ADVERTISEMENT

അടുത്ത തലമുറയിലെ അതിവേഗ വയര്‍ലെസ് ടെക്‌നോളജിയായ 5ജിക്കെതിരെ ലോകമെമ്പാടും ഗൂഢാലോചനാ വാദം തുടരുകയാണ്. അത് ജനങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുന്നു എന്നതാണ് പ്രധാന ആരോപണം. കൊറോണാവൈറസ് പോലും 5ജിയുടെ സംഭാവനയാണെന്നു പറഞ്ഞ് ബ്രിട്ടനിലും മറ്റും 5ജി ടവറുകള്‍ക്ക് തീയിട്ടിരുന്നു. എന്നാല്‍, കൊറോണാവൈറസ് വ്യാപിക്കുന്നതിനു മുൻപും 5ജിക്കെതിരെ ബ്രിട്ടനില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. കുറച്ചുകൂടെ പിന്നോട്ടു പോയാല്‍, മൈക്രോവേവ്‌സ് മുതല്‍ സെല്‍ഫോണ്‍ വരെയുള്ള സാങ്കേതികവിദ്യകള്‍ പ്രശ്‌നമുണ്ടാക്കുമെന്നും പറഞ്ഞുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. റേഡിയോ തരംഗങ്ങള്‍ തലച്ചോറിനു ക്യാന്‍സര്‍ ഉണ്ടാക്കുമെന്നും പ്രത്യുല്‍പാദന ശേഷി കുറയ്ക്കുമെന്നും കുട്ടികളില്‍ തലവേദനയടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നുമെല്ലാമായിരുന്നു ആരോപണം.

 

വിദഗ്ധര്‍ പറയുന്നത് 5ജി സാങ്കേതികവിദ്യയും ആരോഗ്യവും തമ്മില്‍ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതു നിർത്തിവയ്‌ക്കേണ്ട കാര്യമില്ലെന്നും അവര്‍ പറയുന്നു. പക്ഷേ, ഇതുവരെയുള്ള കണ്ടെത്തലുകള്‍ പ്രകാരം ആളുകള്‍ ഉല്‍കണ്ഠാകുലരാകേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് മിക്ക ശാസ്ത്രജ്ഞരുടെയും അഭിപ്രായം. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ജൈവശാസ്ത്രപരമായ ഗവേഷണ ഫലവും വിരല്‍ചൂണ്ടുന്നത് 5ജി ടെക്‌നോളജിയും ആരോഗ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ്. ഇതേക്കുറിച്ചു പഠനം നടത്തിയ ഓറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ്‌ഡോക്ടോറല്‍ ഫെലോ ആയ ശുഭം ദാസ്ഗുപ്ത പറയുന്നത്, സീബ്രാ മത്സ്യത്തില്‍ തങ്ങള്‍ നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത് ദോഷമില്ലെന്നു തന്നെയല്ല, ഒരു പക്ഷേ ഗുണമുണ്ടാകാമെന്നുമാണ്.

 

∙ റേഡിയേഷനെക്കുറിച്ചുള്ള സത്യമെന്ത്?

 

ഏതു സ്രോതസില്‍ നിന്നും ഉത്ഭവിക്കുന്ന ഊര്‍ജ്ജ പ്രസരണത്തെ റേഡിയേഷന്‍ എന്നു വിളിക്കാം. എന്നുപറഞ്ഞാല്‍, നമ്മുടെ ശരീരത്തില്‍ നിന്നു പുറത്തുവരുന്ന ചൂടുപോലും റേഡിയേഷനാണ്. എന്നാല്‍ ചില തരം റേഡിയേഷനുകള്‍ പ്രശ്‌നക്കാരാണ്. വിവിധ തരം റേഡിയേഷനുകളെ ശാസ്ത്രജ്ഞര്‍ അവരുടെ ശക്തിക്കനുസരിച്ച് വേര്‍തിരിച്ചിരിക്കുന്നു. വലിയ തരംഗദൈര്‍ഘ്യവും കുറഞ്ഞ ഫ്രീക്വന്‍സിയുമുള്ളവയ്ക്ക് ശക്തി കുറവായിരിക്കും. അതേസമയം ചെറിയ തരംഗദൈര്‍ഘ്യവും ഉയര്‍ന്ന ഫ്രീക്വന്‍സിയുമുള്ളവയ്ക്ക് കൂടുതല്‍ ശക്തിയുണ്ടാകും. രണ്ടു വിഭാഗമായി ഇവയെ തരംതിരിച്ചിരിക്കുന്നു- അയണൈസിങ്, നോണ്‍ അയണൈസിങ്.

 

ആള്‍ട്രാവൈലറ്റ് രശ്മികള്‍, എക്‌സ്-റേ ഗാമാ റേ തുടങ്ങിയവ അയണൈസിങ് റേഡിയേഷനുകളാണ്. ഇവ ഹാനികരമാണ്. അയണൈസിങ് റേഡിയേഷനില്‍ നിന്നുള്ള ഊര്‍ജ്ജം ആറ്റങ്ങള്‍ക്കു മാറ്റം വരുത്തുന്നു. അവ ഡിഎന്‍എയിലുള്ള രാസബന്ധനത്തെ തകര്‍ക്കുന്നു. ഇത് കോശങ്ങള്‍ക്ക് ഹാനികരമാകാം. ക്യാന്‍സറുണ്ടാക്കാം. അതുകൊണ്ടാണ് ആവശ്യമില്ലതെ എക്‌സ്-റേ എടുക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് സൂര്യപ്രകാശം ദീര്‍ഘകാലം അടിച്ചാലും ക്യാന്‍സര്‍ വന്നേക്കാമെന്നു പറയുന്നത്.

 

എന്നാല്‍, നോണ്‍-അയണൈസിങ് റേഡിയേഷന് ഡിഎന്‍എയിലെ രാസബന്ധം തകര്‍ക്കാന്‍ തക്ക ശക്തിയൊന്നുമില്ല. ഇതിന് ഉദാഹരണമാണ് റേഡിയോ ഫ്രീക്വന്‍സി റേഡിയേഷന്‍, ടിവി സിഗ്നലുകള്‍, സെല്‍ഫോണില്‍ കിട്ടുന്ന 2ജി, 3ജി, 4ജി സേവനങ്ങള്‍ തുടങ്ങിയവ. യുറോപ്പിലും അമേരിക്കയിലും വന്നു തുടങ്ങിയിരിക്കുന്നതും ഇന്ത്യയില്‍ ഇനി വരാന്‍പോകുന്ന 5ജി സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്നത് മൈക്രോവേവ്, മില്ലിമീറ്റര്‍ വേവ്‌ലെങ്ത് റേഡിയേഷനാണ്. ഇതും നോണ്‍-അയണൈസിങ്ങിന്റെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്. കോശങ്ങള്‍ക്ക് നേരിട്ടു ഹാനികരമായ ഒരു ഊര്‍ജ്ജവും അതും ഉണ്ടാക്കുന്നില്ല. വൈ-ഫൈ റൗട്ടറുകള്‍, എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ സ്‌കാന്‍, വാക്കി-ടോക്കികള്‍ തുടങ്ങിയവ ലോവര്‍-ഫ്രീക്വന്‍സി മൈക്രോവേവ്‌സ് ഉപയോഗിക്കുന്നവയാണ്.

 

∙ എന്നു പറഞ്ഞാല്‍ സെന്‍ഫോണ്‍ റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണോ?

 

അതത്ര എളുപ്പത്തില്‍ ഉത്തരം നല്‍കാവുന്ന ഒരു ചോദ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. ചിലര്‍ പറയുന്നത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പോലെയുള്ള കാര്യങ്ങള്‍ പ്രശ്‌നകരമാകാം. ഈ ഉപകരണങ്ങളിലെ റേഡിയേഷന്‍, കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പോലെയുള്ള ഒരു ജൈവിക പ്രക്രീയയിലൂടെ കോശങ്ങള്‍ക്കു തകരാറുവരുത്താമത്രെ. ഇതിലൂടെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കാം. അത് ക്യാനസര്‍, പ്രമേഹം, ഹൃദയസംബന്ധമോ, തലച്ചോറുസംബന്ധമോ, ശ്വാസകോശപരമോ ആയ ചില രോഗങ്ങളിലേക്കു നയിക്കാനുള്ള ചെറിയ സാധ്യത തള്ളിക്കളയുന്നില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ നടത്തിയ ആയിരക്കണക്കിനു പഠനങ്ങള്‍ ഇക്കാര്യം വ്യക്തമായി തെളിയിക്കുന്നില്ല. എന്നാല്‍ മിക്കവാറും പഠനങ്ങള്‍ പറയുന്നത് പരമ്പരാഗത സെല്‍ഫോണ്‍ ഉപയോഗം ഹാനികരമാണ് എന്നു പറയാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ്. റേഡിയോ ഫ്രീക്വന്‍സി റെയ്ഞ്ചിന് ട്യൂമറുകളും മറ്റും ഉണ്ടാക്കാനുള്ള കഴിവുണ്ട് എന്നതിന് വ്യക്തമായ തെളിവില്ല എന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പറയുന്നത്.

 

എന്നാല്‍, ഈ പഠനങ്ങളെല്ലാം പല പരിമിതികള്‍ക്കുളളില്‍ നിന്നു നടത്തിയവയാണെന്നും പറയുന്നു. ഇതുവരെ അമേരിക്കിയിലെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയോ, നാഷണല്‍ ടോക്‌സികോളജി പ്രോഗ്രാമോ ആര്‍എഫ് റേഡിയേഷനെ ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയുള്ള ഒന്നായി പരിഗണിച്ചിട്ടില്ല. എന്നാല്‍, 2011ല്‍ ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച് ഓണ്‍ ക്യാന്‍സര്‍, ആര്‍എഫ് റേഡിയേഷന്‍ മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കിയേക്കാം എന്നൊരു നിരീക്ഷണം നടത്തിയിട്ടുമുണ്ട്. ചില തരം ബ്രെയിന്‍ ട്യൂമറുകളുടെ കാര്യത്തിലാണ് അവര്‍ സംശയം പ്രകടിപ്പിച്ചത്. എന്നാല്‍, അവരും പറഞ്ഞത് ഇതിനുള്ള തെളിവുകള്‍ വളരെ പരിമിതമാണ് എന്നാണ്. അങ്ങനെ നോക്കിയാല്‍ കാപ്പിയും, പച്ചക്കറി അച്ചാറുകളും ക്യാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ('possibly carcinogenic') വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത് എന്നതും ഓര്‍ക്കണം. ചില സാംക്രമികരോഗശാസ്ത്ര (epidemiological) പഠനങ്ങള്‍ പ്രകാരം വൈദ്യുതകാന്തിക റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളതായി ശ്വാസകോശരോഗ വിദഗ്ധനായ ജോനതന്‍ സമിറ്റ് പറയുന്നു. എന്നാല്‍ തെളിവുകള്‍ അത്ര ശക്തമല്ലെന്നും അദ്ദേഹം പറയുന്നു. ഇതിനാല്‍, സെല്‍ഫോണുകള്‍ സുരക്ഷിതമാണെന്നോ അല്ലെന്നോ തറപ്പിച്ചു പറയാനാവില്ലെന്നാണ് ഐഎആര്‍സി കമ്മറ്റി പറയുന്നത്. റേഡിയോ ഫ്രീക്വന്‍സി പോലെയൊരു നോണ്‍ അയണൈസിങ് റേഡിയേഷന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ എന്ന കാര്യത്തിലും കൂടുതല്‍ ശക്തമായ ഗവേഷണം നടക്കേണ്ടതാണ് എന്നാണ് സമെറ്റ് പറയുന്നത്.

 

∙ 5ജി ഉല്‍കണ്ഠ

 

5ജിയെക്കുറിച്ചുള്ള ഉല്‍കണ്ഠ, 2ജി, 3ജി, 4ജി തുടങ്ങിയവ വന്നപ്പോള്‍ ഉള്ളതു പോലെ തന്നെയാണ്. അതു വഴിയേ മാറിക്കോളും എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പല 5ജി സേവനദാതാക്കളും ലോബാന്‍ഡ് തന്നെ ആയിരിക്കും ഉപയോഗിക്കുക എന്നും പറയുന്നു. എന്നാല്‍ എടിആന്‍ഡ്ടി, വെറിസണ്‍ തുടങ്ങിയ സേവനദാതാക്കള്‍ അമേരിക്കയില്‍ ഹയര്‍ ഫ്രീക്വന്‍സി ബാന്‍ഡ് 5ജി ഉപയോഗിക്കുന്നു. ഈ ഹൈ ബാന്‍ഡ് ഫ്രീക്വന്‍സികളാണ് ഏറ്റവുമധികം ഉല്‍കണ്ഠയുണ്ടാക്കുന്നത്. കാരണം ഇതേപ്പറ്റി താരതമ്യേന കുറഞ്ഞ ഗവേഷണമേ നടത്തിയിട്ടുള്ളു. എന്നാൽ, ഈ ഹൈ-ബാന്‍ഡ് ഫ്രീക്വന്‍സിയെയും നോണ്‍-അയണൈസിങ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നതെന്നത് ആത്മവിശ്വാസം പകരുന്നു. മില്ലിമീറ്റര്‍ വേവ് ഫ്രീക്വന്‍സി ഉപയോഗിക്കുന്ന 5ജി നെറ്റ്‌വര്‍ക്കുകള്‍ ചെറിയ ടവറുകളായിരിക്കും ഉപയോഗിക്കുക. ഏതാനും മൈല്‍ ചുറ്റളവില്‍ ഒരു ടവര്‍ എന്നതായിരിക്കില്ല രീതി. അതാണ് ചിലരില്‍ കൂടുതല്‍ ഉല്‍കണ്ഠ പരത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് കൂടുതല്‍ റേഡിയേഷന്‍ ഏല്‍ക്കേണ്ടിവരുമെന്നാണ് അവര്‍ വാദിക്കുന്നത്.

 

ചുരുക്കിപ്പറഞ്ഞാല്‍ 4ജിക്കു വരെ ഉപയോഗിച്ചതിന്റെ അഞ്ചു മടങ്ങു ടവറും മറ്റും സൂപ്പര്‍ ഹൈ-ഫ്രീക്വന്‍സി മില്ലിമീറ്റര്‍ വേവ് ലെങ്ത്‌സിനു വേണ്ടിവരും. ആളുകള്‍ക്കടുത്ത് ഇതിനുമാത്രം ഉപകരണങ്ങള്‍ സിഗ്നലുകള്‍ ട്രാന്‍സ്മിറ്റു ചെയ്യുന്നതിനെതിരെയാണ് ആക്ടിവിസ്റ്റുകള്‍ രംഗത്തു വന്നത്. ചെറിയ കുട്ടികള്‍ക്കു നല്‍കിയിരിക്കുന്ന മുറികള്‍ക്കു നേരെ മുന്നില്‍ പോലും ഇത്തരം സെല്‍ ടവറുകള്‍ സ്ഥാപിച്ചിരിക്കുന്നു എന്നാണ് ആക്ടിവിസ്റ്റായ തോമസ് സുവോസി ആരോപിച്ചത്. ഭാവിയില്‍ ഇവ അപകടകരമാണെന്നു കണ്ടെത്തിയാല്‍ എന്തായിരിക്കും നടപടി എന്നും അദ്ദേഹം ചോദിക്കുന്നു. ഇതൊക്കെയാണെങ്കിലും കൊറോണാവൈറസും 5ജിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഗവേഷകര്‍ പറയുന്നു. വുഹാനില്‍ 5ജി ടവര്‍ സ്ഥാപിച്ച ഉടനെയാണ് കൊറോണാവൈറസ് ഉണ്ടായതെന്ന ആരോപണമാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറഞ്ഞു നടക്കുന്നത്. കൂടാതെ വൈറസിന്റെ വ്യാപനവും റേഡിയോ ഫ്രീക്വന്‍സിയും തമ്മില്‍ ബന്ധമുണ്ടെന്നു ചിന്തിക്കുന്നതു തന്നെ മണ്ടത്തരമാണെന്നും അവര്‍ പറയുന്നു.

 

∙ ആക്ടിവിസ്റ്റുകളുടെ വാദം

 

സെല്‍ഫോണ്‍ റേഡിയേഷന്‍ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില ഗവേഷകര്‍ പറയുന്നു. ഈ സംശയം ദുരീകരിച്ചിട്ടുമതി 5ജി ഒക്കെ എന്നാണ് അവരുടെ വാദം. അതുവരെ 5ജി വിന്യസിക്കല്‍ നിർത്തിവയ്ക്കണം. വാഷിങ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാര്‍ട്ടിന്‍ പാല്‍ പറയുന്നത് സെല്‍ഫോണ്‍ റേഡിയേഷന്‍ പ്രശ്‌നമുള്ളതാണ് എന്നത് വ്യക്തമാണ് എന്നാണ്. ഇതുവരെയുള്ള പഠനങ്ങള്‍ വരെ സെല്‍ഫോണ്‍ റേഡിയേഷനും പല രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നു. ക്യാന്‍സര്‍ മുതല്‍ വന്ധ്യതയും വിഷാദരോഗവും വരെ പല പ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകുന്നു എന്നും അദ്ദേഹം പറയുന്നു.

 

എന്നാല്‍, ഈ രംഗത്തു പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്ന ശാസ്ത്രജ്ഞര്‍ മറ്റൊരു വാദമാണ് ഉയര്‍ത്തുന്നത്. നാഷണല്‍ ടോക്‌സികോളജി പ്രോഗ്രാമിന്റെ ശാസ്ത്രജ്ഞനായി ജോണ്‍ ബുച്ചര്‍ പറയുന്നത് 5ജി അത്ര വലിയ അപകടമൊന്നും വരുത്തില്ല എന്നാണ്. റേഡിയോ ഫ്രീക്വന്‍സിയെക്കുറിച്ച് 50 കൊല്ലത്തിലേറെ ഗവേഷണം നടത്തിയ പ്രൊഫസര്‍ കെന്നത് ഫോസ്റ്റര്‍ പറയുന്നത് പാലും മറ്റുള്ളവരും ചില പഠനങ്ങളെ മാത്രം ഉദാഹരണമായി എടുക്കുന്നതാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നാണ്. തങ്ങളുടെ വാദം ശരിവയ്ക്കുന്ന പഠനങ്ങള്‍ മാത്രം അവര്‍ തേടിപ്പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍, അവരുടെ വാദം തെറ്റെന്നു പറയുന്ന പഠനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ 5ജിയെക്കുറിച്ച് അധികം പഠനം നടത്തിയിട്ടില്ലെന്ന കാര്യം അദ്ദേഹവും സമ്മതിക്കുന്നു. സെല്‍ഫോണുകള്‍ പ്രശ്‌നമായിരുന്നോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടതായുണ്ടെന്നാണ് സമെറ്റ് പറയുന്നത്. സിഗരറ്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്ത് 20-25 വര്‍ഷം കഴിഞ്ഞാണ് ശ്വാസകോശാര്‍ബുദവും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഇതിനാല്‍ തന്നെ സെല്‍ഫോണ്‍ ഉപയോഗത്തിന്റെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍, എഫ്ഡിഎ പറയുന്നത് നിലവിലുള്ള തെളിവു വച്ച് സെല്‍ഫോണ്‍ റേഡിയേഷന്‍ പ്രശ്‌നമുണ്ടാക്കുന്നു എന്നു വിധിയെഴുതാന്‍ വയ്യ എന്നാണ്. എഫ്ഡിഎ ഏകകണ്ഠമായാണ് 5ജിക്ക് സമ്മതം മൂളിയത്. ഹയര്‍ ഫ്രീക്വന്‍സി സിഗ്നലുകളും പ്രശ്‌നകരമാവില്ല എന്നാണ് എഫ്ഡിഎ പറയുന്നത്. എന്തായാലും ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം നടത്തുക തന്നെ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

 

English Summary: Is 5g safe? Truth about radio frequency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com