ADVERTISEMENT

മീറ്ററുകളുടെ വ്യത്യാസത്തില്‍ ബഹിരാകാശത്ത് ചൈനീസ് റഷ്യന്‍ കൂട്ടിയിടി ഒഴിവായി. കാലാവധി കഴിഞ്ഞ റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റിന്റെ ഭാഗവുമാണ് കൂട്ടിയിടിയുടെ തൊട്ടടുത്തെത്തിയത്. അങ്ങനെയൊരു കൂട്ടിയിടി സംഭവിച്ചിരുന്നെങ്കില്‍ സാറ്റലൈറ്റുകള്‍ക്കും ബഹിരാകാശ സഞ്ചാരികള്‍ക്കും അപകടമാകാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ചെറുവസ്തുക്കള്‍ കൂടി ഉടലെടുക്കുമായിരുന്നു.

 

മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്ന ലിയോ ലാബ്‌സ് എന്ന് കമ്പനിയാണ് വ്യാഴാഴ്ച രാത്രിയില്‍ നേരിയ വ്യത്യാസത്തില്‍ ഒഴിവായ കൂട്ടിയിടിയുടെ വിശദാംശങ്ങള്‍ ലോകത്തെ അറിയിച്ചത്. നേരത്തെ ഇവര്‍ തന്നെയാണ് ഇത്തരമൊരു കൂട്ടിയിടിക്ക് സാധ്യതയുണ്ടെന്ന വിവരവും പുറത്തുവിട്ടിരുന്നത്. റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ലിയോ ലാബ് ഈ വസ്തുക്കളുടെ സഞ്ചാരപഥം നിരീക്ഷിച്ച് കൂട്ടിയിടി ഒഴിവായ വിവരം പ്രഖ്യപിച്ചിരിക്കുന്നത്.

 

വ്യാഴാഴ്ച്ച രാത്രി 8.56ഓടെ (ഇ.ടി) ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ (26 അടി മുതല്‍ 141 അടി വരെ) അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് കരുതപ്പെടുന്നത്. നേരത്തെ 12 മീറ്റര്‍ അടുത്തുവരെ ഇവ എത്താമെന്നും കൂട്ടിയിടിക്ക് പത്ത് ശതമാനം സാധ്യതയുണ്ടെന്നും ലിയോലാബ്‌സ് കണക്കുകൂട്ടിയിരുന്നു. ബഹിരാകാശവസ്തുക്കളുടെ കൂട്ടിയിടി സാധ്യതകളുമായി പരിഗണിക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. ബഹിരാകാശ വസ്തുക്കളുമായി 0.001 ശതമാനം (ലക്ഷത്തിലൊന്ന്) കൂട്ടിയിടിക്ക് സാധ്യതയുണ്ടെങ്കില്‍ പോലും നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സ്ഥാനം മാറ്റാറുണ്ട്.

 

റഷ്യയുടെ സാറ്റലൈറ്റിലും ചൈനയുടെ റോക്കറ്റ് ഭാഗത്തിലും നിയന്ത്രണമില്ലാത്തതിനാല്‍ അവയുടെ സ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യതയില്ലായിരുന്നു. ഭൂമിയില്‍ നിന്നും ഏതാണ്ട് 991 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ഇവ സഞ്ചരിച്ചിരുന്നത്. ഒരുപക്ഷേ കൂട്ടിയിടി നടന്നാല്‍ പോലും ഭൂമിയില്‍ ആര്‍ക്കും അതൊരു നേരിട്ടുള്ള ഭീഷണിയാകുമായിരുന്നില്ല. കാരണം അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തിന് മുകളിലായിരുന്നു അപ്പോള്‍ ഇവയുടെ സ്ഥാനം. എന്നാല്‍ ഇത്തരമൊരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന ആയിരക്കണക്കിന് ബഹിരാകാശ മാലിന്യങ്ങളായിരുന്നു പ്രധാന ഭീഷണി. 

ചെറുതും വലുതമായ ഏതാണ്ട് 130 ദശലക്ഷം മനുഷ്യ നിര്‍മിത വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കാനും ബഹിരാകാശ യാത്രികരുടെ ജീവനെടുക്കാന്‍ പോലും പര്യാപ്തമാണ്. 

 

2007ലും 2009ലും ഉണ്ടായ രണ്ട് സംഭവങ്ങളെ തുടര്‍ന്ന് ബഹിരാകാശ മാലിന്യം 70 ശതമാനമാണ് വര്‍ധിച്ചത്. ഇതില്‍ ആദ്യത്തേത് ചൈനയുടെ സാറ്റലൈറ്റ് വേധ മിസൈലിന്റെ പരീക്ഷണമായിരുന്നു. സ്വന്തം സാറ്റലൈറ്റ് ചൈന വിജയകരമായി ബഹിരാകാശത്ത് വെച്ച് റോക്കറ്റുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശപേടകം റഷ്യന്‍ പേടകവുമായി അപ്രതീക്ഷിതമായി കൂട്ടിയിടിച്ചതും ബഹിരാകാശ മാലിന്യങ്ങൾ വര്‍ധിപ്പിച്ചു. 

 

2019ല്‍ ഇന്ത്യയും സാറ്റലൈറ്റ് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. അന്ന് അഞ്ച് സെന്റിമീറ്ററിലും വലുപ്പം കുറഞ്ഞ 6500ഓളം ബഹിരാകാശ മാലിന്യങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യ പരീക്ഷണത്തില്‍ തകര്‍ത്ത സാറ്റലൈറ്റിന് ഒരു മെട്രിക് ടണ്ണില്‍ താഴെയായിരുന്നു ഭാരം. എന്നാല്‍ കൂട്ടിയിടി ഒഴിവായ റഷ്യയുടേയും ചൈനയുടേയും വസ്തുക്കള്‍ കൂട്ടിച്ചേര്‍ത്താല്‍ മൂന്ന് മെട്രിക് ടണ്‍ (ഏതാണ്ട് 2800 കിലോ) ഭാരം വരും. പുതിയൊരു ബഹിരാകാശ മാലിന്യ മേഘത്തിന്റെ പിറവി കൂടിയാണ് ഇപ്പോൾ ഒഴിവായിരിക്കുന്നത്. 

 

സ്വകാര്യ കമ്പനികള്‍ കൂടി സാറ്റലൈറ്റുകളുടെ വിക്ഷേപണം ആരംഭിച്ചതോടെ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം പുതിയ സാറ്റലൈറ്റുകള്‍ ഭൂമിയെ വലം വെക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്‌പേസ് എക്‌സ് എണ്ണൂറോളം പുതിയ സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്. ഇത്തരത്തില്‍ സാറ്റലൈറ്റുകളുടേയും മനുഷ്യ നിര്‍മിത ബഹിരാകാശ വസ്തുക്കളുടേയും വര്‍ധിച്ച സാന്നിധ്യം ബഹിരാകാശത്ത് തുടര്‍ച്ചയായ കൂട്ടിയിടികള്‍ക്ക് കാരണമാകുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിട്ടുണ്ട്. 

 

നാസയിലെ ഗവേഷകനായിരുന്ന ഡൊണാള്‍ഡ് ജെ കെസ്‌ലര്‍ 1978ല്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലായിരുന്നു ഇതേക്കുറിച്ചുള്ള സൂചന. കെസ്‌ലര്‍ സംഭവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇത്തരമൊരു കൂട്ടിയിടി പരമ്പര നടന്നുകഴിഞ്ഞാല്‍ സുരക്ഷിതമായി ബഹിരാകാശ യാത്രകള്‍ പുനരാരംഭിക്കാന്‍ മനുഷ്യന്‍ പതിറ്റാണ്ടുകള്‍ മുതല്‍ നൂറ്റാണ്ടുകള്‍ വരെ കാത്തിരിക്കേണ്ടി വരും. മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങള്‍ നീക്കാന്‍ വേണ്ടി വരുന്ന സമയമാണിതെന്നും കെസ്‌ലര്‍ പ്രവചിച്ചിട്ടുണ്ട്.

 

English Summary: Two High-Speed Pieces of Space Junk Just Narrowly Missed a Major Collision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com