ADVERTISEMENT

രാജ്യത്തെ ബഹിരാകാശ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്ന് കൊടുക്കാനുള്ള വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. വിക്ഷേപണ റോക്കറ്റ് നിർമാണം, ഉപഗ്രഹ നിർമാണം എന്നിവയിൽ സ്വകാര്യ കമ്പനികൾക്കും പങ്കെടുക്കാമെന്ന് ഇസ്രോ മേധാവി കെ. ശിവൻ പറഞ്ഞു. സ്വകാര്യമേഖലയുടെ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായ നിർദ്ദിഷ്ട ഇൻ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe) ബഹിരാകാശ വകുപ്പിന് (ഡോസ്) കീഴിലായിരിക്കുമെന്ന് ഇസ്രോ ചെയർമാൻ അറിയിച്ചു.

 

പുതിയ നാവിഗേഷൻ നയവും നിർദ്ദേശിക്കുന്നതായി ഇസ്രോ മേധാവി പറഞ്ഞു. ബഹിരാകാശ മേഖലയിലെ സ്വകാര്യ വ്യവസായത്തിന്റെ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രത്യേക കേന്ദ്രമായി ഇൻ–സ്പേസ് നിലനിൽക്കും. സാങ്കേതികം, നിയമം, സുരക്ഷ, മോണിറ്ററിങ്, സ്വകാര്യമേഖലയുടെ ആവശ്യങ്ങൾ വിലയിരുത്തൽ, പ്രവർത്തനങ്ങളുടെ കൂടുതൽ ഏകോപനം എന്നിവയ്ക്കായി ഇൻ-സ്പെയ്സിന് സ്വന്തമായി ഡയറക്ടറേറ്റുകൾ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഇൻ–സ്പേസിന് ഒരു ബോർഡ് ഉണ്ടായിരിക്കുമെന്നും വ്യവസായ, അക്കാദമിയ, സർക്കാർ എന്നിവയുടെ പ്രതിനിധികൾ ഉണ്ടായിരിക്കുമെന്നും ശിവൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ബഹിരാകാശ മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻ-സ്പേസ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിരുന്നു. അതേസമയം, പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇസ്രോയുടെ പദ്ധതി. പുതിയ ദൗത്യങ്ങളും മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങളും ഇതിന്റെ ഭാഗമാകും.

 

ഇന്ത്യൻ ബഹിരാകാശ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് ഐ‌എൻ‌-സ്പേസ് അവസരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ബഹിരാകാശ വിഭാഗം സ്വകാര്യമേഖലയിൽ പ്രവേശിക്കുന്നത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

സ്വകാര്യമേഖലയിലെ അന്തിമഘട്ട ബഹിരാകാശ പ്രവർത്തനങ്ങൾ, റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമിക്കുക, ഉപഗ്രഹങ്ങൾ സ്വന്തമാക്കുക, വിക്ഷേപണ സേവനങ്ങൾ നൽകുക, വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ നൽകുക എന്നിവയാണ് പ്രധാന പരിഷ്കരണ നടപടിയെന്ന് ശിവൻ പറഞ്ഞു. ഇതുവരെ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ അവസാന വാക്കായിരുന്നു ഇസ്രോ. ബഹിരാകാശ മേഖല തുറക്കാനുള്ള സർക്കാർ തീരുമാനത്തോടെ സ്വകാര്യമേഖലയ്ക്ക് ഇപ്പോൾ വലിയ പങ്ക് വഹിക്കാനാകുമെന്ന് ശിവൻ പറഞ്ഞു. ഇസ്‌റോയുടെ സാങ്കേതിക വൈദഗ്ധ്യം സ്വകാര്യ കക്ഷികളുമായി പങ്കുവെക്കുമെന്നും ശിവൻ പറഞ്ഞു. ഇൻ–സ്പേസ് നിലവിൽ വരാൻ ഏകദേശം 3-6 മാസമെടുക്കുമെങ്കിലും സ്വകാര്യ മേഖലയ്ക്ക് അവരുടെ അപേക്ഷകൾ ഡോസിലേക്ക് അയയ്ക്കാൻ കഴിയും.

English Summary: New navigation policy on anvil, IN-SPACe to be separate vertical: ISRO chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com