ADVERTISEMENT

വിജയകരമായി വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം പൊട്ടിത്തെറിച്ചു. സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ബുധാനാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുൻപ് നടന്ന രണ്ട് പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിലായിരുന്നു പൊട്ടിത്തെറിച്ചത്. എന്നാൽ, മൂന്നാമത്തെ പരീക്ഷണത്തിൽ ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത്.

പരീക്ഷണം വൻ വിജയമെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ലാൻഡ് ചെയ്ത പേടകം പൊട്ടിത്തെറിച്ച് തകർന്നത്. എന്നാൽ, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് എസ്എൻ 10, പത്ത് കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ടേക്ക് ഓഫും ലാൻഡിങ്ങും വിജയിച്ചെങ്കിലും അവസാന നിമിഷം പേടകം തീഗോളമായി. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് റോക്കറ്റിന്റെ പ്രോട്ടോടൈപ്പുകൾ നിർമിച്ചിരിക്കുന്നത്.

കൃത്യ സമയത്ത് തന്നെ ടേക്ക് ഓഫ് ചെയ്ത പേടകം പത്ത് കിലോമീറ്ററോളം മുകളിലേക്ക് പോയി. നാലു മിനിറ്റ് 20 സെക്കൻഡ് സമയം മുകളിലേക്ക് പോയതിനു ശേഷമാണ് തിരിച്ചിറങ്ങിയത്. 6.20 മിനിറ്റിൽ പേടകം വിജയകരമായി ലാൻഡ് ചെയ്തു. ഇതോടെ സ്പേസ് എക്സ് ടീം അംഗങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നാലെ പേടകം തണുപ്പിക്കാനായി വെള്ളം ഉപയോഗിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ലാൻഡ് ചെയ്ത് 8.16 മിനിറ്റിനു ശേഷം പേടകം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിക്കുന്നത് പുതിയ സംഭവമല്ല. ഡിസംബർ 9 നും ഫെബ്രുവരിയിലും പരീക്ഷണ വിക്ഷേപണത്തിനിടെയും സ്റ്റാർഷിപ്പിന്റെ പ്രോട്ടോടൈപ്പുകൾ തീപിടിച്ച് തകർന്നിരുന്നു.

ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പാണ് കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയത്. ടേക്ക് ഓഫ് മികച്ചതായിരുന്നെങ്കിലും ലാൻഡിങ്ങിനു ശേഷമാണ് പൊട്ടിത്തെറിച്ചത്. എന്നാൽ സ്പേസ് എക്സ് വക്താക്കൾ പരീക്ഷണത്തെ വിജയമായാണ് കാണുന്നത്.

∙ എന്താണ് സ്റ്റാർഷിപ്പ്?

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഇതിന്റെ ഡിസൈൻ കഴിഞ്ഞ വർഷം തന്നെ സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. (കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ റോക്കറ്റായ ഫാൽക്കൺ 1ന് 68 അടി ഉയരവും, 5.5 അടി വ്യാസവുമാണ് ഉണ്ടായിരുന്നത്. ഏകദേശം 400 പൗണ്ട് ആയിരുന്നു ഇതിന്റെ പേലോഡ്).

സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ സംവിധാനവുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതു രണ്ടും കൂടെ ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. ഇതു ബഹിരാകാശത്തേക്കു വഹിക്കുന്നതാകട്ടെ 220,000 പൗണ്ടും. നാസ 50 വര്‍ഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേണ്‍ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാര്‍ഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാര്‍ഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുകവഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

സ്റ്റാര്‍ഷിപ് ഭാവിയുടെ പ്രതീക്ഷയാണെങ്കിലും അത് സ്റ്റെയിൻ‌ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിർമിച്ചതാണ്. ജോലിക്കാരുടെ കൈക്കരുത്തില്‍ നിര്‍മിച്ചതാണിതെന്ന് അതിന്റെ അപൂര്‍ണത വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ പേടകം നിര്‍മിക്കാന്‍ സ്റ്റീല്‍ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈ-ടെക് കാര്‍ബണ്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള സ്റ്റീല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോള്‍ ചെലവു കുറയും. കൂടുതല്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോള്‍ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാന്‍ കൂടുതല്‍ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപകരിക്കുകയും ചെയ്യും.

English Summary: SpaceX's Starship explodes on ground after seemingly successful flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com