ADVERTISEMENT

വരാനിരിക്കുന്നത് മഹായുദ്ധമല്ല മഹാമാരിയാണെന്ന് ലോകത്തിന് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ്. 100 ശതമാനം കൃത്രിമമായി നിര്‍മിക്കുന്ന ബീഫ് കഴിക്കാന്‍ ലോകം തയാറാവണമെന്നും ബിറ്റ് കോയിന്‍ നല്ലതിനല്ലെന്ന മുന്നറിയിപ്പ് നല്‍കിയതും ബില്‍ ഗേറ്റ്‌സ് തന്നെ. ഇപ്പോഴിതാ ഭൂമിയേയും കാലാവസ്ഥാ ക്രമത്തേയും മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒരു ആശയവുമായി ബില്‍ഗേറ്റ്‌സ് എത്തിയിരിക്കുന്നു. ആഗോള താപനത്തെ നേരിടാന്‍ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറക്കുക എന്നതാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ടുവെക്കുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായി മറയ്ക്കുക.

 

എന്നാൽ, ആശയം വെറുതേയങ്ങ് പറഞ്ഞു പോവുക മാത്രമല്ല ബിൽഗേറ്റ്സ് ചെയ്തത്, ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സോളാര്‍ എൻജിനീയറിങ് റിസര്‍ച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ബില്‍ഗേറ്റ്‌സ് നല്‍കി കഴിഞ്ഞു. ഭൂമിയുടെ ഉപരിതലത്തിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയാണ് ഈ പദ്ധതിയിലൂടെ പഠിക്കുന്നത്. സൂര്യപ്രകാശം തടയുകയെന്ന ആശയത്തെ ശാസ്ത്രലോകം ഇപ്പോഴും കാര്യമായ ഗൗരവത്തിലെടുത്ത് പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് വെല്ലുവിളി. വൈകാതെ ഈ നില മാറാനും ഇടയുണ്ട്. ഇതിന്റെ സൂചനയാണ് അമേരിക്കന്‍ സര്‍ക്കാര്‍ നാഷണല്‍ അക്കാദമിക്‌സ് ഓഫ് സയന്‍സ്, എൻജിനീയറിങ്, മെഡിസിൻ (എന്‍എസിഇഎം) ജിയോ എൻജിനീയറിങ്ങിനായി അനുവദിച്ച 100 ദശലക്ഷം ഡോളര്‍. 

 

സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് കുറക്കുന്നതിന് പല ആശയങ്ങളും ഗവേഷകര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതില്‍ പ്രധാനം അന്തരീക്ഷത്തിലേക്ക് എയറോസോള്‍ കണങ്ങള്‍ (വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക സൂഷ്മകണങ്ങള്‍) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുകയെന്ന രീതിയാണ്. 2013ല്‍ ഇറങ്ങിയ സ്‌നോപിയേഴ്‌സര്‍ എന്ന സിനിമയിലും ഇതേ ആശയമാണ് പറഞ്ഞിരുന്നത്. സൂര്യപ്രകാശം കുറയ്ക്കാന്‍ മനുഷ്യന്‍ നടത്തിയ പരീക്ഷണം വന്‍ തിരിച്ചടിയാവുന്നതും ഭൂമി തന്നെ ഒരു മഞ്ഞുഗോളമായി മാറുന്നതും മനുഷ്യന്റെ അതിജീവനത്തിന്റെ ശ്രമങ്ങളുമായിരുന്നു സിനിമ പറഞ്ഞത്.

 

പ്രകൃത്യാ സൂഷ്മകണങ്ങള്‍ വഴി ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2010ല്‍ ഐസ്‌ലാന്റിലെ ഒരു അഗ്നിപര്‍വതസ്‌ഫോടനമാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണം. അന്ന് അഗ്നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പൊടിപടലങ്ങള്‍ യൂറോപിലെ പല പ്രദേശങ്ങളിലും സൂര്യപ്രകാശത്തെ തടഞ്ഞിരുന്നു. ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയെന്ന് കരുതപ്പെടുന്ന കൂറ്റന്‍ ഉല്‍കാ പതനത്തെ തുടര്‍ന്ന് ഉയര്‍ന്ന പൊടിപടലങ്ങള്‍ ഭൂമിയിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞിരുന്നുവെന്നും കരുതപ്പെടുന്നു.

 

സ്ട്രാറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർ‌ടർബേഷൻ എക്സ്പെരിമെന്റ് (SCoPEx) എന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. അന്തരീക്ഷത്തില്‍ ഏതാണ്ട് 20 കിലോമീറ്റര്‍ ഉയരത്തില്‍ ബലൂണ്‍ ഉപയോഗിച്ച് സൂഷ്മകണങ്ങളെ എത്തിക്കുകയാണ് പരീക്ഷണത്തിനായി ചെയ്യുന്നത്. 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂഷ്മകണങ്ങള്‍ ഇവിടെ നിന്നും അന്തരീക്ഷത്തിലേക്ക് വിടും. ഏതാണ്ട് പരമാവധി ഒരു കിലോമീറ്റര്‍ നീളത്തിലും നൂറ് മീറ്റര്‍ വീതിയിലുമായിട്ടായിരിക്കും ഇതു പരക്കുകയെന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് ഈ എയറോസോള്‍ മേഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിവരശേഖരണം നടത്തുകയുമാണ് ഗവേഷകര്‍ ചെയ്യുക. 

 

അന്തരീക്ഷ ഊഷ്മാവ് രേഖപ്പെടുത്തി തുടങ്ങിയശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളാണ് 2015 മുതല്‍ 2019 വരെയുള്ളത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. എന്നാൽ, ഇതേക്കുറിച്ച് ആർക്കും വ്യക്തതയില്ലെങ്കിലും അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക സഹായത്തില്‍ നടക്കുന്ന പഠനം ലക്ഷ്യം വെക്കുന്നത്.

 

English Summary: Bill Gates' Strange Plan to Dim the Sun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com