഠനം എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

 

മൈക്രോസോഫ്റ്റ് ടീംസിലോ, സ്‌കൈപ്പിലോ ടെക്‌സ്റ്റ് മെസേജ് അയയ്ക്കാന്‍ അവശ്യപ്പെടുന്നതിനെക്കാള്‍ നല്ലത് സൂം മീറ്റിങുകളില്‍ പങ്കെടുക്കാന്‍ പറയുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. ഉദ്യോഗസ്ഥരോടു നേരിട്ടു സംസാരിക്കാന്‍ സാധ്യമല്ലെങ്കില്‍ പിന്നെ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം വിഡിയോ കോളാണെന്നാണ് ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നത്. സത്യസന്ധതയില്ലായ്മ എല്ലാ രീതിയിലുമുളള പ്രതികരണങ്ങളില്‍ കാണാം. എന്നാല്‍ തമ്മില്‍ ഭേദം വിഡിയോകോളാണ്.

 

നാണയം താഴെ എത്തുമ്പോള്‍ അതു കുരിശാണെങ്കില്‍ ഒരു യൂറോ നല്‍കുമെന്നാണ് ഗവേഷകര്‍ പറഞ്ഞത്. ചില ആളുകളോട് വീട്ടില്‍ ടോസു ചെയ്ത ശേഷം നേരിട്ടെത്തി പ്രതികരിക്കാന്‍ പോലും ആവശ്യപ്പെട്ടിരുന്നു. ചിലരുടെ പ്രതികരണം ഫോണ്‍ കോളിലൂടെ ശേഖരിച്ചു. ചിലര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ആരുടെയും പ്രതികരണം കുറ്റമറ്റതല്ലായിരുന്നു. പക്ഷേ, എത്ര അകലത്തിരുന്നാണോ പ്രതികരിച്ചത്, അത്രമേല്‍ സ്ത്യസന്ധത ഇല്ലായ്മയും കടന്നുവരുന്നു എന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍.

English Summary: Women more likely than men to lie when working from home, according to research 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com