ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് മഹാമാരിക്ക് മുന്നിൽ ഭയന്നിരിക്കുമ്പോൾ ചൈനയിലെ വുഹാനിൽ ആഘോഷം തുടങ്ങിയിരിക്കുന്നു. ലോകത്ത് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട, നിരവധി പേർ മരിച്ച വുഹാനിലെ ജീവിതങ്ങൾ സാധാരണ നിലയിലായിരിക്കുന്നു എന്നാണ് ന്യൂയോർക്ക് ടൈംസ് ചിത്രങ്ങൾ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഷാങ്ഹായിയിലും സമീപപ്രദേശങ്ങളിലെ റെസ്റ്റോറന്റുകളും ബാറുകളും ജനങ്ങളാൽ നിറഞ്ഞിരിക്കുന്നു. ബെയ്ജിങിൽ, ആയിരക്കണക്കിന് വിദ്യാർഥികൾ പഠനം തുടരാനായി ക്യാംപസിലേക്ക് മടങ്ങുകയാണ്. എട്ട് മാസം മുൻപ് കൊറോണ വൈറസ് ഉയർന്നുവന്ന വുഹാനിൽ, മൂന്നു മാസത്തോളം അടച്ചിട്ട ഇവിടത്തെ വാട്ടർ പാർക്കുകളും രാത്രി ചന്തകളും മുൻപത്തെ പോലെ സജീവമായിരിക്കുന്നു.

wuhan-movie

 

കൊറോണ വൈറസ് മഹാമാരിയെ നേരിടാൻ അമേരിക്കയും ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളും ഇപ്പോഴും പാടുപെടുകയാണെങ്കിലും ചൈനയുടെ പല ഭാഗങ്ങളിലെയും ജീവിതം സാധാരണ നിലയിലായി തീർന്നിരിക്കുന്നു. നഗരങ്ങളിൽ‌ അകലം പാലിക്കൽ നിയമങ്ങളും മാസ്ക് നിബന്ധനകളും ഒഴിവാക്കിയിരിക്കുന്നു. കൂടാതെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ‌, സിനിമാ തിയേറ്ററുകൾ‌, ജിമ്മുകൾ‌ എല്ലാം സജീവമായിരിക്കുന്നു. മിക്ക സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ നിൽക്കുന്നത് കാണാം. എവിടെയും മാസ്കിന്റെയോ കൊറോണയുടെ ലക്ഷണങ്ങൾ പോലും കാണുന്നില്ല.

 

wuhan

ഭയപ്പെടുത്തുന്നതോ ജീവന് ഭീഷണിയോ ആയ എന്തെങ്കിലും അവിടെ ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് മിക്കവരും പറയുന്നത്. കൊറോണയ്ക്ക് മുന്നിൽ പ്രതിസന്ധിയിലായ രാജ്യങ്ങൾക്കെല്ലാ ഈ കാഴ്ചകൾ ഒരു ശുഭപ്രതീക്ഷയാണ്. നിയന്ത്രണങ്ങൾ സജീവമാക്കിയാൽ കൊറോണയെ ഓടിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന പ്രതീക്ഷ.

 

സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ചൈനയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു ഔട്ട്‌ലിയറാക്കി മാറ്റിയിരിക്കുന്നു. രാജ്യാന്തര വിപണിയിൽ വൻ മുന്നേറ്റം നടത്താൻ തന്നെയാണ് ചൈനയുടെ നീക്കം. അമേരിക്ക, ഇന്ത്യ, യൂറോപ്യ രാജ്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഇതിനു വിപരീതമായി ചൈന സാവധാനം എല്ലാം വീണ്ടെടുക്കുകയാണ്. ഫാക്ടറികളിലെ സൈറൻ വീണ്ടും മുഴങ്ങാൻ തുടങ്ങി. എവിടെയും ഭീതി ഒഴിഞ്ഞിരിക്കുന്നു.

 

beer-festival

പകർച്ചവ്യാധിയുടെ ആദ്യ നാളുകൾ മുതൽ ചൈനീസ് സ്വേച്ഛാധിപത്യ സർക്കാർ ശക്തമായ ലോക്ഡൗൗണുകൾ ഏർപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളം, ജീവിതം നിലച്ചു, സമ്പദ്‌വ്യവസ്ഥ തകർന്നു, കാരണം ആളുകൾ വീട്ടിൽ താമസിക്കാൻ നിർബന്ധിതരാവുകയും അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെ കടകൾ വലിയ തോതിൽ അടച്ചുപൂട്ടുകയും ചെയ്തു.

 

വുഹാനിൽ തെരുവുകൾ എല്ലാം വിജനമായിരുന്നു, സർക്കാർ വാഹനങ്ങളും ഡെലിവറി ഡ്രൈവർമാരും മാത്രമാണ് ഭക്ഷണവും സാധനങ്ങളും എത്തിച്ചിരുന്നത്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന മരണസംഖ്യയും ലോക്ഡൗൺ എപ്പോൾ അവസാനിക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും ചൈനയ്ക്കാർക്കിടയിൽ കോപവും ഉത്കണ്ഠയുമുണ്ടാക്കിയിരുന്നു.

 

എന്നാൽ, സര്‍ക്കാരിനെതിരെ ആദ്യകാലത്ത് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നിട്ടും ചൈനയിലെ വീണ്ടെടുക്കൽ തീവ്ര തന്ത്രങ്ങളുടെ വിജയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, മാസങ്ങളായുള്ള യാത്രാ നിയന്ത്രണങ്ങൾക്കും നഗരവ്യാപകമായ ടെസ്റ്റിങ് ഡ്രൈവുകൾക്കും ശേഷം, ചൈനയിൽ പ്രാദേശികമായി പകരുന്ന വൈറസ് കേസുകൾ പൂജ്യത്തിനടുത്താണ്.

 

തുടർച്ചയായി ഏഴാം ദിവസവും പ്രാദേശികമായി പകരുന്ന പുതിയ കേസുകളൊന്നും ചൈന റിപ്പോർട്ട് ചെയ്തിട്ടില്ല. റിപ്പോർട്ട് ചെയ്ത 12 പുതിയ അണുബാധകളെല്ലാം വിദേശത്തു നിന്നു വന്നതാണ്. ചൈനയുടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 84,951 ആയിരുന്നു. കുറഞ്ഞത് 4,634 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, അമേരിക്കയിൽ 5.7 ദശലക്ഷം ആളുകൾ രോഗബാധിതരായി, കുറഞ്ഞത് 176,200 പേർ മരിച്ചു.

 

കിഴക്കൻ ചൈനയിലെ കടൽത്തീര നഗരമായ ക്വിങ്‌ദാവോ ഈ മാസം തന്നെ ജനപ്രിയമായ ബിയർ ഫെസ്റ്റിവൽ ആസൂത്രണം ചെയ്തപോലെ നടത്തുന്നുണ്ട്. ഇവിടെ ഒന്നും മുഖംമൂടികൾ നിർബന്ധമില്ല. ആയിരക്കണക്കിന് പേരെ ആകർഷിക്കുന്ന ഒരു ഗെയിമിങ് കൺവെൻഷനും അടുത്തിടെ ഷാങ്ഹായ് നടത്തിയിരുന്നു. 

 

എന്തായാലും കൊറോണവൈറസിനു ശേഷം ജീവിതം പഴയ രീതിയിലേക്ക് തിരിച്ചുക്കൊണ്ടുവരാൻ സാധിക്കുമെന്ന് തന്നെയാണ് ചൈന കാണിച്ചുതരുന്നത്. കൊറോണവൈറസ് അത്ര ഭീകരസംഭവമല്ലെന്നും കൃത്യമായി നിയന്ത്രിച്ചാൽ മാസങ്ങൾക്കുള്ളിൽ പഴയ രീതിയിലേക്ക് തിരിച്ചുവരാനാകുമെന്നും കാണിച്ചുതരുന്നു.

 

English Summary: In China, where Covid-19 pandemic began, life is starting to look normal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com