ADVERTISEMENT

വിജയകരമായി വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് (എസ്എന്‍ 11) പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത് ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ചു എന്നാണ്. സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ചൊവ്വാഴ്ചയാണ് പരീക്ഷിച്ചത്. തൊട്ടു മുൻപ് നടന്ന മൂന്ന് പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിൽ തന്നെയായിരുന്നു പൊട്ടിത്തെറിച്ചത്. എന്നാൽ, എസ്എൻ10 പരീക്ഷണത്തിൽ ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത്.

 

സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിൽ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് റോക്കറ്റ് പരാജയപ്പെട്ടുവെന്ന് എൻജിനീയർമാർ അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും സ്പേസ് എക്സ് വക്താവ് പറഞ്ഞു. ലാൻഡിങ്ങിനിടെ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് റോക്കറ്റിന്റെ ഫ്ലൈറ്റ് ടെസ്റ്റിന്റെ വെബ്‌കാസ്റ്റിൽ സ്‌പേസ് എക്‌സ് എൻജിനീയർ ജോൺ ഇൻസ്പ്രക്കർ പറഞ്ഞു.

 

മൂടൽ മഞ്ഞ് കാരണം കൃത്യമായ വിഡിയോ പകർത്താൻ സാധിച്ചിരുന്നില്ല. പേടകത്തിന്റെ ലാൻഡിങ് കാണാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ലാൻഡിങ് സൈറ്റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ നിന്നുവരെ പേടകത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്.

 

എൻജിൻ 2 ന് ടേക്ക് ഓഫിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് തോന്നുന്നത്. ലാൻഡിങ് ബേൺ സമയത്ത് ഓപ്പറേറ്റിങ് ചേംബർ കൃത്യമായ മർദ്ദത്തിൽ എത്തിയില്ല, പക്ഷേ തത്വത്തിൽ ഇത് ആവശ്യമില്ലായിരുന്നു എന്നും എസ്‌എൻ‌11 ന്റെ പരീക്ഷണത്തിനുശേഷം മസ്ക് ട്വീറ്റ് ചെയ്തു. ലാൻ‌ഡിങ് ബേൺ‌ ആരംഭിച്ചതിന്‌ തൊട്ടുപിന്നാലെ എന്തോ ഒരു പ്രധാന കാര്യം സംഭവിച്ചുവെന്നും മസ്ക് പറഞ്ഞു.

 

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്പേസ്എക്സിന്റെ പേടകം സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിക്കുന്നത് പുതിയ സംഭവമല്ല. ഡിസംബർ 9 നും ഫെബ്രുവരിയിലും ഈ മാസം ആദ്യത്തിലും പരീക്ഷണ വിക്ഷേപണത്തിനിടെ സ്റ്റാർഷിപ്പിന്റെ പ്രോട്ടോടൈപ്പുകൾ തീപിടിച്ച് തകർന്നിരുന്നു.

 

ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുക്കുന്ന റോക്കറ്റിന്റെ അവസാന പതിപ്പാണ് കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയത്. ടേക്ക് ഓഫ് മികച്ചതായിരുന്നെങ്കിലും ലാൻഡിങ്ങിനു ശേഷമാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു.

 

∙ എന്താണ് സ്റ്റാർഷിപ്പ്?

 

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുമെന്നു കരുതുന്ന മെഗാ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഇതിന്റെ ഡിസൈൻ കഴിഞ്ഞ വർഷം തന്നെ സ്‌പേസ്എക്സ് മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടിരുന്നു. സ്റ്റാര്‍ഷിപ് (starship) എന്നു വിളിക്കുന്ന ഈ ആകാശ നൗകയ്ക്ക് 164 അടി പൊക്കവും 30 അടി വ്യാസവുമാണുള്ളത്. (കമ്പനിയുടെ ഇത്തരത്തിലുള്ള ആദ്യ റോക്കറ്റായ ഫാൽക്കൺ 1ന് 68 അടി ഉയരവും, 5.5 അടി വ്യാസവുമാണ് ഉണ്ടായിരുന്നത്. ഏകദേശം 400 പൗണ്ട് ആയിരുന്നു ഇതിന്റെ പേലോഡ്).

 

സ്റ്റാര്‍ഷിപ്പിനെ, 'സൂപ്പര്‍ ഹെവി' എന്ന പേരിലുള്ള ബൂസ്റ്റര്‍ സംവിധാനവുമായി ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതു രണ്ടും കൂടെ ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന റോക്കറ്റിന് 387 അടി ഉയരമുണ്ടാകും. ഇതു ബഹിരാകാശത്തേക്കു വഹിക്കുന്നതാകട്ടെ 220,000 പൗണ്ടും. നാസ 50 വര്‍ഷം മുൻപ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലിറക്കിയ സാറ്റേണ്‍ 5 റോക്കറ്റിന്റെ അത്ര ശക്തിയായിരിക്കും സ്റ്റാര്‍ഷിപ്പിനുണ്ടാകുക. ഇതു കൂടാതെ സ്റ്റാര്‍ഷിപ്പ് വീണ്ടും ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. മറ്റേതു യാത്രാ വാഹനത്തെയും പോലെ വീണ്ടും ഉപയോഗിക്കാവുന്ന ഒരു ആകാശനൗക സൃഷ്ടിക്കുകവഴി ബഹിരാകാശ സഞ്ചാരത്തിനു വേണ്ടിവരുന്ന പണം ലാഭിക്കാം.

 

സ്റ്റാര്‍ഷിപ് ഭാവിയുടെ പ്രതീക്ഷയാണെങ്കിലും അത് സ്റ്റെയിൻ‌ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിർമിച്ചതാണ്. ജോലിക്കാരുടെ കൈക്കരുത്തില്‍ നിര്‍മിച്ചതാണിതെന്ന് അതിന്റെ അപൂര്‍ണത വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ പേടകം നിര്‍മിക്കാന്‍ സ്റ്റീല്‍ ഉപയോഗിച്ചതിനു പ്രത്യേക കാരണങ്ങളുണ്ട്. ഇതാദ്യം ഹൈ-ടെക് കാര്‍ബണ്‍ ഉപയോഗിച്ചു നിര്‍മിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് കട്ടിയുള്ള സ്റ്റീല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. സ്റ്റീലാകുമ്പോള്‍ ചെലവു കുറയും. കൂടുതല്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. ബഹിരാകാശത്തെ കഠിന തണുപ്പിലെത്തുമ്പോള്‍ ശക്തി കൂടും. ഇവ കൂടാതെ സ്റ്റീലിന് ഉരുകാന്‍ കൂടുതല്‍ താപം വേണമെന്നത് തിരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉപകരിക്കുകയും ചെയ്യും.

 

English Summary: SpaceX Starship SN11 Rocket Fails to Land Safely After Test Launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com