ഇന്ത്യക്കാർ അന്വേഷിച്ചു, ഒപ്പം ലോകവും... ആരാണ് പൊട്ടു തൊട്ട ആ സുന്ദരി?
Mail This Article
പെഴ്സിവീയറൻസ് ചൊവ്വയിലേക്ക് ഇറങ്ങുമ്പോൾ ഇന്ത്യക്കാരെല്ലാം ശ്രദ്ധിച്ചത് പൊട്ടു തൊട്ട ആ സുന്ദരിയെയായിരുന്നു. ആരാണ് ആ സുന്ദരി? ഇന്ത്യൻ വംശജയെന്ന് ഒറ്റ നോട്ടത്തിൽ ആദ്യം തന്നെ മിക്കവർക്കും മനസ്സിലായിരുന്നു. എന്നാൽ, ടെലിവിഷൻ സ്ക്രീനുകളിൽ നിറഞ്ഞുനിന്ന അവർ ചില്ലറക്കാരിയല്ലെന്ന് മനസ്സിലാക്കിയവരെല്ലാം കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ സേർച്ചിനെ സമീപിക്കാൻ തുടങ്ങി. ഇതോടെ ഇവരുടെ ചിത്രങ്ങളും വിഡിയോകളും ട്വീറ്ററിൽ ട്രന്റിങ്ങായി. അതെ, അവർ നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രോജക്ട് ലീഡർ ഡോ. സ്വാതി മോഹൻ ആയിരുന്നു.
‘ആറ്റിറ്റ്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമായത്. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്തത് ഡോ. സ്വാതി മോഹൻ എന്ന ഇന്ത്യൻ വംശജയായിരുന്നു. കർണാടകയിൽ നിന്നുള്ള സ്വാതി 1 വയസ്സുള്ളപ്പോഴാണ് യുഎസിലെത്തിയത്. നിലവിൽ പെഴ്സിവീയറൻസ് പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് ഇവർ.
‘ടച്ച്‌ഡൗൺ സ്ഥിരീകരിച്ചു! പെഴ്സിവീയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കുന്നു’, യുഎസിലെ നാസ ആസ്ഥാനത്തിരുന്ന് മാസ്ക് ധരിച്ച്, പൊട്ടു തൊട്ട സ്വാതി മോഹൻ പറഞ്ഞു. കാസിനി (ശനിയിലേക്കുള്ള ദൗത്യം), ഗ്രെയ്ൽ (ചന്ദ്രനിലേക്കുള്ള ബഹിരാകാശവാഹനങ്ങൾ) തുടങ്ങി നിരവധി പ്രധാന നാസ ദൗത്യങ്ങളിലും പങ്കെടുത്ത ഗവേഷകയാണ് സ്വാതി മോഹൻ.
കോർണർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെക്കാനിക്കൽ, എയ്‌റോസ്‌പേസ് എൻജീനീയറിങ്ങിൽ ബിരുദം നേടിയ സ്വാതി എയ്‌റോനോട്ടിക്‌സ് / ആസ്ട്രോനോട്ടിക്‌സിൽ എംഐടിയിൽ നിന്ന് എംഎസും പിഎച്ച്ഡിയും പൂർത്തിയാക്കി. 16 വയസ്സ് വരെ ശിശുരോഗ വിദഗ്ധയാകാനാണ് സ്വാതി ആഗ്രഹിച്ചിരുന്നത്. എന്നാൽ അവളുടെ ആദ്യത്തെ ഭൗതികശാസ്ത്ര ക്ലാസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബഹിരാകാശ പര്യവേഷണത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ‘എൻജിനീയറിങ്’ കാണുകയായിരുന്നു.
കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ പെർസെവെറൻസ് റോവർ മിഷന്റെ തുടക്കം മുതൽ അംഗമായിരുന്നു സ്വാതി. നാസയിലെത്തി ഏഴ് വർഷം മുൻപാണ് ചൊവ്വാദൗത്യ പദ്ധതിയുടെ ഭാഗമാകുന്നത്.
English Summary: Indian-American Swati Mohan spearheads NASA rover landing on mars