ശുഭവാർത്ത! റഷ്യൻ വാക്സീൻ 92% ഫലപ്രദം, പ്രതീക്ഷിച്ചതിലും വിജയകരമെന്ന് ഗവേഷകർ
Mail This Article
ലോകത്തെ ആദ്യ കോവിഡ്–19 വാക്സീനായ റഷ്യയുടെ സ്പുട്നിക് V പ്രതീക്ഷിച്ചതിലും വിജയകരമാണെന്ന് റിപ്പോർട്ട്. സാധാരണ വാക്സീനുകളുടെ ഫലപ്രാപ്തി 40 മുതൽ 60 ശതമാനം വരെയാണ്. എന്നാൽ, റഷ്യയുടെ പരീക്ഷണാത്മക കോവിഡ്-19 വാക്സീൻ 92 ശതമാനം ഫലപ്രദമാണെന്നാണ് അറിയുന്നത്. രണ്ട് ഡോസ് വാക്സീനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഓഗസ്റ്റിൽ തന്നെ കോവിഡ്-19 വാക്സീൻ റജിസ്റ്റർ ചെയ്ത ലോകത്തിലെ ആദ്യത്തെ രാജ്യമായി റഷ്യ മാറിയിരുന്നു. ഗമലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും വികസിപ്പിച്ചെടുത്ത വാക്സീൻ നിലവിൽ മോസ്കോയിൽ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നാം ഘട്ട പരീക്ഷണത്തിൽ ആകെ 40,000 വോളന്റിയർമാർ ഉൾപ്പെടും. നാലിലൊന്ന് പേർക്കാണ് പ്ലേസിബോ ഷോട്ട് ലഭിക്കുക.
പ്ലേസിബോ ലഭിച്ചവരെ അപേക്ഷിച്ച് സ്പുട്നിക് വി കുത്തിവയ്പ് നടത്തിയവരിൽ കോവിഡ് -19 ബാധിക്കാനുള്ള സാധ്യത 92 ശതമാനം കുറവാണെന്ന് ആർഡിഎഫ് അറിയിച്ചു. വളരെ ഫലപ്രദമായ വാക്സീൻ ഞങ്ങളുടെ പക്കലുണ്ട്. ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും ആർഡിഎഫ് മേധാവി കിറിൽ ദിമിട്രീവ് പറഞ്ഞു.
അഡനോവൈറസ് അടിസ്ഥാനമാക്കിയുള്ള വാക്സീനാണ് ഗമലെയയിൽ വികസിപ്പിച്ചതെന്ന് നാഷനൽ റിസർച് സെന്റര് തലവൻ അലക്സാണ്ടർ ഗിന്റ്സ്ബർഗ് വെളിപ്പെടുത്തിയിരുന്നു. ഈ വൈറസിനൊപ്പം കോവിഡ്–19നു കാരണമായ സാർസ് കോവ് 2 വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമുണ്ടാകും. വൈറസിന്റെ പുറത്തു കാണുന്ന മുന പോലുള്ള ഭാഗമാണ് സ്പൈക്ക് പ്രോട്ടിൻ. ഇതാണ് മനുഷ്യശരീര കോശങ്ങളുമായി ബന്ധം സ്ഥാപിക്കാൻ വൈറസിനെ സഹായിക്കുന്നത്.
എന്നാൽ വാക്സീന് രൂപത്തിൽ ശരീരത്തിലെത്തുന്ന ഇവ മനുഷ്യന്റെ ആരോഗ്യത്തിനു യാതൊരു തരത്തിലും ദോഷകരമല്ലെന്ന് ഗിന്റ്സ്ബർഗ് വ്യക്തമാക്കുന്നു. ഇവയ്ക്കു മനുഷ്യശരീരത്തിലെത്തിയാലും വിഭജിക്കാനുള്ള കഴിവില്ല. ശരീരകോശങ്ങളെ ആക്രമിച്ച് അവയിൽനിന്നുള്ള ജനിതകവസ്തുക്കൾ ഉപയോഗിച്ച് സ്വയം പെരുകുന്നതാണ് സാർസ് കോവ് 2 വൈറസുകളുടെ രീതി.
വിഭജിക്കാനാകാത്തവയെ ‘ജീവനുള്ളവയുടെ’ കൂട്ടത്തിൽ ഉൾപ്പെടുത്താനാകില്ലെന്നു ഗവേഷകര് പറയുന്നു. അതിനാൽത്തന്നെ റഷ്യയുടെ വാക്സീനിലെ ‘നിർജീവ’ സ്പൈക്ക് പ്രോട്ടിനും അപകടകാരിയല്ല. ശക്തി കുറച്ച, വിഭജിക്കാനാകാത്ത ഇത്തരം വൈറസുകളെ ശരീരത്തിലേക്കു കടത്തിവിട്ട് ആന്റിബോഡി ഉൽപാദനത്തിനു പ്രേരിപ്പിക്കുന്നതാണ് ഈ വാക്സീന്റെ രീതി.
വൈറൽ വെക്ടർ വാക്സീൻ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. മറ്റൊരു വൈറസിനെ (ഇവിടെ അഡനോവൈറസ്) അടിസ്ഥാനപ്പെടുത്തി നിർമിച്ച വാക്സീനിലൂടെ സാർസ് കോവ് 2 വൈറസിന്റെ ഡിഎൻഎയെ മനുഷ്യശരീരത്തിലെത്തിച്ച് പ്രതിരോധ ശേഷി സൃഷ്ടിക്കുമെന്നു ചുരുക്കം. ജീൻ തെറാപ്പിയിലും വാക്സീനുകളുടെ നിർമാണത്തിലും പരീക്ഷിച്ച് നേരത്തേത്തന്നെ വിജയം കണ്ടതാണ് വൈറൽ വൈക്ടർ രീതി. അഡനോവൈറസാകട്ടെ 1953ൽ കണ്ടെത്തിയതു മുതൽ ഗവേഷകർക്കു സുപരിചിതമാണ്. മനുഷ്യരിൽ ചുമ, പനി, തൊണ്ടവേദന, ബ്രോങ്കൈറ്റിസ് തുടങ്ങി കോവിഡിനു സമാനമായ രോഗലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവയുമാണ് ഈ വൈറസുകൾ.
കൊറോണവൈറസ് വാക്സീൻ വൈറസിൽ നിന്ന് ശാശ്വത പ്രതിരോധശേഷി നൽകുന്നുവെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. വാക്സീൻ സ്വീകരിച്ചാൽ കൊറോണ വൈറസിൽ നിന്ന് രണ്ട് വർഷം വരെ പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
English Summary: COVID-19 vaccine: Sputnik V 92% effective against coronavirus, claims Russia