ചൊവ്വയിൽ അണുബോംബിടേണ്ടി വരും, കുടിയേറ്റക്കാർക്ക് ജീവിക്കേണ്ടിവരിക ചില്ലുകൂടാരത്തിൽ
Mail This Article
ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുന്ന തന്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദമാക്കി സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. പതിവുപോലെ ട്വിറ്ററിലൂടെയാണ് മസ്‌ക് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ചൊവ്വാ ദൗത്യത്തെക്കുറിച്ച് സംശയം ചോദിച്ച ഒരു ട്വിറ്റര്‍ യൂസര്‍ക്കുള്ള മറുപടിയിലാണ് ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദമാക്കിയിരിക്കുന്നത്.
ട്വിറ്ററില്‍ Astronomiaum എന്ന പേരില്‍ അറിയപ്പെടുന്ന യൂസറാണ് ചൊവ്വാ കുടിയേറ്റത്തെക്കുറിച്ച് ഇലോണ്‍ മസ്‌കിനോട് സംശയങ്ങള്‍ ചോദിച്ചത്. ചൊവ്വയിലേക്ക് മനുഷ്യര്‍ എത്തിച്ചേരുമ്പോഴേക്കും ചൊവ്വ മനുഷ്യന് വാസസാധ്യമുള്ളതാക്കി മാറ്റുമോ? അതോ മറ്റേതെങ്കിലും വഴി ചൊവ്വയില്‍ മനുഷ്യന് ജീവിക്കാന്‍ വേണ്ടി കണ്ടെത്തിയിട്ടുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി. മനുഷ്യന്‍ ചൊവ്വയിലേക്കെത്തുമ്പോള്‍ ചില്ലുകൊണ്ടുള്ള കൂടാരങ്ങളിലായിരിക്കും ആദ്യം ജീവിക്കേണ്ടി വരികയെന്നായിരുന്നു മസ്‌കിന്റെ ഉത്തരം. ഭാവിയില്‍ ഭൂമിയെ പോലെ ചൊവ്വയേയും വാസയോഗ്യമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുൻപാണ് ശതകോടീശ്വരനായ സംരംഭകൻ ഇലോണ്‍ മസ്‌ക് ലോകത്തെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയത്. ചൊവ്വയില്‍ മനുഷ്യകുടിയേറ്റമെന്ന സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി ഇലോണ്‍ മസ്‌കും സ്‌പേസ് എക്‌സും മുന്നോട്ടുപോവുകയാണ്. ആദ്യഘട്ട കുടിയേറ്റങ്ങള്‍ താല്‍ക്കാലിക കോളനികളായിരിക്കുമെന്നും വൈകാതെ ചൊവ്വയില്‍ സ്ഥിരം കോളനി സ്ഥാപിക്കുമെന്നുമാണ് എലോണ്‍ മസ്‌കിന്റെ അവകാശവാദം.
2050 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് പത്ത് ലക്ഷത്തോളം മനുഷ്യരെ എത്തിക്കുക എന്നതാണ് മസ്‌കിന്റെ സ്വപ്നം. ടെറീഫോര്‍മിംഗ് എന്ന് വിളിക്കുന്ന പ്രക്രിയകളിലൂടെ ചൊവ്വയെ കൂടുതല്‍ വാസയോഗ്യമായ ഗ്രഹമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഇതിനിടെ ആരംഭിക്കും. ഇതിനായി അണുബോംബ് ഇടുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും മസ്‌ക് പറഞ്ഞിരുന്നു. അണുബോംബുകള്‍ വീഴുന്നതോടെ ചൊവ്വയുടെ ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുകയും ഗ്രഹത്തിലെ ഊഷ്മാവ് വര്‍ധിക്കുകയും അത് മനുഷ്യജീവിതത്തെ കൂടുതല്‍ സഹായിക്കുകയും ചെയ്യുമെന്നുമാണ് വാദം.
2014ല്‍ അമേരിക്കന്‍ ടിവി അവതാരകനായ സ്റ്റീഫന്‍ കോള്‍ബര്‍ട്ടിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ആദ്യമായി ഇലോണ്‍ മസ്‌ക് ടെറാഫോര്‍മിംഗിനെക്കുറിച്ച് ആദ്യം പറഞ്ഞത്. അതേസമയം തന്റെ ജീവിതകാലത്ത് ചിലപ്പോള്‍ ടെറാഫോര്‍മിംഗ് സംഭവിക്കില്ലെന്നും ഇലോണ്‍ മസ്‌ക് പറയുന്നുണ്ട്. എന്നാല്‍ അടുത്തകാലത്തു തന്നെ ചൊവ്വയില്‍ ആദ്യ മനുഷ്യകോളനി ഉയരുമെന്ന് 49കാരനായ മസ്‌ക് ആവര്‍ത്തിക്കുന്നുണ്ട്.
ചൊവ്വയെ ഭൂമിയെപ്പോലെ ആവാസയോഗ്യമായ ഗ്രഹമാക്കി മാറ്റുകയെന്നതാണ് ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപിത സ്വപ്‌നങ്ങളിലൊന്ന്. ഈയൊരു ലക്ഷ്യത്തിലേക്ക് വേഗത്തിലും പതുക്കെയുമുള്ള വഴികളുമുണ്ടെന്നും അദ്ദേഹം കരുതുന്നു. ആണവായുധങ്ങള്‍ ചൊവ്വയുടെ ധ്രുവപ്രദേശങ്ങളില്‍ ഇടുന്നതുപോലുള്ള മാര്‍ഗങ്ങള്‍ ചൊവ്വയിലെ മനുഷ്യ കുടിയേറ്റത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതാണെന്നാണ് ഇലോണ്‍ മസ്‌ക് കരുതുന്നത്.
English Summary: 'Life in Glass Domes': Elon Musk Reveals How the First People to Settle on Mars Will Live