ഇനി ചൊവ്വയിലേക്ക് യാത്ര പോകാം, തിരിച്ചും വരാം; ചരിത്രം കുറിച്ച് ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍
Mail This Article
ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് രണ്ട് നാസ ബഹിരാകാശയാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കുകയും മാസങ്ങൾക്ക് ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുകയും ചെയ്തതോടെ വൻ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. പുനരുപയോഗിക്കാവുന്ന ഫാൽക്കൺ 9 റോക്കറ്റിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ അയച്ചപ്പോൾ തുടർന്നുള്ള ദൗത്യങ്ങൾക്കും ഇത് ഉപയോഗിക്കാമെന്ന് യുഎസ് ബഹിരാകാശ ഏജൻസി വക്താവ് പറഞ്ഞു. അതായത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുളള മനുഷ്യന്റെ യാത്ര ഇനി എളുപ്പമാകും. തിരിച്ചുവരാനും ഇതുവഴി സാധിക്കും.
ഇന്ന് മനുഷ്യ ബഹിരാകാശ യാത്രയിൽ ഒരു പുതിയ യുഗം ആരംഭിക്കുന്നു, അമേരിക്കൻ മണ്ണിൽ നിന്ന് ബഹിരാകാശയാത്രികരെ വീണ്ടും വിക്ഷേപിച്ചു, ഭൂമിയെ പരിക്രമണം ചെയ്യുന്ന നമ്മുടെ ദേശീയ ലാബായ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്... എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡൻസ്റ്റൈൻ ആഴ്ചകൾക്ക് മുൻപ് പറഞ്ഞത്.
മനുഷ്യർക്കായി രൂപകൽപ്പന ചെയ്ത ഈ വാണിജ്യ ബഹിരാകാശ സംവിധാനത്തിന്റെ വിക്ഷേപണം അമേരിക്കൻ മികവിന്റെ അസാധാരണമായ പ്രകടനമാണ്, കൂടാതെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യ പര്യവേക്ഷണം വ്യാപിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പാതയിലെ സുപ്രധാന ഘട്ടമാണിതെന്നുമാണ് നാസ വക്താവ് പറഞ്ഞത്.
സ്‌പേസ് എക്‌സ് ഡെമോ -2 എന്നറിയപ്പെടുന്ന ഈ ദൗത്യം വിക്ഷേപണം, ഭ്രമണപഥം, ഡോക്കിങ്, ലാൻഡിങ് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ സ്‌പേസ് എക്‌സ് ക്രൂ ട്രാൻസ്പോർട്ടേഷൻ സംവിധാനം മികച്ചതാണെന്ന് സാധൂകരിക്കുന്നതിനുള്ള തെളിവാണ്. നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിന്റെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണവും ബഹിരാകാശയാത്രികരുമായുള്ള ആദ്യ പരീക്ഷണവുമാണിത്. സ്റ്റേഷനിലേക്കുള്ള പതിവ് ക്രൂ ഫ്ലൈറ്റുകളുടെ സർട്ടിഫിക്കേഷന് ഇത് വഴിയൊരുക്കുകയാണ്.
ഈ ക്യാപ്‌സ്യൂളിന് 20 അടി ഉയരവും 12 അടി വ്യാസവും ഉണ്ട്. ഇതില്‍ ഏഴ് ബഹിരാകാശ യാത്രക്കാര്‍ക്കു വരെ ഒരേ സമയം യാത്ര ചെയ്യാം. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപെടാന്‍ ക്രൂ ഡ്രാഗണില്‍ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സുരക്ഷയാണ്. ചുറ്റുപാടിനെ ക്രമീകരിക്കാനും സുരക്ഷയ്ക്കുമുള്ള ( Environmental Control and Life Support System) സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പിടിപ്പിച്ചിരിക്കുന്ന ഡിസ്‌പ്ലെയിലൂടെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ, തത്സമയ വിവരങ്ങള്‍ തന്നെ ലഭിക്കും.
2011 മുതല്‍ നാസയുടെ ഗവേഷകർ യുഎസിലെ കെയ്പ് കനാവരലിലൂടെയല്ല ബഹിരാകാശത്തേക്കു പോയിരുന്നത്. അവർ റഷ്യന്‍ റോക്കറ്റുകള്‍ക്ക് വന്‍ വില നല്‍കി ഉപയോഗിക്കുകയായിരുന്നു. പിന്നീട് നാസ ഈ ജോലി രണ്ടു സ്വകാര്യ കമ്പനികള്‍ക്കായി വീതംവച്ചു നല്‍കുകയായിരുന്നു. സ്‌പെയ്‌സ് എക്സ്, ബോയിങ്. അവരോട് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാനുള്ള ക്യാപ്‌സ്യൂളുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
English Summary: SpaceX launch key step to reach Moon, Mars: NASA