500 രൂപ! കോവിഡ് പരിശോധനയ്ക്ക് ഇന്ത്യയുടെ പേപ്പര്‍ കിറ്റ്; ആകാംക്ഷയോടെ ലോകം
Mail This Article
ആര്‍ക്കും ലഭ്യമാവുന്ന ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ കോവിഡ് 19 പരിശോധനാ കിറ്റുമായി ഇന്ത്യയില്‍ നിന്നുള്ള ഗവേഷകരുടെ സംഘം. ഗര്‍ഭ പരിശോധനാ കിറ്റ് പോലുള്ള പേപ്പര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് കൊറോണ വൈറസിനെതിരെയും കണ്ടെത്തിയിരിക്കുന്നത്. വെറും 500 രൂപ ചെലവില്‍ 45 മിനിറ്റില്‍ പരിശോധന ഫലം ലഭിക്കുമെന്നതാണ് ഫെലുദ (Feluda) എന്ന ഈ ഇന്ത്യന്‍ നിര്‍മിത പരിശോധനയുടെ പ്രത്യേകത.
വിശ്വസിക്കാവുന്ന ലളിതവും കൃത്യവുമായ ചെലവുകുറഞ്ഞ പരിശോധന എന്നാണ് നിര്‍മാതാക്കള്‍ ഫെലുദയെ വിശേഷിപ്പിക്കുന്നത്. വിഖ്യാത ഇന്ത്യന്‍ ചലചിത്രകാരനായ സത്യജിത്ത് റേയുടെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ഫെലുദ. ചുരുക്കത്തില്‍ അങ്ങനെ വിളിക്കുമ്പോഴും ക്ലസ്‌റ്റേഡ് റെഗുലര്‍ലി ഇന്റര്‍സ്‌പേസ്ഡ് ഷോട്ട് പാലിന്‍ഡ്രോമിക് റിപീറ്റ്‌സ് (CRISPER) ഫെലുദ ടെസ്റ്റ് എന്നാണ് ഔദ്യോഗികമായ പേര്.
ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) യിലേയും ടാറ്റ ഗ്രൂപ്പിലേയും ഗവേഷകരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍. നിലവില്‍ കോവിഡ് 19 പോസിറ്റീവായവര്‍ അടക്കമുള്ള 2000 പേരില്‍ സാംപിള്‍ പരിശോധന നടത്തിക്കഴിഞ്ഞുവെന്ന് ഫെലുദയുടെ നിര്‍മാതാക്കള്‍ അറിയിക്കുന്നു. ഈ പരീക്ഷണത്തില്‍ 96 ശതമാനം സെന്‍സിറ്റിവിറ്റിയും 98 ശതമാനം സ്‌പെസിഫിസിറ്റിയുമാണ് രേഖപ്പെടുത്തിയത്.
രോഗമുള്ളവരില്‍ എത്രത്തോളം കൃത്യമായി ഇത് കണ്ടെത്താനായെന്നതാണ് സെന്‍സിറ്റിവിറ്റി എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. രോഗമില്ലാത്തവരെ ഒഴിവാക്കാന്‍ സാധിച്ചുവെന്നതിലെ കൃത്യതയാണ് സ്‌പെസിഫിസിറ്റികൊണ്ട് ഉദ്ദേശിക്കുന്നത്. ഏതൊരു പരിശോധനാ പരീക്ഷണവും ഈ മാനദണ്ഡങ്ങള്‍ വെച്ചാണ് ഫലപ്രാപ്തി തിരിച്ചറിയുന്നത്.
ഗര്‍ഭപരിശോധനാ കിറ്റിന് സമാനമാണ് ഫെലുദ ടെസ്റ്റ് വഴിയുള്ള കോവിഡ് പരിശോധനയും. കോവിഡ് വൈറസ് തിരിച്ചറിയുന്നതോടെ പരിശോധനക്ക് ഉപയോഗിക്കുന്ന പേപ്പര്‍ നിറം മാറുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ വ്യാവസായികമായി വിപണിയില്‍ അവതരിപ്പിക്കാനുള്ള ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
വില്‍പനക്കെത്തുന്നതോടെ ലോകത്തെ ആദ്യത്തെ കടലാസ് ഉപയോഗിച്ചുള്ള കോവിഡ് പരിശോധന കിറ്റാകും ഇത്.
ഇന്ത്യയില്‍ നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയും ആന്റിജന്‍ പരിശോധനയുമാണ് കോവിഡ് കണ്ടെത്താനായി ഉപയോഗിക്കുന്നത്. ഇതില്‍ ആര്‍ടി പിസിആര്‍ പരിശോധനയുടെ ഫലം ഒന്നര മണിക്കൂറിലും റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം അര മണിക്കൂറിലും ലഭിക്കും. ലോകത്ത് ഏറ്റവും മോശമായി കോവിഡ് ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
English Summary: India's new paper Covid-19 test could be a ‘game changer’