ADVERTISEMENT

കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരേയുള്ള വാക്‌സീന്‍ സൂക്ഷിക്കുന്നതിനാവശ്യമായ മെഡിക്കല്‍ റെഫ്രിജറേറ്ററിന്റെ ഉത്പാദന ശേഷി ഗോദ്‌റെജ് അപ്ലയന്‍സസ് 250 ശതമാനം കണ്ട് വര്‍ധിപ്പിച്ചതായി കമ്പനിയുടെ ബിസിനസ് ഹെഡ്ഡും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി അറിയിച്ചു. വര്‍ധിച്ച ഡിമാന്റ് കണക്കിലെടുത്ത് മെഡിക്കല്‍ റെഫ്രിജറേറ്ററിന്റെ പ്രതിവര്‍ഷ ഉത്പാദനശേഷി പതിനായിരം യൂണിറ്റില്‍നിന്ന് 35,000 യൂണിറ്റിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

 

കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍നിന്ന് 150 കോടി രൂപയുടെ വിവിധ ഓര്‍ഡറുകള്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. കോവിഡ് രോഗ പ്രതിരോധ പരിപാടികള്‍ സഹകരിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് കമ്പനിക്ക് അന്വേഷണങ്ങളും ലഭിക്കുന്നുണ്ട്. കോവിഡ് രോഗം ഏറ്റവുമധികം ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമായ ഇന്ത്യ കോവിഡ് പ്രതിരോധ വാക്‌സീനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വരും മാസങ്ങളില്‍ വാക്‌സീന്‍ വിതരണം ഏറ്റവും വേഗത്തിലാക്കുവാനും  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നു. ഇതിനുള്ള അടിസ്ഥാന സൗകര്യമായ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍  ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ ഗൃഹോപകരണ വ്യവസായത്തിലെ മുന്‍നിര കമ്പനികളിലൊന്നായ ഗോദ്‌റെജ് അപ്ലയന്‍സസ് സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡ് വാക്‌സീനുകള്‍ താപനിലയോടെ പെട്ടെന്നു പ്രതികരിക്കുന്നവയാണ്. ഇതിനാല്‍ വാക്‌സീനുകള്‍ ഇന്ത്യയില്‍ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ 2-8 ഡിഗ്രിയിലാണ് വാക്‌സീനുകള്‍ സൂക്ഷിക്കുന്നത്. ഗോദ്‌റെജ് മൈനസ് 20 ഡിഗ്രിവരെയുള്ള കൂടുതല്‍ മെച്ചപ്പെട്ട മെഡിക്കല്‍ ഫ്രീസറുകള്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-19 വാക്‌സീനുകള്‍ സൂക്ഷിക്കുവാന്‍ ഈ താപശ്രേണിയില്‍പ്പെട്ട റെഫ്രജിറേറ്ററുകള്‍ യോജിച്ചതാണ്.

 

ഷുവര്‍ ചില്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഗോദ്‌റെഡ് മെഡിക്കല്‍ റെഫ്രജിറേറ്റുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വൈദ്യുതി വിച്ഛേദനം ഉണ്ടായാല്‍പ്പോലും 8-12 ദിവസത്തോളം 2-8 ഡിഗ്രി താപനില നില്‍നിര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് റെഫ്രജിറേറ്ററുകളുടെ രൂപകല്‍പ്പന. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളില്‍ സോളാര്‍ വൈദ്യുതിയുമായി ബന്ധിപ്പിച്ച് ഇതേഫലം നിലനിര്‍ത്താനാകും.

 

ഗോദ്‌റെജിന്റെ ഡി-കൂള്‍ സാങ്കേതികവിദ്യകളോടെയുള്ള ഡീപ് ഫ്രീസറുകള്‍ പെട്ടെന്നു തണുപ്പിക്കുകയും അതുതുടര്‍ച്ചയായി സ്ഥിരതയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. പെന്റാ കൂള്‍ സാങ്കേതികവിദ്യ വഴി റെഫ്രജിറേഷനില്‍ ഉയര്‍ന്ന കാര്യക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യകള്‍ 3-4 മണിക്കൂര്‍ സമയത്തേക്ക് മൈനസ് 20 ഡിഗ്രി താപനില കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു. താപനിലയിലെ കൃത്യതയും അതു നിലനിര്‍ത്തപ്പെടുന്ന സമയം കോവിഡ് വാക്‌സീന്‍ സൂക്ഷിക്കുന്നതിലും വിതരണത്തിലും വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ മെഡിക്കല്‍ റെഫ്രജിറേറ്ററുകള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ (130 വോള്‍ട്ട്) പ്രവര്‍ത്തിക്കുകയും ചെയ്യും. മാത്രവുമല്ല, വളരെ പരിസ്ഥിതി സൗഹൃദമായിട്ടാണ് കമ്പനി റെഫ്രജിറേറ്ററുകള്‍ നിര്‍മിക്കുന്നത്. ഉയര്‍ന്ന ഊര്‍ജക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്.

 

തങ്ങളുടെ മെഡിക്കല്‍ റെഫ്രജിറേറ്ററുകള്‍ ലോകാരോഗ്യ സംഘടനയുടെ പിക്യുഎസ് സര്‍ട്ടിഫിക്കേഷനുള്ളതാണെന്ന് ഗോദ്റെജ് അപ്ലയന്‍സസ് അസോസിയേറ്റ് വൈസ് പ്രസിഡന്റും ന്യൂ ബിസിനസ് ഡെവലപ്മെന്റ് മേധാവിയുമായ ജയ്ശങ്കര്‍ നടരാജന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പുറത്തിറക്കുന്ന കോവിഡ് -19 വാക്‌സീനുകള്‍ താപനിലയോടു പ്രതികരിക്കുന്നവയാണ്. അതിനാല്‍ ഒരു പ്രത്യേക താപനില ബാന്‍ഡില്‍ ഇവ സൂക്ഷിക്കേണ്ടതുണ്ട്. വൈദ്യുതി മുടക്കം ഉണ്ടായാലും കൃത്യമായ തണുപ്പിക്കല്‍ നല്‍കാന്‍ സാധിക്കുന്ന വിധത്തിലാണ് തങ്ങളുടെ മെഡിക്കല്‍ റഫ്രിജറേറ്ററുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും നടരാജന്‍ പറഞ്ഞു.

 

English Summary: Godrej strengthens Vaccine Cold Chain to help India be Covid-19 vaccine ready

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com