ADVERTISEMENT

വിജയകരമായി വിക്ഷേപിച്ചതിന് ശേഷം ലാൻഡിങ് ശ്രമത്തിൽ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വീണ്ടും പൊട്ടിത്തെറിച്ചു. സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ചൊവ്വാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുൻപ് നടന്ന പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിലായിരുന്നു പൊട്ടിത്തെറിച്ചത്.

 

സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് എസ്എൻ 9, പത്ത് കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ടേക്ക് ഓഫ് വിജിച്ചെങ്കിലും തിരിച്ചിറങ്ങുമ്പോൾ ഡിസംബറിൽ സംഭവിച്ചത് പോലെ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് റോക്കറ്റ് പ്രോട്ടോടൈപ്പുകൾ നിർമിച്ചിരിക്കുന്നത്.

 

ടേക്ക് ഓഫ് ചെയ്ത് 6 മിനിറ്റ് 25 സെക്കന്‍ഡിനു ശേഷമാണ് താഴെ വീണ് പൊട്ടിത്തെറിച്ചത്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിക്കുന്നത് പുതിയ സംഭവമല്ല. ഡിസംബർ 9 ന് ടെക്സാസ് തീരത്ത് ഒരു പരീക്ഷണ വിക്ഷേപണത്തിനിടെയും സ്റ്റാർഷിപ്പിന്റെ പ്രോട്ടോടൈപ്പ് തീപിടുത്തത്തിൽ തകർന്നിരുന്നു. 

 

ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പാണ് കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയത്. ടേക്ക് ഓഫ് മികച്ചതായിരുന്നെങ്കിലും ലാൻഡിങ്ങിനിടെയാണ് പൊട്ടിത്തെറിച്ചത്. എന്നാൽ ലാൻഡിങ് പരാജയപ്പെട്ടിട്ടും സ്പേസ് എക്സ് വക്താക്കൾ പരീക്ഷണത്തെ വിജയമായാണ് കാണുന്നത്.

 

അതിവേഗത്തിലുള്ള തിരിച്ചിറക്കമാണ് ലാൻഡിങ് തകർച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ലാൻഡിങ് ബേൺ സമയത്ത് ഇന്ധന ഹെഡർ ടാങ്കിന്റെ മർദ്ദം കുറവായതായിരുന്നു നേരത്തെയുള്ള പൊട്ടിത്തെറിക്ക് കാരണം. ഇത് രണ്ടാം തവണയാണ് സ്റ്റാർഷിപ്പ് പേടകം ഇത്രയും സമയം സഞ്ചരിക്കുന്നത്. ഏഴു മിനിറ്റോളമാണ് യാത്ര തുടർന്നത്. എസ്‌എൻ‌9 (സ്റ്റാർ‌ഷിപ്പ് നമ്പർ 9) ന്റെ വലിയ മെറ്റൽ ബോഡിയും പുതിയ മൂന്ന് എൻജിനുകളും പരിശോധിക്കുന്നതിനും മുൻപത്തെ ലാൻഡിങ് പരാജയം ഒഴിവാക്കാനുമായിരുന്നു ടെസ്റ്റ് ഫ്ലൈറ്റ് ആസൂത്രണം ചെയ്തിരുന്നത്. പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ലംബമായി തന്നെ വരുന്നുണ്ട്. എന്നാൽ, അവസാന നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌പേസ് എക്‌സിന്റെ മുൻ‌നിര ഫാൽക്കൺ 9 റോക്കറ്റിന്റെ അതേ ടെക്നോളജി തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്.

 

∙ എന്താണ് സ്റ്റാർഷിപ്പ്? 

 

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഇതിന്റെ ഡിസൈൻ കഴിഞ്ഞ വർഷം തന്നെ സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. (കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ റോക്കറ്റായ ഫാൽക്കൺ 1ന് 68 അടി ഉയരവും, 5.5 അടി വ്യാസവുമാണ് ഉണ്ടായിരുന്നത്. ഏകദേശം 400 പൗണ്ട് ആയിരുന്നു ഇതിന്റെ പേലോഡ്).

 

സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ ഘട്ടവുമായി ഇണക്കും. ഇതു രണ്ടും കൂടെ ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. ഇതു ബഹിരാകാശത്തേക്കു വഹിക്കുന്നതാകട്ടെ 220,000 പൗണ്ടും. നാസ 50 വര്‍ഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേണ്‍ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാര്‍ഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാര്‍ഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുകവഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

 

അടുത്ത വര്‍ഷങ്ങളിൽ തന്നെ ആളുകള്‍ ബഹിരാകാശത്തു സഞ്ചരിക്കാനുള്ള സാധ്യതയുണ്ടെന്ന് മസ്‌ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. തന്റെ കമ്പനിയായ സ്‌പേസ്എക്‌സിന് പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ തന്നെ, ആകാകാശ നൗകയുടെ ആദ്യരൂപം സൃഷ്ടിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഏതാനും വര്‍ഷം മുൻപു മാത്രമാണ് തങ്ങള്‍ ഇതിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് മസ്‌ക് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം പല കാര്യങ്ങളും ആവേശത്തോടെ സംസാരിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പോയ ചരിത്രമുള്ളയാളാണ് മസ്‌ക് എന്ന കാര്യവും ഇവിടെ മനസ്സില്‍വയ്‌ക്കേണ്ടതാണ്.

 

സ്റ്റാര്‍ഷിപ് ഭാവിയുടെ പ്രതീക്ഷയാണെങ്കിലും അത് സ്റ്റെയിൻ‌ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിർമിച്ചതാണ്. ജോലിക്കാരുടെ കൈക്കരുത്തില്‍ നിര്‍മിച്ചതാണിതെന്ന് അതിന്റെ അപൂര്‍ണത വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ പേടകം നിര്‍മിക്കാന്‍ സ്റ്റീല്‍ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈ-ടെക് കാര്‍ബണ്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള സ്റ്റീല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോള്‍ ചെലവു കുറയും. കൂടുതല്‍ എളുപ്പത്തില്‍ പിടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോള്‍ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാന്‍ കൂടുതല്‍ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപകരിക്കുകയും ചെയ്യും.

 

ആദ്യ യാത്രയില്‍ നൂറോളം പേരുമായി ബഹിരാകാശത്തേക്കു കുതിക്കുന്നതാണ് മസ്‌ക് സ്വപ്‌നം കാണുന്നത്. ഈ യാത്രയില്‍ ജപ്പാന്‍കാരനായ കോടീശ്വരൻ യുസാകു മാസാവായും ചില കലാകാരന്മാരും ആയിരിക്കും ആദ്യം ബഹിരാകാശ സഞ്ചാരത്തിനു പോകുന്നതെന്നാണ് കരുതുന്നത്. യാത്രയില്‍ അവര്‍ ചന്ദ്രനെച്ചുറ്റി തിരിച്ചു വരും.

 

സ്റ്റാര്‍ഷിപ് തന്നെ ആവേശഭരിതനാക്കുന്നുവെന്നാണ് മസ്‌ക് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച 200 പേരോടു പറഞ്ഞത്. സ്‌പേസ്എക്‌സ് 2002ല്‍ ആണ് സ്ഥാപിതമാകുന്നത്. അക്കാലത്ത് മസ്‌ക് പറഞ്ഞത് മനുഷ്യരെ വിവിധ ഗ്രഹങ്ങളില്‍ ജീവിക്കുന്നവരാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ്. സ്വയം നിലനിര്‍ത്താനാകുന്ന ഒരു നഗരം ചൊവ്വയില്‍ പണിയുക എന്നതാണ് മസ്‌കിന്റെ മോഹങ്ങളിലൊന്ന്.

 

ഇതെല്ലാം മസ്‌കിന്റെ മോഹങ്ങളല്ല വ്യാമോഹങ്ങളാണെന്ന് വാദിക്കുന്നരും ഉണ്ട്. ചിലപ്പോള്‍ ഇവ വിജയിച്ചേക്കാം. എങ്കിൽകൂടി അതൊന്നും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നടക്കാനുള്ള സാധ്യതയില്ല എന്നാണ് ചിലരുടെ അഭിപ്രായം. അതിസങ്കീര്‍ണമായ പല കാര്യങ്ങളിലൂടെയും കടന്നുപോയാല്‍ മാത്രമായിരിക്കും ഇതിലൊക്കെ വിജയിക്കാനാകുക. എന്നാല്‍ മസ്‌കിന്റെ കമ്പനി ചില വന്‍ വിജയങ്ങള്‍ നേടിക്കഴിഞ്ഞതായും പറയുന്നു. സ്റ്റാര്‍ഷിപ് പ്രൊജക്ടിനെ ഒരു സിദ്ധാന്ത ഘട്ടമായി കണ്ടാല്‍ പോലും അടുത്ത പല വര്‍ഷങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ സ്വപ്‌നങ്ങള്‍ ഫലം കണ്ടേക്കാമെന്നു കരുതുന്നവരും ഉണ്ട്.

 

English Summary: SpaceX's Starship prototype explodes 6.25 minutes after takeoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com