ADVERTISEMENT

ബാക്ടീരിയയിലെ ഡിഎന്‍എയില്‍ മാറ്റം വരുത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുമായി ഗവേഷകര്‍. ജീവന്റെ ജനിതക വിവരങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ഡിഎന്‍എയെ വിവരങ്ങള്‍ ശേഖരിക്കാനുള്ള മാധ്യമമായി ഉപയോഗിക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവശാസ്ത്രത്തെ തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്ന CRISPR സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിഎന്‍എയില്‍ മാറ്റം വരുത്തുന്ന ഈ രീതി ദീര്‍ഘകാലത്തേക്ക് വിവരങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള മാര്‍ഗമാണെന്നും കരുതപ്പെടുന്നു.

 

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ഹാരിസ് വാങും സംഘവുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഡിഎന്‍എ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളുടെ കൂട്ടത്തിലേക്ക് പ്രത്യേകമായ മറ്റൊരു വിവരം കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ഇവര്‍ ചെയ്തത്. ഇ കോളി ബാക്ടീരിയയില്‍ 'ഹലോ വേള്‍ഡ്' എന്ന സന്ദേശം ഉള്‍പ്പെടുത്തുന്നതില്‍ ഇവര്‍ വിജയിച്ചു. പിന്നീട് ബൈനറിയിലുള്ള ഈ കോഡ് ഡികോഡ് ചെയ്‌തെടുക്കാനും ഇവര്‍ക്കായി. നമുക്ക് ചുറ്റുമുള്ള പരിചിതമായ വസ്തുക്കളില്‍ പോലും ഇത്തരത്തില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാക്ടീരിയകളെ സൂക്ഷിക്കാനാവുകയും ചെയ്യും.

 

പ്രതികൂല സാഹചര്യങ്ങളേയും അതിജീവിക്കാന്‍ ഇത്തരത്തില്‍ ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ക്കാകുമെന്നാണ് വാങ് പറയുന്നത്. സാധാരണ കോശങ്ങളില്‍ ഇത്തരത്തില്‍ ശേഖരിച്ചുവയ്ക്കുന്ന വിവരങ്ങള്‍ എളുപ്പത്തില്‍ കോശത്തിനൊപ്പം നശിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ബാക്ടീരിയകള്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. ഇത് ശേഖരിച്ചുവയ്ക്കുന്ന വിവരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നുവെന്നും വാങ് പറയുന്നു. 

 

മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം നവീകരിക്കുന്ന രീതി ബാക്ടീരിയകള്‍ക്കുണ്ട്. ഇക്കൂട്ടത്തില്‍ ഡിഎന്‍എയിലും മാറ്റം വരാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇത്തരത്തില്‍ ശേഖരിച്ചുവച്ചിരിക്കുന്ന വിവരങ്ങളിലും മാറ്റം വരാമെന്ന സാധ്യതയുണ്ടെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ തോമസ് ഹെയ്‌നിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 

 

നിലവില്‍ വിവര കൈമാറ്റത്തിന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് പകരമാവാവണമെങ്കില്‍ ഈ സാങ്കേതികവിദ്യ ഏറെ മുന്നേറേണ്ടതുണ്ട്. എങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുകള്‍ പൂര്‍ത്തിയായികഴിഞ്ഞുവെന്നാണ് ഹാരിസ് വാങിന്റേയും സംഘത്തിന്റേയും കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. നേച്ചുര്‍ കെമിക്കല്‍ ബയോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: DNA as a flash drive? When scientists stored the message ‘hello world’ inside living cells

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com