ADVERTISEMENT

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ വ്യാവസായികലോകം. ചൈനയില്‍ നിന്നുള്ള വ്യാവസായിക അസംസ്‌കൃത വസ്തുക്കളുടെ വരവ് കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ആഭ്യന്തര ഖനനം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയില്‍ നയങ്ങള്‍ മാറ്റുക, ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഖനനം വ്യാപിപ്പിക്കുക എന്നീ രണ്ട് രണ്ട് പ്രതിവിധികളാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ജിയോളജി വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

 

കൊബാള്‍ട്ട്, ടങ്‌സ്റ്റണ്‍, നിക്കല്‍, കോപ്പര്‍, സ്വര്‍ണം തുടങ്ങിയ ലോഹങ്ങളുടേയും മറ്റ് അയിരുകളുടേയും ആവശ്യം കുതിച്ചുയരുകയാണ്. ധാതുസമ്പന്ന പ്രദേശമായ ഇന്ത്യന്‍ മഹാ സമുദ്രമേഖലയെ പരമാവധി ഉപയോഗിക്കണമെന്ന നിര്‍ദേശത്തിന് ഇതോടെ കരുത്ത് കൂടുകയാണ്. വിവിധ രാജ്യങ്ങളുടെ സംഘങ്ങള്‍ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഖനനം നടത്തുന്നുണ്ട്. ചൈനയെ അപേക്ഷിച്ച് മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദം ഖനനം വ്യാപിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് ജിയോളജിസ്റ്റ് ഡോ. അമിത് തൃപദി പറയുന്നത്.

 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെയും മുങ്ങിക്കപ്പലുകളുടേയും വര്‍ധിച്ച സാന്നിധ്യമുണ്ട്. ഇന്ത്യന്‍ നാവിക സേന ഇത് വ്യക്തമായി നിരീക്ഷിച്ച് വരുന്നുമുണ്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ചൈന പൈലറ്റില്ലാ ഡ്രോണുകളേയും നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഇന്ത്യയുടെ സംയുക്ത സൈനിക നീക്കങ്ങൾ ചൈനക്കുള്ള വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. 

 

ഉള്‍ക്കടല്‍ അപൂര്‍വ്വ ധാതുക്കളുടെ ശേഖരമാണെന്നും ബന്ധപ്പെട്ട പ്രദേശങ്ങളും രാജ്യങ്ങളുമായുള്ള ആശയവിനിമയം ഉറപ്പിക്കുകയാണ് പ്രധാനവെല്ലുവിളിയെന്നുമാണ് മുന്‍ നാവികസേന വക്താവ് ക്യാപ്റ്റന്‍ (റിട്ട.) ഡി.കെ ശര്‍മ്മ അഭിപ്രായപ്പെടുന്നത്. ഉള്‍ക്കടലില്‍ ഖനനം നടത്തുന്നതിനെ എതിര്‍ക്കാന്‍ ഒരു രാജ്യത്തിനും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന രാജ്യങ്ങള്‍ കിഴക്കന്‍ ആഫ്രിക്ക, മഡഗാസ്‌ക്കര്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നീ പ്രദേശങ്ങളിലാനുള്ളത്. ഈ പ്രദേശങ്ങളിലെ രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യക്കുള്ളത്. നിലവിലെ പ്രതിസന്ധി ഈ രാജ്യങ്ങളുടെ കൂടി സഹായത്തില്‍ മറികടക്കുക എളുപ്പമാണെന്നാണ് ഇതു കാണിക്കുന്നത്. 

 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉള്‍ക്കടലിലെ ഖനനവും മേഖലയിലെ രാജ്യങ്ങളുടെ സഹായത്തോടെയുള്ള ഖനനങ്ങളും വ്യാവസായമേഖലക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യവസായ ഖനിവകുപ്പിനൊപ്പം വിദേശ കാര്യമന്ത്രാലയം കൂടി സഹകരിച്ച പ്രവര്‍ത്തിച്ച് ഇത്തരം രാജ്യങ്ങളിലേക്കുള്ള വിസാചട്ടങ്ങളിലും മറ്റും ഇളവുകള്‍വരുത്താന്‍ തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 

English Summary: Experts say mining should be expanded in the Indian Ocean for industrial boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com