ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. കോവിഡ്–19 നെ നേരിടാൻ ഫലപ്രദമായ വാക്സീൻ വരുന്നതും കാത്തിരിക്കുകയാണ് ലോകം. റഷ്യയും ചൈനയും വാക്സീൻ സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം, ഒക്ടോബർ 22ന് വാക്സീന്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനം അമേരിക്കയിൽ നിന്നുണ്ടാകുമെന്നാണ് ഇപ്പോൾ ചിലർ പ്രവചിക്കുന്നത്.

 

കോവിഡ് -19 വാക്‌സീനുകളെക്കുറിച്ച് നിര്‍ണായക ചർച്ച നടത്തുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഒക്ടോബർ 22 ന് ഉപദേശക പാനൽ യോഗം ചേരാൻ ഒരുങ്ങുന്നതായി ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മോഡേണാ, ഫൈസർ, അസ്ട്രാസെനെക്ക എന്നിവയിൽ നിന്നുള്ള മുൻ‌നിര വാക്സീനുകളുടെ വലിയ തോതിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ അടുത്ത ആഴ്ചകളിൽ തുടങ്ങുന്നതിനാൽ ഈ ചർച്ചയ്ക്ക് പ്രാധാന്യം ഏറെയാണ്.

 

കൊറോണ വൈറസ് വാക്സീനുകളുടെ വിധി നിർണയിക്കാൻ സഹായിക്കുന്ന ഒന്നായിരിക്കും ആ ചർച്ച എന്നാണ് ഉന്നത യുഎസ് ഹെൽത്ത് റെഗുലേറ്റർ പറഞ്ഞത്. പരീക്ഷണങ്ങൾക്കായി നിരവധി പേരെ ചേർക്കുന്നുണ്ടെന്നും ഒക്ടോബർ ആദ്യം തന്നെ ഇത് സംബന്ധിച്ചുള്ള ഡേറ്റ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഫൈസർ, ബയോഎൻടെക്കും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ ഒക്ടോബർ ആദ്യം തന്നെ റെഗുലേറ്ററി അവലോകനത്തിനായി സമർപ്പിക്കുമെന്ന് അറിയിച്ചു. വാക്സീൻ സ്വീകരിച്ചവരിൽ 20 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പനി റിപ്പോർട്ട് ചെയ്തത്. കുത്തിവെച്ചവര്‍ക്കെല്ലാം വാക്സീൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനികൾ പറഞ്ഞു. യു‌എസിലെയും ജർമനിയിലെയും ഒന്നാം ഘട്ട ട്രയലുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യുന്നത് കമ്പനികൾ തുടരുകയാണെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

 

10 കോടി ഡോസ് വാക്സീൻ യുഎസിന് വിതരണം ചെയ്യുന്നതിനായി ഫൈസറും ബയോഎൻടെക്കും കഴിഞ്ഞ മാസം 200 കോടി ഡോളറിന്റെ കരാർ നേടിയിരുന്നു. യുഎസിൽ, ഒരു വാക്സീൻ നിർമിക്കാനുള്ള ഓട്ടം ട്രംപ് ഭരണകൂടത്തിന്റെ അഭിമാനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. അര ഡസനിലധികം കൊറോണ വൈറസ് വാക്സീനുകൾ വികസിപ്പിക്കാനും നിർമിക്കാനും സഹായിക്കുന്നതിനായി യുഎസ് സർക്കാർ ഏകദേശം 1100 കോടി ഡോളറാണ് നിക്ഷേപിച്ചത്.

 

English Summary: Covid vaccine: Why October 22 is the day to watch out for

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com