ചൈനയ്ക്കൊപ്പം ലോകാരോഗ്യ സംഘടന, പരീക്ഷണം തീരാത്ത വാക്സീൻ ഉപയോഗിക്കാൻ അനുമതി നൽകി?
Mail This Article
ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുന്നതിനിടെ ചൈനീസ് വാക്സീനുകൾ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു എന്ന് റിപ്പോർട്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുമ്പോൾ തന്നെ ചിലർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ചൈനയുടെ നീക്കത്തെ ലോകാരോഗ്യ സംഘടന പിന്തുണച്ചിരുന്നുവെന്ന് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പറഞ്ഞു.
ജൂൺ അവസാനത്തോടെ ലോകാരോഗ്യ സംഘടനയുമായി ആശയവിനിമയം നടത്തിയ ചൈന ജൂലൈയിൽ അടിയന്തര വാക്സീനേഷൻ ആരംഭിച്ചുവെന്ന് ദേശീയ ആരോഗ്യ കമ്മിഷൻ ഉദ്യോഗസ്ഥൻ ഷെങ് സോങ്‌വെയ് പറഞ്ഞു. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ അപൂർണമായതിനാൽ അതിന്റെ ഫലപ്രാപ്തിയും സുരക്ഷയും പൂർണമായി വിലയിരുത്തിയിട്ടില്ല എങ്കിലും അടിയന്ത പ്രതിരോധം വേണ്ടിവന്ന ലക്ഷക്കണക്കിന് പേർക്ക് വാക്സീൻ നൽകിയിട്ടുണ്ട് എന്നാണ് ചൈനയുടെ വാദം. ഇതിനെല്ലാം ലോകാരോഗ്യ സംഘടന പിന്തണക്കുകയും ചെയ്തിരുന്നു.
ജൂൺ അവസാനം ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ കോവിഡ്-19 വാക്സീൻ അടിയന്തര ഉപയോഗ പദ്ധതിക്ക് അംഗീകാരം നൽകി എന്നാണ് ഷെങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. അംഗീകാരത്തിനുശേഷം ജൂൺ 29 ന്, ചൈനയിലെ ലോകാരോഗ്യ സംഘടനയുടെ ബന്ധപ്പെട്ട പ്രതിനിധികളുമായി ഞങ്ങൾ ആശയവിനിമയം നടത്തി, ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്തുണയും മറ്റു നിർദേശങ്ങളും നേടിയെന്നും ഷെങ് പറഞ്ഞു.
ദേശീയ ചട്ടങ്ങളും നിയമനിർമാണങ്ങളും അനുസരിച്ച് ഏതെങ്കിലും ആരോഗ്യ ഉൽപ്പന്നത്തിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതിന് രാജ്യങ്ങൾക്ക് സ്വയംഭരണാവകാശമുണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയാംഗെല സിമോ പറഞ്ഞിരുന്നു.
കൊറോണ വൈറസ് വാക്‌സിനുള്ള അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ‘താൽക്കാലിക പരിഹാരമാണ്’ എന്നും മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതാണ് ദീർഘകാല പരിഹാരമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞൻ സൗമ്യ സ്വാമിനാഥനും വ്യക്തമാക്കി. എന്നാൽ, വാക്സീന്റെ അടിയന്തര ഉപയോഗത്തിന്റെ മുഴുവൻ വിവരങ്ങളും ബെയ്ജിങ് പരസ്യമായി പുറത്തുവിട്ടിട്ടില്ല. സർക്കാർ പിന്തുണയുള്ള ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (സിഎൻബിജി) വികസിപ്പിച്ച രണ്ടു വാക്സീനുകളും സിനോവാക് ബയോടെക്കിൽ നിന്നുള്ള ഒന്നും ഉപ്പെടെ കുറഞ്ഞത് മൂന്ന് വാക്സീനുകൾ അടിയന്തര ഉപയോഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary: China says WHO gave blessing for coronavirus vaccine emergency use programme