കൊറോണ: പുതിയ കണ്ടെത്തലുമായി ഗവേഷകർ, ചൈനക്കാരുടെ സമൂഹ പ്രതിരോധ ശക്തി കുറവ്
Mail This Article
സമൂഹ പ്രതിരോധ ശക്തി കുറവായതിനാല്‍ കോവിഡിനെതിരായ വാക്സിന് അത്യാവശ്യമെന്ന് ചൈനയിലെ പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനായ സോങ് നാന്‍ഷാന്‍. ഏതാണ്ട് 16,000ത്തോളം പേരില്‍ നടത്തിയ ശ്രവപരിശോധനയിലാണ് ജനങ്ങളിലെ കോവിഡിനെതിരായ സമൂഹ പ്രതിരോധ ശക്തി കുറവാണെന്ന് കണ്ടെത്തിയത്.
ചൈനയിലും ലോകത്തും ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ടു ചെയ്യപ്പെട്ട വുഹാനിലും തെക്കന്‍ ചൈനയിലെ ഗുവാങ്ഷൗവിലുമാണ് സര്‍വേ നടത്തിയത്. വുഹാനില്‍ 2.14 ശതമാനം പേരിലും ഗുവാങ്ഷൗവില്‍ 0.59 ശതമാനത്തിലും മാത്രമാണ് കോവിഡിനെതിരായ ആന്റി ബോഡികള്‍ കണ്ടെത്തിയത്. 'ഈ കുറഞ്ഞ നിരക്ക് ചൈനയുടെ കോവിഡിനെതിരായ പ്രതിരോധ നടപടികള്‍ ഫലപ്രദമാണെന്നതിന്റെ തെളിവാണ്.
അതേസമയം, ആകെ ജനസംഖ്യയില്‍ കുറച്ചു പേരില്‍ മാത്രമാണ് കോവിഡ് ആന്റി ബോഡികളുള്ളത്. ഇത് Sars-CoV-2വിനെതിരായ വാക്സിന് കണ്ടെത്തേണ്ടതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തും വരെ നമ്മള് കര്‍ശനമായി സാമൂഹ്യ അകലവും മറ്റു മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ട്' സെല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു.
ആകെ ജനസംഖ്യയില്‍ 60-70 ശതമാനം പേരില്‍ ആന്റി ബോഡികള്‍ ഉണ്ടെങ്കില്‍ മാത്രമേ കോവിഡിനെതിരെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ സമൂഹ പ്രതിരോധശക്തി കൈവരിച്ചെന്ന് അവകാശപ്പെടാനാകൂ എന്നാണ് സോങ് നാന്‍ഷാന്‍ പറയുന്നത്. രോഗം പകര്‍ന്ന് ദുരന്തത്തിനൊടുവില്‍ കൂടുതല്‍ പേരിലേക്ക് ആന്റി ബോഡികള്‍ എത്തുന്നതിനേക്കാള്‍ പ്രതിരോധ കുത്തിവെപ്പിലൂടെ സമൂഹ പ്രതിരോധ ശക്തി ആര്‍ജ്ജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകത്തെ വിവിധ ഭാഗങ്ങളില്‍ കോവിഡിനെതിരായ 24 വാക്സിനുകള്‍ തയാറാകുന്നുണ്ട്. എന്നാല്‍, ഇത് എല്ലാ പരീക്ഷണഘട്ടവും കടന്ന് സമാന്യ ജനങ്ങളിലേക്കെത്തണമെങ്കില്‍ അടുത്ത വര്‍ഷം പകുതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുതന്നെയാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയും.
English Summary: Coronavirus: low level of antibodies present in China’s population and vaccine is needed ‘urgently’, says country’s leading expert Zhong Nanshan