ADVERTISEMENT

ആധുനിക മനുഷ്യരെ നിയാണ്ടർത്താൽ മനുഷ്യരില്‍ നിന്നും പ്രധാനമായും വേര്‍തിരിക്കുന്നത് ജീനിലുണ്ടായ മാറ്റമെന്ന് പഠനം. ആധുനിക മനുഷ്യനും നമ്മുടെ പൂര്‍വിക ബന്ധുക്കളുമായ നിയാണ്ടർത്താലുകളും ഡെനിസോവന്‍സും തമ്മിലെ ജനിതക ഘടനയുടെ താരതമ്യപഠനമാണ് കണ്ടെത്തലിന് പിന്നില്‍. പ്രധാനമായും ആധുനിക മനുഷ്യനും പൂര്‍വിക ബന്ധുക്കളും തമ്മില്‍ ആകെ 61 ജീനുകളില്‍ മാറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതില്‍ പ്രധാനം തലച്ചോറിലെ വികാസത്തിനു വരെ സഹായിച്ച ആ ഒരു ജനിതക മാറ്റമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

നിയാണ്ടർത്താലുകളുടെ തലച്ചോറിന് സമാനമായ ഒന്ന് വികസിപ്പിക്കുന്നതില്‍ വിജയിച്ച ഗവേഷകര്‍ ഇത് ആധുനിക മനുഷ്യരുടെ തലച്ചോറുമായി താരതമ്യം ചെയ്യുകയായിരുന്നു. നിയാണ്ടർത്താല്‍ മനുഷ്യരുടെ തലച്ചോറിന്റെ രൂപവും പ്രോട്ടീന്‍ വിതരണവും അടക്കം ആധുനിക മനുഷ്യന്റെ തലച്ചോറിലേക്കാള്‍ വ്യത്യസ്തമായിരുന്നു. ഇതിനെല്ലാം പിന്നില്‍ ഒരു ജീനിലുണ്ടായ മാറ്റമാണെന്നാണ് കരുതപ്പെടുന്നത്. ഇതേ ജീന്‍ തന്നെയാണ് സാമൂഹ്യ ഇടപെടല്‍, ഭാഷ, മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി, സര്‍ഗാത്മഗത, പുതിയ സാങ്കേതികവിദ്യ പഠിച്ചെടുക്കല്‍ തുടങ്ങി വിവിധ നിര്‍ണായക വിഷയങ്ങളില്‍ മനുഷ്യനെ സഹായിച്ചതെന്നും കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക സംഘം വിവരിക്കുന്നു.

പഠനത്തിന്റെ ഭാഗമായി മനുഷ്യന്റെ തലച്ചോര്‍ എങ്ങനെ പരിണമിച്ചുവെന്നും നമ്മുടെ പൂര്‍വികരുടെ തലച്ചോറുമായി ഇതെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുമാണ് വിശകലനം ചെയ്തതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ അലിസണ്‍ ആര്‍ മ്യൂട്രി പറയുന്നു. ജനിതകശാസ്ത്രവും ഫോസില്‍ വിശകലനവുമാണ് പ്രധാനമായും പരിണാമ പഠനങ്ങള്‍ക്കായി ഗവേഷകര്‍ ആശ്രയിക്കുന്നത്. ഇക്കാര്യത്തില്‍ നിയാണ്ടര്‍ത്താലുകളുടെ തലച്ചോറിന്റെ ഫോസില്‍ ലഭിക്കുക അസാധ്യമാണ് എന്നതായിരുന്നു പ്രധാന വെല്ലുവിളി.

സാധാരണ പരിണാമ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കാത്ത മാതൃകോശങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണമാണ് പിന്നീട് മ്യൂട്രിയും സംഘവും നടത്തിയത്. പരീക്ഷണശാലയില്‍ നിയാണ്ടര്‍ത്താലുകളുടെ ചെറു തലച്ചോര്‍ രൂപം നിര്‍മിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. 26 ലക്ഷം വര്‍ഷം മുതല്‍ 11,700 വര്‍ഷങ്ങള്‍ക്ക് മുൻപ്് വരെ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ തലച്ചോറിന്റെ ചെറുരൂപം നിര്‍മിച്ചെടുക്കുക വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് മ്യൂട്രിയും സംഘവും പറഞ്ഞത്. 

ഒരൊറ്റ ജീനിലുണ്ടായ മാറ്റം എങ്ങനെ മനുഷ്യന്റെ തലച്ചോറിനെയും പ്രവൃത്തികളെയും വരെ അടിമുടി മാറ്റിക്കളഞ്ഞുവെന്നത് ഞെട്ടിപ്പിക്കുന്ന തിരിച്ചറിവായിരുന്നുവെന്ന് മ്യൂട്രി പറയുന്നു. അതേസമയം, ഈ നിര്‍ണായകമായ മാറ്റമുണ്ടായത് എപ്പോഴാണെന്ന് കൃത്യമായി പ്രവചിക്കാന്‍ ഗവേഷകസംഘത്തിന് സാധിച്ചിട്ടില്ല. ഈ പഠനം മനുഷ്യനെയും നമ്മുടെ പൂര്‍വിക ബന്ധുക്കളെയും വേര്‍തിരിക്കുന്ന ഒരൊറ്റ ജീനിനെ ചുറ്റിപ്പറ്റിയായിരുന്നു. അടുത്തഘട്ടത്തില്‍ നിയാണ്ടര്‍ത്താലുകളും മനുഷ്യരും തമ്മില്‍ വ്യത്യാസമുള്ള 60 ജീനുകളെപ്പറ്റി വിശദമായി പഠിക്കുമെന്നാണ് ഗവേഷക സംഘം അറിയിക്കുന്നത്. സയന്‍സ് ജേണലിലാണ് ഇപ്പോഴത്തെ ജനിതക താരതമ്യ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Scientists explain link between extinct ghost population and modern humans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com