ADVERTISEMENT

ലോകം കണ്ട ഏറ്റവും വലിയ കോവിഡ് ദുരന്തങ്ങളിലൊന്നാണ് ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആദ്യമായി 24 മണിക്കൂറിനിടെ നാലായിരം മരണവും നാല് ലക്ഷത്തിലേറെ കോവിഡ് 19 കേസുകളും ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ആരാണ് നിലവിലെ ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് പിന്നില്‍? എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന്‍ തന്നെ ഇന്ത്യയുടെ കോവിഡ് കാരണങ്ങള്‍ നിരത്തുന്നു.

 

ഇന്ത്യയില്‍ വലിയ തോതില്‍ പടര്‍ന്നുപിടിച്ച ബി.1.617 വൈറസ് വകഭേദം ആദ്യമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. പിന്നീടാണ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ ഈ കോവിഡ് 19 വൈറസ് വകഭേദം പടര്‍ന്നുപിടിച്ചതായി കണ്ടെത്തിയത്. പിന്നീട് നിരവധി ചെറുകിട മാറ്റങ്ങള്‍ക്ക് വിധേയമായ ഈ കൊറോണ വൈറസാണ് ഇന്ത്യയില്‍ രോഗം പടരുന്നതിനിടയാക്കിയ കാരണങ്ങളിലൊന്നെന്ന് ഡബ്ല്യുഎച്ച്ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സാമിനാഥന്‍ പറയുന്നു. 

 

∙ വൈറസ് വകഭേദം

Soumya-Swaminathan

 

അടുത്തിടെയാണ് ലോകാരോഗ്യ സംഘടന തന്നെ ഈ കോവിഡ് വൈറസ് വകഭേദത്തെ ശ്രദ്ധിക്കേണ്ട വൈറസുകളുടെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സാധാരണ സാര്‍സ് കോവ് 2 വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ രോഗം പരത്തുന്നതിനാലും അതുകൊണ്ടുതന്നെ മരണ കാരണമായി കൂടുതല്‍ മാറുന്നതിനാലുമാണ് ബി.1.617 വിനെ അപകടകാരിയായി പ്രഖ്യാപിച്ചത്. കോവിഡ് വാക്‌സീന്‍ ഈ വൈറസ് വകഭേദത്തിന് മുന്നില്‍ എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തിലും ഇപ്പോള്‍ ഗവേഷകര്‍ക്കിടയില്‍ ആശങ്കയുണ്ട്.

 

അമേരിക്കയും ബ്രിട്ടനു അടക്കം നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ബി.1.617 വൈറസ് വകഭേദം അത്യന്തം അപകടകാരിയാണെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറെ വൈകാതെ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധിക്കേണ്ട കൊറോണ വൈറസുകളുടെ അന്തിമ പട്ടികയിലും ഇത് ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗമ സാമിനാഥന്‍ പറയുന്നു. വാക്‌സീനേഷന്‍ വഴിയോ സാധാരണ കോവിഡ് ബാധിച്ചോ ശരീരത്തിന് ലഭിക്കുന്ന സ്വാഭാവിക പ്രതിരോധത്തെ മറികടക്കാന്‍ ഈ വൈറസ് വകഭേദത്തിന് സാധിക്കുന്നുണ്ടോ എന്ന ആശങ്കയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

Doctors are seen during a Covid-19 Coronavirus screening at a quarantine centre, in Nashik on September 13, 2020. (Photo by INDRANIL MUKHERJEE / AFP)
Doctors are seen during a Covid-19 Coronavirus screening at a quarantine centre, in Nashik on September 13, 2020. (Photo by INDRANIL MUKHERJEE / AFP)

∙ ജാഗ്രതക്കുറവിന്റെ വില

 

ആദ്യ കോവിഡ് തരംഗത്തിന് ശേഷം സമൂഹത്തിലുണ്ടായ ജാഗ്രതക്കുറവും രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നയിച്ച കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളുമെല്ലാം രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി. പൊതുവില്‍ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് ആ സമയത്ത് കുറവായതിനാല്‍ മാസ്‌കും അകലംപാലിക്കലും അടക്കമുള്ള സുരക്ഷാ നടപടികള്‍ ആരും കാര്യമായി പാലിച്ചില്ല. ഈ സമയത്തെല്ലാം കൊറോണ വൈറസ് നിശബ്ദം പടര്‍ന്നുപിടിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. 

 

ഇന്ത്യയെ പോലുള്ള വലിയ രാജ്യത്ത് ചെറിയ രീതിയിലുള്ള വൈറസ് വ്യാപനം മാസങ്ങളോളം സംഭവിച്ചാലും ശ്രദ്ധയില്‍ പെടാനിടയില്ല. കുത്തനെ രോഗം പടര്‍ന്നുപിടിക്കുന്ന അവസ്ഥയിലെത്തുന്നതുവരെ അപകടം തിരിച്ചറിയാന്‍ സാധിച്ചില്ല. പതിനായിരങ്ങളിലേക്ക് രോഗം പടര്‍ന്നുപിടിച്ചതോടെ കോവിഡിനെ നിയന്ത്രിക്കുക ഏറെ ശ്രമകരമായി മാറിയെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ ഓര്‍മിപ്പിക്കുന്നു. 

 

∙ വാക്‌സീന്‍ മാത്രം പോര

 

പ്രതിരോധ കുത്തിവെപ്പിലൂടെ നിലവിലെ പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നും അവര്‍ പറയുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സീനുകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ട് പോലും ഇതുവരെ രണ്ട് ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ രാജ്യത്തിനായത്. കോവിഡ് വാക്‌സീന്‍ 70-80 ശതമാനം പേരിലേക്കും എത്തിക്കുന്നതിന് മാസങ്ങളും വര്‍ഷങ്ങള്‍ പോലും വേണ്ടി വന്നേക്കാം. 

 

കൂടുതല്‍ പേരിലേക്ക് കോവിഡ് 19 രോഗം പടരുന്നത് മറ്റൊരു ആശങ്കക്കും കാരണമാകുന്നുണ്ട്. കൂടുതല്‍ പേരിലേക്കെത്തുമ്പോള്‍ കൊറോണ വൈറസിന് കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ നിലവിലുള്ളതിനേക്കാള്‍ അപകടകാരികളായ കൊറോണ വൈറസ് വന്നാല്‍ നിലവിലെ വാക്‌സീനുകള്‍ പോലും പോരാതെ വരും. അത്തരമൊരു സാഹചര്യം വന്നാല്‍ അത് ഇന്ത്യയുടെ മാത്രം പ്രശ്‌നമായി ഒതുങ്ങില്ലെന്നും ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നു.

 

English Summary: What led to Covid catastrophe in India, WHO top scientist reveals it all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com