ADVERTISEMENT

മനുഷ്യന്റെ തലച്ചോറില്‍ ചിപ്പുകള്‍ സ്ഥാപിച്ച് കംപ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നത് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് പോലുള്ള കമ്പനികളുടെ ലക്ഷ്യം. എന്നാല്‍, ഇത്തരം സൈബോര്‍ഗുകളെ നിര്‍മിക്കുന്നത് അനന്തമായ സാധ്യതകളാണ് ഹാക്കര്‍മാര്‍ക്ക് നല്‍കുന്നതെന്നാണ് മുന്നറിയിപ്പ്. വ്യക്തികള്‍ ആര്‍ജ്ജിച്ചെടുത്ത കഴിവുകളേയും ഓര്‍മകളേയും ചിന്തകളേയും വരെ നശിപ്പിക്കാനും തിരുത്തലുകള്‍ വരുത്താന്‍ പോലും ഹാക്കര്‍മാര്‍ക്കാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 

 

2016 മുതല്‍ ന്യൂറലിങ്ക് എന്ന സ്റ്റാര്‍ട്ട്അപ്പുമായി ഇലോണ്‍ മസ്‌ക് സഹകരിക്കുന്നുണ്ട്. തലച്ചോറില്‍ നേരിട്ട് ചിപ്പുകള്‍ സ്ഥാപിച്ച് കംപ്യൂട്ടറുമായി സംവേദനം സാധ്യമാക്കുകയാണ് ന്യൂറാലിങ്കിന്റെ ലക്ഷ്യം. നിര്‍മിത ബുദ്ധികൊണ്ടുള്ള ഉപകരണങ്ങള്‍ വ്യാപകമാവുകയും അവ മനുഷ്യന്റെ കാര്യക്ഷമതയേയും ശേഷികളേയും വെല്ലുവിളിക്കുകയും ചെയ്യുന്ന കാലത്ത് ഇത്തരം സാങ്കേതികവിദ്യകള്‍ തുണയാകുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ കണക്കുകൂട്ടല്‍. ഇതിനൊപ്പം മറവിരോഗം, വിഷാദരോഗം തുടങ്ങിയ പലരോഗങ്ങളുടേയും ചികിത്സയിലും ഫലപ്രദമായി ഈ സാങ്കേതിക വിദ്യയെ ഉപയോഗിക്കാനാകുമെന്നും കരുതപ്പെടുന്നു. 

 

ന്യൂറാലിങ്ക് അടക്കമുള്ള കമ്പനികള്‍ മനുഷ്യനെ സൈബോര്‍ഗുകളാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുന്നതിനിടെയാണ് ഇതിന്റെ അപകടങ്ങള്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. തലച്ചോറില്‍ സ്ഥാപിക്കപ്പെടുന്ന ഇത്തരം ചിപ്പുകള്‍ ഹാക്കര്‍മാര്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഉന്നത രാഷ്ട്രീയക്കാരുടേയും സൈനിക ഉദ്യോഗസ്ഥരുടേയും ചിന്തകള്‍ ഹാക്കിങിലൂടെ ഭാവിയില്‍ മോഷ്ടിക്കപ്പെടാം. ഇത് സമാനതകളില്ലാത്ത പ്രതിസന്ധികളാവും സൃഷ്ടിക്കുക.

 

നിങ്ങളുടെ കഴിവുകളെ മറ്റൊരാള്‍ ഭാഗീകമായി നശിപ്പിക്കുകയോ പൂര്‍ണമായി ഇല്ലാതാക്കുകയോ ചെയ്താല്‍ എങ്ങനെയിരിക്കുമെന്നാണ് ഗവേഷകനായ ഡോ. ശശിധരന്‍ സുബ്രഹ്മണ്യം ചോദിക്കുന്നത്. വിവരങ്ങള്‍ നഷ്ടപ്പെടുന്നതില്‍ മാത്രം ഇത്തരം ഹാക്കിങുകള്‍ ഒതുങ്ങില്ലെന്നും ചിപ്പുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ ന്യൂറോണുകളുടെ നാശത്തിന് പോലും ഇത് കാരണമാകാമെന്നുമാണ് കരുതപ്പെടുന്നത്. ഇത് ഒരാളുടെ ചിന്തകളെ പോലും സ്വാധീനിക്കുകയും മാറ്റം വരുത്തുകയും ചെയ്‌തേക്കാം. ഇത്തരം സംവിധാനങ്ങളിലേക്ക് കംപ്യൂട്ടര്‍ വൈറസുകളെ കടത്തിവിട്ട് തകര്‍ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. 

 

തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നതുപോലുള്ള സാങ്കേതികവിദ്യകള്‍ പാടില്ലെന്നല്ല ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മറിച്ച് ഇത്തരം സാങ്കേതികവിദ്യകള്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അവതരിപ്പിക്കാവൂ എന്നാണ്. ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ക്കൊപ്പം എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കാമെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുകയെന്ന ആശയം പ്രായോഗികമാക്കുന്നതില്‍ മുന്നിലുള്ളത് ഇലോണ്‍ മസ്‌കും ന്യൂറാലിങ്കുമാണ്. ഓഗസ്റ്റ് 28ന് തങ്ങളുടെ ആദ്യ പ്രായോഗിക മാതൃക പുറത്തുവിട്ടിരിക്കുകയാണ് മസ്‌കും സംഘവും.

 

English Summary: Brain computer interfaces like Elon Musks Neuralink hacked experts warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com