കേട്ടവരെല്ലാം ചോദിക്കുന്നു, ഇതെന്ത് സംഭവം! പ്രപഞ്ചത്തിലെ ഏറ്റവും ഭീകര ശബ്ദം പുറത്ത് വിട്ട് നാസ
Mail This Article
പ്രപഞ്ചത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഭീകര ശബ്ദം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ഒരു നെബുലയുടെ 'ശബ്ദ'ത്തിന്റെ സോണിഫിക്കേഷന്‍ വിഡിയോയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ഈ വിഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും പല അഭിപ്രായമാണ് സോഷ്യൽമീഡിയകളിലൂടെ രേഖപ്പെടുത്തിയത്.
ഭൂമിയില്‍ നിന്നും 655 പ്രകാശവര്‍ഷം അകലെയുള്ള ഹെലിക്‌സ് നെബുലയാണ് വിഡിയോയിലുള്ളത്. നക്ഷത്രങ്ങള്‍ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കില്‍ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകള്‍. ആയിരക്കണക്കിന് ആത്മാക്കളുടെ അലര്‍ച്ച പോലെ, സ്ത്രീയുടെ നിലവിളിയോ എന്നും തോന്നാം എന്നാണ് ചിലർ സോഷ്യൽമീഡിയകളിൽ രേഖപ്പെടുത്തിയത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ നിരവധിപ്പേരാണ് കണ്ടത്.
നക്ഷത്രാന്തരീയ ധൂളികള്‍, ഹൈഡ്രജന്‍ വാതകങ്ങള്‍, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകള്‍. 'ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്‌സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളില്‍ ഒന്നാണ്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് 'സോണിഫിക്കേഷന്‍'.
ബഹിരാകാശത്ത് നമുക്ക് ശബ്ദം കേള്‍ക്കാനാകില്ല. ബഹിരാകാശ വസ്തുക്കള്‍ക്കുള്ളില്‍ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷന്‍ ചെയ്യുന്നത് വഴി ശ്രവണരൂപത്തില്‍ കേള്‍ക്കാനാകുമെന്നും നാസ വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് വിശദമാക്കുന്നു. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റുചെയ്ത ഈ ക്ലിപ്പിൽ ഭൂമിയിൽ നിന്ന് 655 പ്രകാശവർഷം അകലെയുള്ള പ്രതിഭാസമാണ് കാണിക്കുന്നത്.
English Summary: Netizens react to NASA’s latest video of Helix Nebula