മരണം ഭീകര അനുഭവമാണെന്ന് മറ്റൊരു വെളിപ്പെടുത്തൽ, 16കാരൻ കണ്ടത് വിചിത്ര കാഴ്ചകൾ
Mail This Article
നോട്ടിങ്ഹാമില്‍ ജീവിച്ചിരുന്ന ടോണി കോഫിക്ക് 16–ാം വയസില്‍ മരണത്തെ മുന്നില്‍കണ്ട ഒരു അപകടമുണ്ടായി. കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് വീണ ടോണി ജീവിതത്തിനും മരണത്തിനും ഇടയിലെ ഭീകര നിമിഷങ്ങളെ അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്ന് തന്റെ ഭൂതകാലവും ഭാവിപോലും ചില ചിത്രങ്ങളായി കണ് മുന്നിലൂടെ വന്നുപോയെന്നാണ് ടോണി കോഫി പറയുന്നത്. മരണത്തിനടുത്തു വരെയെത്തിയ പലരും കഴിഞ്ഞ ജീവിതം മിന്നി മറഞ്ഞുപോയ അനുഭവമുണ്ടായെന്ന് നേരത്തെയും അവകാശപ്പെട്ടിട്ടുണ്ട്.
'അന്ന് ഉള്‍ക്കാഴ്ചയില്‍ പല കാര്യങ്ങളും ഞാന്‍ കണ്ടു. അന്നുവരെ കണ്ടിട്ടില്ലാത്ത കുഞ്ഞുങ്ങളും പരിചയപ്പെട്ടിട്ടു പോലുമില്ലാത്ത സുഹൃത്തുക്കളും കണ്മുന്നില് വന്നുപോയി. ഇതില്‍ പലരും പിന്നീട് സുഹൃത്തുക്കളാവുകയും ചെയ്തു. ഒരു സംഗീത ഉപകരണം വായിക്കുന്നുവെന്ന തോന്നലാണ് എന്റെ ഈ കാഴ്ചകളില്‍ ഏറ്റവും പ്രധാനമായിരുന്നത്'. കെട്ടിടത്തില്‍ നിന്നും താഴേക്ക് വീഴുന്നതിനിടെയായിരുന്നു ഈ കാഴ്ചകള്‍ കണ്ടതെന്നും ടോണി പറയുന്നു. അപകടത്തിന് പിന്നാലെ അദ്ദേഹത്തിന് ബോധക്ഷയം സംഭവിക്കുകയും ചെയ്തു.
ആശുപത്രിയിലേക്ക് എത്തിയപ്പോഴേക്കും മുന്‍ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കാത്ത മറ്റൊരു വ്യക്തിയായി താന്‍ മാറിയിരുന്നുവെന്നാണ് ടോണി പറയുന്നത്. അന്നത്തെ വീഴ്ചക്കിടെയുണ്ടായ വിചിത്രാനുഭവത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പിന്നീടും ടോണിയുടെ മനസിലേക്കെത്തി. തന്റെ ഭാവി ജീവിതത്തെക്കുറിച്ചുള്ള സൂചകങ്ങളായി ഇവ പിന്നീട് മാറിയെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
പിന്നീടൊരിക്കല്‍ ഒരു സാക്സോഫോണിന്റെ ചിത്രം കണ്ടപ്പോഴാണ് ടോണിക്ക് താന്‍ സ്വപ്നാനുഭവത്തില്‍ വായിച്ച സംഗീത ഉപകരണം സാക്സോഫോണാണെന്ന് തിരിച്ചറിയാനായത്. അന്ന് അപകടത്തെ തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാര തുകയില്‍ നിന്നും ഒരു സാക്സോഫോണ്‍ വാങ്ങാനുള്ള പണം ടോണി മാറ്റിവെക്കുകയും ചെയ്തു. ഇന്ന് ബ്രിട്ടനിലെ ഏറ്റവും വിജയിച്ച ജാസ് സംഗീതജ്ഞരില്‍ ഒരാളാണ് ടോണി കോഫി. 2005ലും 2008ലും ബിബിസി ജാസ് പുരസ്ക്കാരം ടോണി കോഫിയെ തേടിയെത്തുകയും ചെയ്തു.
മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ ഭൂതകാലം മിന്നിമറഞ്ഞുവെന്നും ഭാവിയെക്കുറിച്ചുള്ള സൂചനകളുണ്ടായെന്നുമുള്ള അനുഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. 1892ലാണ് ഇത്തരത്തിലുള്ള ഒരു അനുഭവം ഔദ്യോഗികമായി രേഖപ്പെടുത്തപ്പെടുന്നത്. മലകയറ്റത്തിനിടെ വീണ സ്വിസ് ഭൗമശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഹെയിമായിരുന്നു തന്റെ അനുഭവം പിന്നീട് തുറന്നുപറഞ്ഞത്. 'ദൂരെയൊരു അരങ്ങില്‍ തന്റെ ഭൂതകാലത്തിന്റെ പല ദൃശ്യങ്ങളും മിന്നിമറഞ്ഞു' എന്നായിരുന്നു ആല്‍ബര്‍ട്ട് ഹെയിം എഴുതിവെച്ചത്.
കണ്മുന്നില് ജീവിതം മിന്നി മറയുന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ച് 2017ല്‍ ഒരുകൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. നമ്മുടെ ഭൂതകാല ജീവിതം മസ്തിഷ്കം അടുക്കിയൊതുക്കി ഓര്‍മകളായി ശേഖരിച്ചിട്ടുണ്ട്. ശാരീരികവും മാനസികവുമായി അതീവ സമ്മര്ദത്തിനകപ്പെടുന്ന വേളകളില്‍ ഏറെ പ്രധാനപ്പെട്ട ഇത്തരം ഓര്‍മകളില്‍ ചിലത് പുറത്തുവരികയാണ് എന്നായിരുന്നു ഗവേഷകര്‍ സൂചിപ്പിച്ചത്. മരണം മുന്നില്‍ കാണുമ്പോള്‍ ഓര്മ പൊടുന്നനെ ഭാരമിറക്കിവെക്കുന്നതാവാം ഇതെന്നാണ് മറ്റൊരു വാദം. ഓരോ മനുഷ്യരുടേയും ഓര്‍മകളില്‍ അനുഭവങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ടാകും. ഇതില്‍ നിന്നും എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നോ എത്ര ദൈര്‍ഘ്യത്തിലാണ് ഇത് മിന്നി മറയുന്നതെന്നോ പൂര്‍ണമായും മനസ്സിലാക്കിയെടുക്കാന്‍ ഇന്നും മനശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.
അപ്പോഴും ടോണി കോഫിയുടേതു പോലുള്ളവരുടെ അനുഭവങ്ങളില്‍ ഭൂതകാലം മാത്രമല്ല ഭാവിയും മിന്നിമറഞ്ഞുവെന്ന് അവകാശപ്പെടുന്നുണ്ട്. അതെങ്ങനെയെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. നമ്മുടെ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും വ്യക്തമായറിയാവുന്ന ഉപബോധമനസ് ഒരുക്കിയ ഒരു മായക്കാഴ്ചയാകാം ഇതെന്നും കരുതപ്പെടുന്നു. അന്നത്തെ അവ്യക്തമായ കാഴ്ചകളെ ഭാവിയിലെ ചില അനുഭവങ്ങള്‍ കൂടി ചേര്‍ത്തായിരിക്കാം ടോണി കോഫി പൂര്‍ണതയിലേക്ക് എത്തിച്ചതെന്ന വിശദീകരണവുമുണ്ട്.
English Summary: 'My Life Flashed Before My Eyes': A Psychologist Tackles The Near-Death Mystery