ADVERTISEMENT

ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ലോകം. ഫെബ്രുവരി 18നു ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറങ്ങുകയാണ് നാസയുടെ വമ്പൻ ദൗത്യമായ പെഴ്സിവിറൻസ് റോവർ. ചൊവ്വയുടെ വടക്കൻ മേഖലയിലുള്ള ജെസീറോ ക്രേറ്ററിലാണ് റോവർ പറന്നിറങ്ങി തൊടുന്നത്. ചൊവ്വയിൽ ചരിത്രാതീത കാലത്ത് ജീവൻ നിലനിന്നിരുന്നോ എന്നതാണ് പ്രധാനമായും പെഴ്സിവറൻസ് അന്വേഷിക്കുക.

 

മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ചൊവ്വയിലിറങ്ങുന്ന ദൗത്യത്തിന്റെ ലാൻഡിങ്ങിനായി ജെസീറോ ക്രേറ്റർ മേഖല തന്നെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട്. 350 കോടി വർഷം മുൻപ് ഇവിടെ ജലം നിറഞ്ഞ നദികൾ നിലനിന്നിരുന്നു എന്നാണ് ശാസ്ത്രജ്ഞൻമാർ കരുതുന്നത്. ഈ നദികളിൽ നിന്നുള്ള ജലം ഒരു തടാകത്തെ രൂപപ്പെടുത്തി. തടാകത്തിലേക്കു നദികൾ വിവിധതരം ധാതുക്കളും കൊണ്ട് വന്നിരിക്കാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഇങ്ങനെയെങ്കിൽ അക്കാലത്ത് ഇവിടെ സൂക്ഷ്മകോശജീവികളുടെ രൂപത്തിൽ ജീവൻ ഉടലെടുത്തിരിക്കാൻ സാധ്യതയുണ്ട്.

 

അന്നത്തെ കാലത്തെ ജീവന്റെ ശേഷിപ്പുകളിൽ എന്തെങ്കിലും ഇന്നും ജെസീറോയിലുണ്ടെങ്കിൽ അതു കണ്ടെത്താനാണ് പെഴ്സിവറൻസ് ലക്ഷ്യമിടുന്നത്.ഇതിനായുള്ള പ്രത്യേക ഉപകരണങ്ങൾ ദൗത്യത്തോടൊപ്പമുണ്ട്.കഴിഞ്ഞ വ‍ർഷം ജൂലൈ 30നു യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 റോക്കറ്റിലാണ് റോവർ യാത്ര തിരിച്ചത്.ആറു മാസത്തോളം നീണ്ട യാത്ര... കോവിഡ് കാലഘട്ടത്തിൽ ഭൂമിയിൽ നിന്നു പുറപ്പെട്ട് ചൊവ്വയിലെത്തുന്ന ദൗത്യമെന്ന പേരും പെഴ്സിവിറൻസിനു സ്വന്തം.

 

∙ ഭീകരതയുടെ 7 മിനിറ്റുകൾ

mars-nasa

 

ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിൽ തുടങ്ങി ഉപരിതലം തൊടുന്നതു വരെയുള്ള ഘട്ടം ലാൻഡർ,റോവർ ദൗത്യങ്ങൾക്ക് വളരെ നിർണമായകമാണ്. ഭീകരതയുടെ 7 മിനിറ്റുകൾ എന്നറിയപ്പെടുന്ന ഈ ഘട്ടം പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അത്യന്തം കഠിനമാണ്. പെഴ്സിവിറൻസ് റോവറിലുള്ള ക്യാമറകൾ, മൈക്രോഫോണുകൾ എന്നിവ ഈ ഘട്ടത്തിലെ ദൃശ്യങ്ങളും ശബ്ദവും പിടിച്ചെടുക്കുകയും ഇതു വിഡിയോയിലൂടെ ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുകയും ചെയ്യും.

 

മണിക്കൂറിൽ ഇരുപതിനായിരം കിലോമീറ്ററിനടുത്തുള്ള വേഗത്തിലാണ് പെഴ്സിവറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുക. തുടർന്ന് സോഫ്റ്റ്ലാൻഡിങ്ങിനായി പതിയെ വേഗം കുറച്ചു തുടങ്ങും. അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങുമ്പോൾ ഉടലെടുക്കുന്ന ഉയർന്ന താപനിലയിൽ നിന്നു ചെറുക്കാനായി പ്രത്യേകം തയാർ ചെയ്ത സംരക്ഷണ കവചം പെഴ്സിവിറൻസിലുണ്ട്. ചൊവ്വയുടെ ഉപരിതലത്തിന് ഒന്നരക്കിലോമീറ്റർ മുകളിൽ വച്ച് ദൗത്യത്തിന്റെ എൻജിനുകൾ ജ്വലിച്ച് അതിന്റെ യാത്ര പതുക്കെയായി തുടങ്ങും. 70 അടി മുകളിൽ വച്ച്  21 മീറ്റർ വ്യാസമുള്ള ഒരു പാരഷൂട്ട് വിടരുകയും ഇതിന്റെ സഹായത്താൽ ദൗത്യം പതിയ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുകയും ചെയ്യും.

 

mars-rover

ചൊവ്വയിൽ പണ്ടു ജീവനുണ്ടായിരുന്നോ എന്നു പരിശോധിക്കുന്നതിനൊപ്പം തന്നെ അവിടത്തെ അന്തരീക്ഷത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമോയെന്നും പെഴ്സിവിറൻസ് പരിശോധിക്കും. ഭാവിയിൽ ഒരു മനുഷ്യക്കോളനിയൊക്കെ ഇവിടെ സാധ്യമാണോ എന്നറിയാനുള്ള ഒരു ആദ്യഘട്ട പരിശോധന.

 

∙ ചൊവ്വാമാനത്തെ ഹെലിക്കോപ്റ്റർ‌

 

ചൊവ്വയിൽ പരീക്ഷണങ്ങൾ നടത്താൻ 7 ഉപകരണങ്ങൾ പെഴ്സിവറൻസിലുണ്ട്. 23 ക്യാമറകളും രണ്ടു മൈക്രോഫോണുകളും ഇതിൽ പെടും. ഇതിനൊപ്പം വളരെ വ്യത്യസ്തനായ ഒരു കൂട്ടുകാരനെയും റോവർ കൊണ്ടുപോകുന്നുണ്ട്. ഇൻജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലിക്കോപ്റ്റർ. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറക്കൽ സാധ്യമാണോ എന്നു പരീക്ഷിക്കുകയാണ് ഇൻജെന്യൂയിറ്റിയുടെ പ്രധാന ലക്ഷ്യം. 30 ദിവസങ്ങളിലായാണ് പറക്കൽ. ഓരോ ദിവസവും 5 തവണ ഹെലിക്കോപ്റ്റർ പറന്നു പൊങ്ങും. 10 മീറ്റർ വരെ പൊക്കത്തിൽ ഇതു പറക്കുകയും ഓരോ ദിവസവും ഒന്നരക്കിലോമീറ്ററോളം സഞ്ചരിക്കുകയും ചെയ്യും.

 

∙ ചൊവ്വയെ തൊട്ടവർ

 

ചൊവ്വയെ ഭ്രമണം ചെയ്ത ദൗത്യങ്ങൾ (ഓർബിറ്ററുകൾ) ഒരുപാടുണ്ടെങ്കിലും ചൊവ്വയുടെ ഉപരിതലത്തിലെത്തി തൊട്ട ലാൻഡർ/റോവർ ദൗത്യങ്ങൾ കുറവാണ്.നേരത്തെ സൂചിപ്പിച്ച ഭീകരതയുടെ 7 മിനിറ്റുകൾ തരണം ചെയ്യാൻ പലതിനും സാധിക്കാത്തതുകൊണ്ടാണിത്.

 

1971ൽ സോവിയറ്റ് സ്‌പേസ് പ്രോഗ്രാം വിക്ഷേപിച്ച മാഴ്സ് 2 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയിലെത്തിയ ആദ്യ ലാൻഡറും മനുഷ്യനിർമിത വസ്തുവും. എന്നാൽ ലാൻഡിങ്ങിലെ തകരാറുകൾ മൂലം ലാൻഡറുമായുള്ള ബന്ധം തുടക്കത്തിൽ തന്നെ നഷ്ടമായി.തുടർന്ന് മാഴ്‌സ് 3 എന്ന ദൗത്യത്തിന്‌റെ ലാൻഡർ വിജയകരമായി ചൊവ്വയെ തൊട്ടെങ്കിലും ഒന്നര മിനിറ്റുകൾക്കു ശേഷം പ്രവർത്തനരഹിതമായി. 1976 ൽ നാസ വിക്ഷേപിച്ച വൈക്കിങ് 1 ദൗത്യത്തിലെ ലാൻഡറാണ് ചൊവ്വയുടെ ഉപരിതലത്തിൽ തൊട്ട് വിജയകരമായി പ്രവർത്തിച്ച ആദ്യ ദൗത്യം. ആറര വർഷങ്ങൾ ചൊവ്വയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ഈ ലാൻഡർ ഭൂമിയിലേക്ക് അയച്ചു.

 

ലാൻഡറുകളുടെ പ്രത്യേകത അവ നിശ്ചലമാണെന്നാണ്. ഇറങ്ങുന്ന സ്ഥലത്ത് ഒരേ ഇരിപ്പ് ഇരുന്നായിരിക്കും ഇവയുടെ നിരീക്ഷണ പരീക്ഷണങ്ങൾ. ഈ ന്യൂനത മറികടക്കുന്നവയാണ് റോവറുകൾ. ഇവ ചൊവ്വയുടെ ഉപരിതലത്തിൽ ഓടി നടന്നു വിവരങ്ങൾ ശേഖരിക്കും.

 

1997 ലാണ് ചൊവ്വയിലെ ആദ്യ റോവർ ഗ്രഹത്തിലെത്തിയത്. ആ വർഷം നാസ വിക്ഷേപിച്ച ഐതിഹാസിക ദൗത്യമായ പാത്ത്ഫൈൻഡർ മിഷനിലെ റോവറായ സോജണറായിരുന്നു ഇത്. പിൽക്കാലത്ത് സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ പ്രശസ്തമായ റോവറുകളും ചൊവ്വയിലെത്തി. പേഴ്സിവിറൻസിനും ഇതു സാധിക്കുമെന്ന് നമുക്ക് വിശ്വസിക്കാം. ചൈനയുടെ റോവർ ദൗത്യമായ ടിയാൻവെൻ വണ്ണും ചൊവ്വയിലേക്കു പുറപ്പെട്ടിട്ടുണ്ട്. ഇതു മേയിൽ ചൊവ്വ തൊടുമെന്നാണു പ്രതീക്ഷ.

 

English Summary: Get ready for Perseverance’s landing on Mars February 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com