ADVERTISEMENT

പരമ്പരാഗതമായുള്ള വിശ്വാസപ്രകാരം മനുഷ്യര്‍ മരണത്തിനു കീഴടങ്ങിയേ പറ്റൂ. എന്നാല്‍, ഒരു പറ്റം ശാസ്ത്രജ്ഞര്‍ ഈ പരിമിതി മറികടക്കാനുള്ള ശ്രമം നടത്തിവരികയാണ്. മരണത്തെ മറികടക്കല്‍ ഉടന്‍ സാധ്യമായില്ലെങ്കില്‍ പോലും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനായേക്കുമെന്നാണ് മറ്റു ചില ഗവേഷകരുടെ കണക്കൂകൂട്ടല്‍. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ നേട്ടങ്ങള്‍ തന്നെയാണ് ഇതു സാധ്യമാണെന്നതിനുള്ള തെളിവ് എന്നാണ് അവര്‍ പറയുന്നത്. മരണത്തെ അതിജീവിക്കുക, ജീവിത ദൈര്‍ഘ്യം കൂട്ടുക തുടങ്ങിയ സങ്കല്‍പങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്നു നോക്കാം.

 

ജീനുകളിൽ മാറ്റങ്ങൾ വരുത്തി മനുഷ്യനു കൂടുതൽ കാലം ജീവിക്കാൻ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവികളിൽ ജനിതക പുനക്രമീകരണം നടത്തി ആയുസ്സിനെ എത്രത്തോളം കൂട്ടാമെന്ന ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഹവാർഡ് ജനിത വിഭാഗം പ്രൊഫസർ ഡേവിഡ് സിൻക്ലയർ പറഞ്ഞു. ഇപ്പോൾ ഇത്തരം പരീക്ഷണങ്ങൾ മറ്റു ജീവികളിൽ നടക്കുന്നുണ്ട്. മനുഷ്യനിലെ പരീക്ഷണങ്ങൾ രണ്ടു വർഷത്തിനകം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.

 

എലികളിലാണ് ഇപ്പോൾ പരീക്ഷണം നടക്കുന്നത്. മസ്തിഷ്കവും മറ്റു ശരീര ഭാഗങ്ങളും കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താന്‍ സാധിക്കുന്നുണ്ടെന്നും പരീക്ഷണത്തിലൂടെ കണ്ടെത്തി. പരീക്ഷണത്തിനു വിധേയമായ പ്രായമുള്ള എലികൾക്ക് കാഴ്ച പോലും തിരികെ ലഭിച്ചെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് വിജയിച്ചാൽ നിലവിലെ ശരാശരി ആയുസ്സിനപ്പുറം ജീവിക്കാൻ മനുഷ്യരെ സഹായിക്കുമെന്നാണ് കരുതുന്നത്.

 

പ്രായംതികഞ്ഞ ജീവികളിൽ എംബ്രിയോണിക് ജീനുകൾ വിന്യസിച്ച് പ്രായാധിക്യം തിരുത്തുകയാണ് പരീക്ഷണത്തിലൂടെ ചെയ്യുന്നത്. ഇതിന്റെ മാറ്റം പ്രകടമാകാൻ നാല് മുതൽ എട്ട് ആഴ്ച വരെ മാത്രമേ എടുക്കൂവെന്നും ജനിതക വിദഗ്ധർ കണ്ടെത്തി. വാർധക്യം കാരണം കാഴ്ച നഷ്ടപ്പെട്ട എലികളുടെ മസ്തിഷ്കത്തിലെ ന്യൂറോണുകളിൽ വരെ പരീക്ഷണത്തിലൂടെ മാറ്റംകൊണ്ടുവരാനായി. ഇതുവഴി എലികളുടെ പ്രായം കുറയ്ക്കാൻ സാധിച്ചുവെന്നും വിദഗ്ധർ അവകാശപ്പെടുന്നു. ഇതേ പരീക്ഷണം മനുഷ്യരിലും വിജയിക്കുമെന്നാണ് ജനിതക വിദഗ്ധർ പറയുന്നത്. പരീക്ഷണം വിജയിച്ചാൽ മനുഷ്യന്റെ പ്രായം എത്രയെന്ന് കൃത്യമായി പറയാനോ പ്രവചിക്കാനോ സാധിക്കില്ലെന്നുമാണ് അവകാശവാദം.

 

2023 ഓടെ സമാനമായ പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുമെന്നും ഇത് വാർധക്യ പ്രക്രിയയെ മാറ്റിമറിക്കാൻ സഹായിക്കുമെന്നും സിൻക്ലെയർ കൂട്ടിച്ചേർത്തു. താൻ വളരെ ശുഭാപ്തിവിശ്വാസിയാണ്, രണ്ട് വർഷത്തിനുള്ളിൽ ഇത് മനുഷ്യരിൽ പരീക്ഷിക്കുമെന്നും സിൻക്ലെയർ കൂട്ടിച്ചേർത്തു.

 

മനുഷ്യജീവിതത്തിന്റെ പരിധിയെക്കുറിച്ച് ചോദിച്ചപ്പോൾ, മനുഷ്യന്റെ ആയുസ്സിൽ പരമാവധി പരിധിയൊന്നുമില്ലെന്നും സിൻക്ലെയർ വെളിപ്പെടുത്തി. ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് 100 വയസ്സെങ്കിലും ജീവിക്കാൻ കഴിയണമെന്നതാണ് പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും ജനിതക വിദഗ്ധർ കൂട്ടിച്ചേർത്തു.

 

അതേസമയം, മനുഷ്യർക്ക് മരണത്തെ കീഴടക്കാനുള്ള കഴിവില്ലെന്ന് അടുത്തിടെ മറ്റൊരു പഠനവും അഭിപ്രായപ്പെട്ടിരുന്നു. കാരണം ഈ ജീവിവർഗങ്ങൾക്ക് പരമാവധി 120 നും 150 നും ഇടയിൽ ജീവിക്കാൻ മാത്രമാണ് കഴിയുക എന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. രോഗം, പരുക്ക് തുടങ്ങിയ സമ്മർദ്ദങ്ങളിൽ നിന്ന് കരകയറാനുള്ള കഴിവ് മനുഷ്യശരീരത്തിന് ഇല്ലെന്നും മറ്റൊരു വിഭാഗം വിദഗ്ധർ പറയുന്നു. മനുഷ്യന് 120 മുതൽ 150 വർഷത്തിനുശേഷം മരണമുണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

 

English Summary: Genetic Reset Could See Humans Live Up To 1,000 Years Per Harvard Genetics Expert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com