ഓഗസ്റ്റ് 10ന് കൊറോണവൈറസ് വാക്സിൻ പുറത്തിറക്കുമെന്ന് റഷ്യ, വിവരങ്ങൾ വെളിപ്പെടുത്താതെ ഗവേഷകർ
Mail This Article
ലോകത്ത് ആദ്യത്തെ കൊറോണവൈറസ് വാക്‌സിൻ പുറത്തിറക്കാനുള്ള ഓട്ടം ശക്തമാണ്. ലോകത്ത് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ആദ്യ കോവിഡ് വാക്സിൻ പുറത്തിറക്കുമെന്നാണ് റഷ്യയിൽ നിന്നുവരുന്ന റിപ്പോർട്ടുകൾ. ഓഗസ്റ്റ് 10-12 നകം പ്രവർത്തനക്ഷമമായ കോവിഡ്-19 വാക്സിൻ അവതരിപ്പിക്കുമെന്ന് റഷ്യയുടെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെട്ടു. ഏകദേശം അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇത് ലഭ്യമാകുമെന്നാണ് വാദം. ലോകത്ത് പരസ്യപ്പെടുത്തുന്ന ആദ്യത്തെ ഫലപ്രദമായ കൊറോണ വൈറസ് വാക്സിൻ ഇതായിരിക്കാം എന്നാണ് റഷ്യൻ ഗവേഷകർ പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വാക്സിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
3 മുതൽ 7 ദിവസത്തിനുള്ളിൽ വാക്സിൻ പൊതുജന ഉപയോഗത്തിനായി അംഗീകരിച്ചേക്കാമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 15-16 നകം വാക്സിൻ അംഗീകരിക്കാമെന്ന് റഷ്യയിലെ സ്റ്റേറ്റ് ആർഐഎ നോവോസ്റ്റി വാർത്താ ഏജൻസിയും നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാക്‌സിനുള്ള മനുഷ്യ പരീക്ഷണങ്ങൾ റഷ്യൻ സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 27 ന് അഞ്ചു സന്നദ്ധ പ്രവർത്തകരിൽ കുത്തിവച്ചതായും ആർഐഎ അവകാശപ്പെട്ടു. അതേസമയം, റഷ്യൻ ഫാർമ കമ്പനിയായ ആർ-ഫാം അസ്ട്രാസെനെക്കയുമായി കരാർ ഒപ്പിട്ടു. കോവിഷീൽഡ് എന്ന കൊറോണ വൈറസ് വാക്സിൻ അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും സംയുക്തമായാണ് നിർമിക്കുന്നത്.
English Summary: Russia could launch coronavirus vaccine in about 10 days: Report