ADVERTISEMENT

ചരിത്രാതീത കാലത്ത് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു ആയുധമാണ് സ്‌പെയിനില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. മഹാശിലായുഗത്തിലെ ശവകുടീരത്തില്‍ നിന്നും സുതാര്യമായ കഠാരയാണ് പുരാവസ്തുഗവേഷകര്‍ കണ്ടെടുത്തിരിക്കുന്നത്.

 

അയ്യായിരം വര്‍ഷം പഴക്കം കണക്കാക്കുന്ന ഈ സുതാര്യ കഠാരക്ക് 8.5 ഇഞ്ച് നീളമുണ്ട്. നാല് വാളുകളുടേയും പത്ത് അമ്പിന്റെ മുനകളുടേയും കൂട്ടത്തിലാണ് ഈ കഠാരയും കണ്ടെത്തിയത്. ഇതെല്ലാം സ്ഫടിക പാറകൊണ്ടാണ് നിര്‍മിച്ചത്. അക്കാലത്ത് സ്ഫടികം ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സമ്പത്തും അധികാരവും കൈവശമുള്ള ആരോ ഇത് സ്വന്തമാക്കിയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

 

ചരിത്രാതീതകാലത്ത് ഈ സ്ഫടിക നിര്‍മിത ആയുധങ്ങള്‍ അധികാരത്തിന്റെ ചിഹ്നങ്ങളായി ഉപയോഗിക്കാനുള്ള സാധ്യതയും കൂടുതലാണ്. മാന്ത്രിക പ്രവൃത്തികള്‍ക്കും മറ്റും ഇവ ഉപയോഗിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. സ്ഫടിക കഠാരയുടെ പിടി ആനക്കൊമ്പുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉന്നതസ്ഥാനത്തിരുന്നവരുടെ ശവകുടീരങ്ങളിലും ഇത്തരം ആയുധങ്ങള്‍ വച്ചിരുന്നുവെന്നാണ് ക്വാറ്റെര്‍നറി ഇന്റര്‍നാഷണല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം പറയുന്നത്. 

 

ഗ്രാനെഡ സര്‍വകലാശാലയിലേയും സെവില്ല സര്‍വകലാശാലയിലേയും സ്പാനിഷ് ഹയര്‍ റിസര്‍ച്ച് കൗണ്‍സിലിലേയും ഗവേഷകര്‍ സംയുക്തമായാണ് തെക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍ പുരാവസ്തുഖനനത്തിന് നേതൃത്വം നല്‍കിയത്. 2007 മുതല്‍ 2010 വരെ നടന്ന ഖനനത്തില്‍ ലഭിച്ച വസ്തുക്കളെക്കുറിച്ചുള്ള പഠനം 2015ലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. സ്‌പെയിനിലെ ഈ പുരാവസ്തു ഖനന കേന്ദ്രം വെങ്കലയുഗത്തിലെ ഏറ്റവും വലുതും നിര്‍ണായകവുമായ ഒന്നാണ്. 143 അടി നീളത്തിലുള്ള ശവകുടീരത്തില്‍ 128 അടി നീളമുള്ള ഇടനാഴിയുണ്ട്. പ്രധാന അറക്ക് 15 അടിയാണ് വിസ്തൃതി. ഈ ശവകുടീരത്തിന്റെ എല്ലാഭാഗത്തു നിന്നും സ്ഫടിക ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മരണപ്പെടുന്ന വ്യക്തികളോടുള്ള ബഹുമാനത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായാണ് ഇത്തരം ആയുധങ്ങള്‍ ശവകുടീരങ്ങളില്‍ വെച്ചിരുന്നത്. 

 

ആകെ 16 അമ്പ് മുനകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇത്തരം സ്ഫടിക നിര്‍മിത ആയുധങ്ങള്‍ അന്നത്തെ കാലത്ത് നിര്‍മിക്കുന്നതിന് പ്രത്യേകം വൈദഗ്ധ്യം ആവശ്യമായിരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ശവകുടീരത്തില്‍ അടക്കം ചെയ്തിരുന്ന 25 പേരുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പലതും സ്ത്രീകളുടേതായിരുന്നു. കൂട്ടത്തിലുള്ള ഒരു പുരുഷന്റെ മരണകാരണം വിഷം ഉള്ളില്‍ ചെന്നതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആനക്കൊമ്പ്, ആഭരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഒരു ഒട്ടകപക്ഷിയുടെ മുട്ട തുടങ്ങിയവയും ഈ പുരാവസ്തു കേന്ദ്രത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

 

English Summary: Rare 5,000-year-old crystal dagger is uncovered in Prehistoric Iberian megalithic tomb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com