ഇന്ത്യക്കാർക്ക് 73 ദിവസത്തിനുള്ളിൽ കൊറോണ വാക്സീൻ ഫ്രീയായി ലഭിക്കും : റിപ്പോർട്ട്
Mail This Article
ആറു മാസത്തിലേറെയായി എല്ലാ ഇന്ത്യക്കാരും കാത്തിരിക്കുന്ന ആ ദിവസം ഏറെ അടുത്തുവെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ആദ്യത്തെ കൊറോണവൈറസ് വാക്സീൻ ഏറെ വൈകാതെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ ആദ്യത്തെ വാക്സീൻ കോവിഷീൽഡ് എന്ന് വിളിക്കപ്പെടുന്ന ഓക്സ്ഫഡ് യൂണിവേഴ്സിറ്റി – അസ്ട്രസെനെക്ക വാക്സീൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. കോവീഷീൽഡ് വാക്സീൻ 73 ദിവസത്തിനകം ഇന്ത്യക്കാർക്ക് ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
73 ദിവസത്തിനുള്ളിൽ വാക്സീൻ നിർമാണം തുടങ്ങുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കോവിഷീൽഡിന്റെ പരീക്ഷണങ്ങൾ നിലവിൽ രാജ്യത്ത് നടക്കുന്നുണ്ട്. ഇന്ത്യയിൽ വാക്സീൻ ഉത്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക പങ്കാളികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് കൈകാര്യം ചെയ്യുന്നത്.
ബിസിനസ് ടുഡേയിലെ റിപ്പോർട്ട് അനുസരിച്ച്, ബയോടെക്നോളജി കമ്പനിക്ക് സർക്കാർ പ്രത്യേക മാനുഫാക്ചറിങ് മുൻഗണനാ ലൈസൻസ് നൽകിയിട്ടുണ്ടെന്നും 58 ദിവസത്തിനുള്ളിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് ട്രയൽ പ്രോട്ടോക്കോൾ പ്രക്രിയകൾ വേഗത്തിൽ ട്രാക്കുചെയ്തിട്ടുണ്ടെന്നും എസ്‌ഐഐയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത് പ്രകാരം ശനിയാഴ്ചയാണ് മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസ് നൽകിയത്. രണ്ടാമത്തെ ഡോസ് 29 ദിവസത്തിന് ശേഷം നൽകും. അന്തിമ പരീക്ഷണ റിപ്പോർട്ട് രണ്ടാമത്തെ ഡോസിങിന് ശേഷം 15 ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതിനു ശേഷമാണ് വാണിജ്യോല്‍പാദനം തുടങ്ങുക.
ഇന്ത്യയിലെ കോവിഷീൽഡിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഓഗസ്റ്റ് 22 ന് പൂനെ, മുംബൈ, അഹമ്മദാബാദ് ഉൾപ്പെടെ 20 കേന്ദ്രങ്ങളിൽ ആരംഭിച്ചു. ഒരു വലിയ ശ്രേണിയിലുള്ള ആളുകളിൽ വാക്സീൻ ഫലപ്രാപ്തിയും സുരക്ഷയും പരിശോധിക്കുന്നതിനായി വിവിധ പ്രായത്തിലുള്ള 1,600 പേർക്ക് വാക്സിൻ നൽകുന്നുണ്ട്.
വാക്സീനുകൾ നേരിട്ട് വാങ്ങുമെന്ന് ഇന്ത്യാ ഗവൺമെന്റ് ഇതിനകം തന്നെ ബയോടെക്നോളജി കമ്പനിയോട് സൂചിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും വാക്സീൻ സൗജന്യമായി വിതരണം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. അടുത്ത വർഷം ജൂണിൽ എസ്ഐഐയിൽ നിന്ന് 130 കോടി ഇന്ത്യൻ പൗരന്മാർക്ക് 68 കോടി ഡോസുകൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Indians to get a free shot of coronavirus vaccine in 73 days: Report