ADVERTISEMENT

ഹോളിവുഡിലെ സോംബി സിനിമകള്‍ കണ്ടിട്ടുള്ളവര്‍ ഒരിക്കലെങ്കിലും ഇങ്ങനെ മനുഷ്യരില്‍ സംഭവിക്കുമോ എന്ന് ചിന്തിക്കാതിരിക്കില്ല. ഇത്തരം സോംബി ജീവിതങ്ങള്‍ മറ്റു ജീവികളില്‍ അത്ര അപൂര്‍വ്വമല്ലെന്നതാണ് സത്യം. മനുഷ്യര്‍ക്കിടയില്‍ സോംബികള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാനാകില്ലെങ്കിലും മനുഷ്യരുടെ സ്വഭാവത്തില്‍ സാരമായ മാറ്റങ്ങള്‍ വരുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന പലതിനേ കുറിച്ചും കൂടുതല്‍ അറിവ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

 

അമേരിക്കന്‍ സിനിമാ സംവിധായകനായ ജോര്‍ജ് റോമിയോയാണ് സോംബി സിനിമകളുടെ പിതാവായി അറിയപ്പെടുന്നത്. ജോര്‍ജ് റോമിയോ സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദ ലിവിംങ് ഡെഡ്(1968) ആണ് ആധുനിക സോംബി സിനിമകളില്‍ ആദ്യത്തേതായി കണക്കാക്കുന്നത്. സിനിമകളിലേതുപോലെ അല്ലെങ്കിലും ജന്തുലോകത്തിന് സോംബികള്‍ പുതുമയല്ലെന്നതാണ് വസ്തുത.

 

ഭൂമിയിലുള്ള പകുതിയിലേറെ ജീവികളും മറ്റേതെങ്കിലും ജീവിയെ കൊന്നു തിന്നുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ സോംബി സ്വഭാവത്തിന് പേരുകേട്ടതാണ് ഉറുമ്പുകളുടെ ശരീരത്തില്‍ കയറിപ്പറ്റുന്ന ചിലതരം ഫംഗസുകള്‍ (Ophiocordyceps fungus). ഇവ ഉറുമ്പുകളുടെ ശരീരത്തിലെത്തുന്നതോടെ അവയുടെ ചലനശേഷി കുഴപ്പത്തിലാകുന്നു. അവയുടെ താടിയെല്ല് പോലും അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്ന ഈ ഫംഗസ് വൈകാതെ ഉറുമ്പുകളെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചത്ത ഉറുമ്പിന്റെ തലയില്‍ നിന്ന് ചെറു കൂണ്‍ പോലെ ഇവ പുറത്തേക്ക് മുളച്ചുവരുന്നു. വൈകാതെ അടുത്ത ഇരയായ ഉറുമ്പിനെ കണ്ടെത്തുന്നു. ഓരോ 2-3 ആഴ്ച്ചകളുടെ ഇടവേളയില്‍ ഇത് നടക്കാറുണ്ട്.

 

രണ്ട് ഇനം കടന്നല്ലുകള്‍ക്കിടയില്‍ നടത്തിയ പഠനവും സോംബി സ്വഭാവം വെളിപ്പെടുത്തുന്നതാണ്. ക്രിപ്റ്റ് ഗാള്‍ എന്ന ഇനത്തില്‍പെട്ട കടന്നല്‍ ഓക്ക് മരത്തിന്റെ ചെറു പൊത്തുകളിലാണ് മുട്ടയിടുക. ലാര്‍വയില്‍ നിന്നും പുറത്തുവരുന്ന ഇവ ചുറ്റുമുള്ള മരത്തിന്റെ ഭാഗം തിന്നാണ് പുറത്തെത്തുക. എന്നാല്‍ പാരസിറ്റോയിഡ് ക്രിപ്റ്റ് കീപ്പര്‍ എന്ന കടന്നല്‍ ക്രിപ്റ്റ് ഗാള്‍ കടന്നല്ലിന്റെ ലാര്‍വയെ കണ്ടാല്‍ അവക്കു ചുറ്റും വല തീര്‍ത്താണ് മുട്ടയിടുക. ഇതോടെ ക്രിപ്റ്റ് ഗാള്‍ കടന്നലിന്റെ ലാര്‍വക്ക് ഈ വല പൊട്ടിച്ച് പുറത്തു വരാനാകാത്ത നിലവരുന്നു. അതേസമയം അവയുടെ തല മാത്രം പുറത്തേക്ക് വരാനുള്ള ദ്വാരം പാരസിറ്റോയിഡുകള്‍ ഇടുകയും ചെയ്യും. ഇതോടെ ക്രിപ്റ്റ് ഗാള്‍ കടന്നല്‍ തലമാത്രം പുറത്തുവന്ന നിലയില്‍ ജീവിക്കുന്നു. വൈകാതെ ലാര്‍വാ രൂപത്തില്‍ നിന്നും പുറത്തുവരുന്ന പാരസിറ്റോയിഡ് കടന്നല്ലുകള്‍ ക്രിപ്റ്റ് ഗാളിനെ തിന്നു തുടങ്ങുന്നു. ഒടുവില്‍ ക്രിപ്റ്റ്ഗാളിന്റെ തലയിലുടെ തന്നെ പുറത്തേക്കെത്തുകയും ചെയ്യുന്നു. 

 

മനുഷ്യരുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ നമ്മുടെ വയറ്റിലെ ചില ബാക്ടീരിയകള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി കഴിഞ്ഞു. നമ്മള്‍ എന്ത് കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വരെ തീരുമാനിക്കുന്നത് ഇത്തരം ബാക്ടീരിയകളാണ്. സ്മാര്‍ട് ഫോണുകളുടെ ഉപയോഗം മനുഷ്യ സ്വഭാവത്തില്‍ എത്രത്തോളം മാറ്റം വരുത്തുന്നുവെന്നതും നമുക്ക് നേരിട്ടറിയാം. സിനിമകളോട് കിടപിടിക്കാവുന്ന സോംബികള്‍ക്ക് സാധ്യതയില്ലെങ്കിലും മനുഷ്യന്റെ സ്വഭാവത്തെ വലിയ തോതില്‍ മാറ്റി മറിക്കാനും സ്വാധീനിക്കാനും സാങ്കേതിക വിദ്യ അടക്കമുള്ള ചെറു 'സോംബി'കള്‍ക്കു കഴിയും.

 

English Summary: The Real Science that inspired the zombie fungus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com