ADVERTISEMENT

ഇതുവരെ നാസയിൽ പോയ ദൗത്യങ്ങൾ പലതാണ്. നമ്മുടെ മംഗൾയാനെപ്പോലുള്ള ഉപഗ്രഹദൗത്യങ്ങൾ ചൊവ്വയെ ഭ്രമണം ചെയ്തു നിരീക്ഷണങ്ങൾ നടത്തി. യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളയച്ച ലാൻഡർ ദൗത്യങ്ങൾ ചൊവ്വയുടെ മണ്ണിലിറങ്ങി അവിടെ ഒരു സ്ഥാനത്ത് ഉറച്ചിരുന്നു കൊണ്ട് പരിശോധന നടത്തി. സ്പിരിറ്റ്, ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി തുടങ്ങിയ റോവറുകൾ ചൊവ്വാഗ്രഹത്തിൽ അങ്ങിങ് ഓടി നടന്നു വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഫെബ്രുവരി 19നു പുലർച്ചെ രണ്ടുമണിക്ക് (ഇന്ത്യൻ സമയം) ചൊവ്വയിലിറങ്ങുന്ന പെഴ്സിവിറൻസ്. റോവർ എന്ന അടിസ്ഥാനദൗത്യം അല്ലാതെ വലിയൊരു മാജിക്ക് കൂടി പെഴ്സിവിറൻസ് കാണിക്കും. തന്നോടൊപ്പമുള്ള ഒരു ഹെലികോപ്റ്ററിനെ ചൊവ്വയുടെ ആകാശത്തേക്കു പറത്തിവിടുക എന്നൊരു കിടിലൻ പദ്ധതി.

ചൊവ്വയുടെ ആകാശത്ത് പറക്കാൻ പോകുന്ന ആദ്യ മനുഷ്യനിർമിത വസ്തുകൂടിയായ ആ ഹെലികോപ്റ്ററിന്റെ പേരാണ് ഇൻജെന്യൂയിറ്റി. ഹെലികോപ്റ്റർ എന്നൊക്കെ കേട്ട് വലിയ എന്തോ സംഭവമാണെന്നു കരുതേണ്ട. വെറും 1.8 കിലോ മാത്രമാണ് ഈ ഇത്തിരിക്കുഞ്ഞന്റെ ഭാരം. വലിയ ഒരു ലക്ഷ്യവുമായാണ് ഇൻജെന്യൂയിറ്റി ചൊവ്വയിലെത്തുന്നത്. ചൊവ്വയിൽ പറക്കൽ സാധ്യമാണോയെന്ന് അറിയുക. പണ്ട് കാലത്ത് ഭൂമിയിൽ വിമാനം പറത്താ‍ൻ സാധ്യമാണോയെന്ന് റൈറ്റ് സഹോദരൻമാർ പരിശോധിച്ചത് ഒരു ചെറുവിമാനം പറത്തിക്കൊണ്ടാണ്. ഇതേ ദൗത്യമാണ് ഇൻജെന്യൂയിറ്റി ചൊവ്വയിൽ ചെയ്യുക. മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാകും ഊർജം ഉപയോഗിച്ചുള്ള ഒരു പറക്കൽ നടക്കുക.

∙ റോവറിന്റെ സംരക്ഷണയിൽ

മിനിറ്റിൽ 2400 തവണ കറങ്ങുന്ന രണ്ട് റോട്ടറുകളാണ് ഇൻജെന്യൂയിറ്റിക്കുള്ളത്. ഭൂമിയിലെ ഹെലികോപ്റ്ററുകളേക്കാൾ റോട്ടർ സ്പീഡ് കൂടുതലാണ് ഇതിന്. ഇൻജെന്യൂയിറ്റിയുടെ ഓരോ റോട്ടറിലും കാർബൺ ഫൈബറിൽ തീർത്ത നാലു ബ്ലേഡുകൾ. റോവറിൽ നിന്നു ഊർജം ശേഖരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻജെന്യൂയിറ്റിയിൽ പക്ഷേ മറ്റു ശാസ്ത്ര ഉപകരണങ്ങളൊന്നുമില്ല. ചൊവ്വയിൽ പറക്കൽ സാധ്യമാണോയെന്നു മാത്രം പരിശോധിക്കാനാണ് ഇതെന്നുള്ളതു കൊണ്ടാണിത്. എന്നാൽ ഹെലികോപ്റ്ററിൽ രണ്ടു ക്യാമറകളുണ്ട്. ചൊവ്വയുടെ കുറച്ച് കിടിലൻ ഏരിയൽ ഷോട്ടുകൾ ഇൻജെന്യൂയിറ്റി നമുക്കെടുത്തു തരും.

പെഴ്സിവിറൻസ് റോവറിനൊപ്പമാണ് ഇൻജെന്യൂയിറ്റിയും ചൊവ്വയിൽ ലാൻഡ് ചെയ്യുന്നത്. അന്നേരമുണ്ടാകുന്ന വിവിധ ആഘാതങ്ങളിൽ നിന്നു റോവർ ഹെലികോപ്റ്ററിനെ സംരക്ഷിക്കും.ഒരു കംഗാരു തന്റെ കുട്ടിയെ സംരക്ഷിക്കുന്നതു പോലെ. രണ്ടുമാസത്തോളം ഇൻജെന്യൂയിറ്റിയെ പെഴ്സിവിറൻസ് തന്റെ ശരീരത്തോടു ചേർത്തു കൊണ്ടു നടക്കും. ഏപ്രിൽ മധ്യത്തോടെ പറ്റിയ സ്ഥലം കണ്ടെത്തിയ ശേഷം ഹെലികോപ്റ്ററിനെ പറക്കാൻ വിടും.

∙ പറക്കുമോ ഇല്ലയോ

ഇൻജെന്യൂയിറ്റിയുടെ ചൊവ്വയിലെ പറക്കൽ ദൗത്യം വിചാരിക്കുന്നതു പോലെ അത്ര എളുപ്പമാകില്ല. ഭൂമിയെ അപേക്ഷിച്ച് വളരെ സാന്ദ്രത കുറഞ്ഞ അന്തരീക്ഷമാണ് ചൊവ്വയിൽ. കൃത്യമായി പറഞ്ഞാൽ ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം സാന്ദ്രത മാത്രം. ഇത്തരമൊരു സാഹചര്യത്തിൽ പറക്കൽ വളരെ ദുഷ്കരമാകും. 2400 ആർപിഎം എന്ന വളരെയുയർന്ന റോട്ടർ വേഗമൊക്കെ ഇൻജെന്യൂയിറ്റിക്കു നൽകിയിരിക്കുന്നത് ഇതിനെ തരണം ചെയ്യാനാണ്.

പെഴ്സിവറൻസ് ഇറങ്ങുന്ന ചൊവ്വയിലെ ജെസീറോ ക്രേറ്റർ എന്ന മേഖലയിൽ കൊടുംതണുപ്പാണ് ഇപ്പോൾ.മൈനസ് 90 ഡിഗ്രിയാണ് ഇവിടെ ഇപ്പോഴുള്ള താപനില. ഇതും ഇൻജെന്യൂയിറ്റിയുടെ പറക്കലിനെ ബാധിക്കുക. പെഴ്സിവിറൻസാകും ഇൻജെന്യൂയിറ്റിയുടെ പറക്കൽ നിയന്ത്രിക്കുകയെങ്കിലും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്.

മൊത്തം അഞ്ചുതവണ ചൊവ്വയിൽ വച്ച് ഇൻജെന്യൂയിറ്റിയെ പറത്താനാണ് നാസയുടെ പദ്ധതി. ഓരോ പറക്കലും 90 സെക്കൻഡ് നീണ്ടു നിൽക്കും. ആകെ 330 അടി ദൂരം ഹെലികോപ്റ്റർ പറക്കുമെന്നാണു വിലയിരുത്തൽ. ഇതു വിജയകരമായാൽ ഭാവിയിലെ ദൗത്യങ്ങളിൽ റോവറുകൾക്കൊപ്പം ഇത്തരം ഹെലികോപ്റ്ററുകളും വിമാനങ്ങളുമൊക്കെ സ്ഥാനം പിടിക്കും. നിലവിൽ ചൊവ്വയിലേക്ക് ഒരു വലിയ ഹെലിക്കോപ്റ്റർ ദൗത്യത്തിനു നാസ പദ്ധതിയിടുന്നുണ്ട്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കു നാസ 2029ൽ വിക്ഷേപിക്കുന്ന ഡ്രാഗൺ ഫ്ലൈ ദൗത്യവും പറക്കുംദൗത്യമാണ്.

∙ വനീസ നൽകിയ പേര്

അമേരിക്കയിലെ അലബാമയിൽ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥിയായ വനീസ രൂപാണിയാണ് ഹെലികോപ്റ്ററിന് ഇൻജെന്യൂയിറ്റിയെന്നു പേരു നൽകിയത്.ഇന്ത്യൻ വംശജയാണ് 17 വയസ്സുകാരിയായ വനീസ. പെഴ്സിവിറൻസ് റോവറിനു പേരു ക്ഷണിച്ചു കൊണ്ട് നാസ ഒരു വലിയ ക്യാംപെയ്ൻ നടത്തിയിരുന്നു. അതിലേക്കാണ് വനീസ പേരു നൽകിയത്. എന്നാൽ ഈ പേര് റോവറിനേക്കാൾ ചേരുക ഹെലികോപ്റ്ററിനാണെന്നു തിരിച്ചറിഞ്ഞാണു നാസ അധികൃതർ ഈ പേരു നൽകാൻ തീരുമാനമെടുത്തത്.

English Summary: NASA Wants to Fly Ingenuity Helicopter on Mars for the First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com