‘ചാണക ചിപ്പിനെതിരെ’ 400 ശാസ്ത്രജ്ഞർ, ആന്റി റേഡിയേഷൻ തെളിവ് കാണിക്കണമെന്ന് ആവശ്യം
Mail This Article
ഫോണുകളിൽ ‘ചാണക ചിപ്പ്’ സൂക്ഷിക്കുന്നത് റേഡിയേഷൻ കുറയ്ക്കുമെന്ന് അവകാശപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള 400 ഓളം ശാസ്ത്രജ്ഞർ രാഷ്ട്രീയ കാമദേനു ആയോഗിന്റെ ചെയർമാൻ വല്ലഭായ് കതിരിയയ്ക്ക് കത്തെഴുതി. ഐഐടി-ബോംബെ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്ത് നൽകിയത്.
‘നിങ്ങളുടെ കണ്ടെത്തലുകളെല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണെന്ന് പറയുന്നുണ്ട്. ഈ പറഞ്ഞ ശാസ്ത്രീയ പരീക്ഷണങ്ങൾ എവിടെയാണ്, എപ്പോഴാണ് നടത്തിയത്? ആരാണ് പ്രധാന ഗവേഷകൻ? കണ്ടെത്തലുകൾ എവിടെയാണ് പ്രസിദ്ധീകരിച്ചത്? ഇതൊരു ഗവേഷണ ജേണലിൽ വന്നിട്ടുണ്ടോ, അവലോകനം ചെയ്‌തിരുന്നോ? ഇതിന്റെ ഡേറ്റയും പരീക്ഷണാത്മക വിശദാംശങ്ങളും നൽകാൻ കഴിയുമോ? ’ എന്നാണ് കതിരിയയോട് ശാസ്ത്രജ്ഞർ ചോദിച്ചത്.
പശുവിന്റെ ചാണകത്തിന് ആന്റി റേഡിയേഷൻ ഗുണങ്ങളുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് (ആർകെഎ) മേധാവി വല്ലഭായ് കതിരിയ നേരത്തെ അവകാശപ്പെട്ടിരുന്നു. ചാണകത്തിൽ നിന്ന് നിർമിച്ച ചിപ്പ് അനാച്ഛാദനം ചെയ്തു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശു ചാണകം മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ നിന്നുള്ള റേഡിയേഷൻ കുറയ്ക്കുന്നുവെന്നും ഇതിനാൽ ഉപയോക്താക്കളെ രോഗങ്ങളിൽ നിന്ന് സംരക്ഷണമായി ചാണക ചിപ്പ് പ്രവർത്തിക്കുമെന്നും ആർകെഎ ചെയർമാൻ അവകാശപ്പെട്ടു. രാജ്യത്ത് ചാണക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി `കാമദേനു ദീപാവലി അഭിയാൻ 'എന്ന പേരിൽ ഒരു ക്യാംപെയിൻ ആരംഭിച്ച സമയത്താണ് കതിരിയ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഗൗസത്വ കവച്ച്’ എന്നറിയപ്പെടുന്ന ചാണക ചിപ്പിന്റെ പ്രവർത്തനത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. ക്യാംപെയ്നിന്റെ ഭാഗമായാണ് ഇത് നിർമിക്കുന്നത്. രാജ്കോട്ട് ആസ്ഥാനമായുള്ള ശ്രീജി ഗൗശാലയാണ് ചാണക ചിപ്പ് നിർമിക്കുന്നത്.
ചാണകം എല്ലാവരേയും സംരക്ഷിക്കും, ഇത് ആന്റി റേഡിയേഷനാണ്... ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്... ഇത് റേഡിയേഷൻ കുറയ്ക്കുന്നതിന് മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന റേഡിയേഷൻ ചിപ്പാണ്. ഇത് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുമെന്നും കതിരിയ പറഞ്ഞു.
ഇത് (ചാണകം ചിപ്പ്) ഒരാളുടെ വീട്ടിലേക്ക് കൊണ്ടുവന്നാൽ വീട് മുഴുവൻ പരിസ്ഥിതി സൗഹൃദമാകും. വീട് ആന്റി റേഡിയേഷനായി സംരക്ഷിക്കപ്പെടും. ഇതെല്ലാം ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും കതിരിയ കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഇതാണ് ആന്റി റേഡിയേഷൻ ചിപ്പ്. നിങ്ങളുടെ മൊബൈലിൽ സൂക്ഷിക്കാൻ കഴിയും. ചാണക ചിപ്പ് മൊബൈലിൽ സൂക്ഷിക്കുമ്പോൾ വികിരണം കുറയുന്നതായി ഞങ്ങൾ കണ്ടു’.
പശു ചാണക അധിഷ്ഠിത ഉൽപന്നങ്ങളായ മൺപാത്രങ്ങൾ, മെഴുകുതിരികൾ, ധൂപവർഗ്ഗങ്ങൾ എന്നിവയിലൂടെ ഈ വിപണിയെ വിപുലീകരിക്കാനാണ് കാംമദേനു ദീപാവലി അഭിയാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ആശയം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Cow dung reduces radiation: 400 scientists seek evidence