ADVERTISEMENT

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ട ജനിതകവും ശാരീരികവുമായ പരിണാമങ്ങള്‍ക്കൊടുവിലാണ് മനുഷ്യന്‍ ഇന്നു കാണുന്ന രൂപത്തിലേക്ക് എത്തിയത്. ചരിത്രത്തിലെങ്ങുമില്ലാത്തവിധം മനുഷ്യരിലെ പരിണാമം ഇപ്പോള്‍ വേഗം പ്രാപിച്ചിരിക്കുകയാണ്. എന്നാല്‍, ജനിതകമായ മാറ്റങ്ങളല്ല ഇപ്പോഴത്തെ അതിവേഗ മനുഷ്യപരിണാമത്തിന് പിന്നിലുള്ളത് എന്നതാണ് പ്രത്യേകത.

 

ജനിതകമായ മാറ്റങ്ങളുടെ സഹായമില്ലാതെ തന്നെ മനുഷ്യരില്‍ പരിണാമം സംഭവിക്കുന്നുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ മെയ്ന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ടിം വാരിങ് എടുത്തുപറയുന്നത്. കോവിഡിന്റെ വരവും തുടര്‍ന്നുള്ള പ്രതിരോധ കുത്തിവെപ്പുമൊക്കെയാണ് ഇതിനുള്ള ഉദാഹരണങ്ങളിലൊന്നായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

ഏതെങ്കിലും വൈറസ് ഒരു ജീവി വര്‍ഗത്തെ ആക്രമിച്ചാല്‍ മുന്‍കാലങ്ങളില്‍ സ്വാഭാവിക പ്രതിരോധം ആര്‍ജ്ജിച്ചാണ് ആ ജീവി വര്‍ഗം വെല്ലുവിളിയെ അതിജീവിച്ചിരുന്നത്. രോഗം വന്നുപോവുകയെന്നതാണ് ഈ സ്വാഭാവിക പ്രതിരോധ മാര്‍ഗം. എന്നാല്‍ ഇത്തരം പരിണാമങ്ങള്‍ സാവധാനത്തിലാണ് സംഭവിക്കുന്നത്. മാത്രമല്ല അതിജീവിക്കാന്‍ ശേഷിയുള്ളവര്‍ മാത്രമേ ഈ പരിണാമത്തിനൊടുവില്‍ ജീവിക്കുന്നുള്ളൂ എന്നും മെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയും ഗവേഷണത്തില്‍ പങ്കാളിയുമായ സാക് വുഡ് പറയുന്നു.

 

ആധുനിക കാലത്ത് വൈറസിനെ അതിജീവിക്കാന്‍ മനുഷ്യനു സ്വാഭാവിക പരിണാമത്തെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഇത്തരം രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെപ്പുകള്‍ വഴി സാമൂഹ്യ പ്രതിരോധം സൃഷ്ടിച്ചെടുക്കുന്നതില്‍ മനുഷ്യര്‍ വിജയിച്ചിരിക്കുന്നു. പ്രകൃത്യായുള്ള അര്‍ഹതയുള്ളവയുടെ അതിജീവനം വഴി സംഭവിക്കുന്നതിനേക്കാള്‍ മരണത്തിന്റെ എണ്ണം വളരെ കുറക്കാനും ഇതുവഴി മനുഷ്യര്‍ക്ക് സാധിച്ചു. 

 

ചില അവസരങ്ങളില്‍ സാംസ്‌ക്കാരികമായ രീതികളും ജനിതകമായ പരിണാമങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പാലില്‍ കാണപ്പെടുന്ന പഞ്ചസാരയായ ലാക്ടോസിനെ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യര്‍ക്ക് ലഭിച്ചതാണ് ഒരു ക്ലാസിക് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വിവിധ ജനസമൂഹങ്ങളില്‍ സാംസ്‌ക്കാരിക ശീലങ്ങളുടെ ഭാഗമായാണ് പാല്‍ കുടിക്കുന്നതിന് മനുഷ്യരില്‍ പ്രചാരം ലഭിച്ചത്. 

 

മനുഷ്യരിലെ പൊതു സ്വഭാവങ്ങള്‍ പരിണാമത്തിന് പ്രചോദനമാകുമെന്ന് ചാള്‍സ് ഡാര്‍വിന്‍ തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അമ്മക്ക് ഭക്ഷണം മോഷ്ടിക്കുന്ന സ്വഭാവമുണ്ടെങ്കില്‍ ഇത് മക്കളിലേക്ക് കൂടി പകരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു സ്വഭാവമുള്ള കൂടുതല്‍ പേര്‍ അതിജീവിച്ചാല്‍ അത് പൊതു സ്വഭാവമായി മാറാനും സാധ്യതയുണ്ട്. 

പരിണാമത്തിന്റെ മൂലകാരണമാകുന്നതില്‍ മനുഷ്യ സംസ്‌ക്കാരങ്ങളിലെ പൊതു സ്വഭാവങ്ങള്‍ ഒരുഘട്ടത്തില്‍ മനുഷ്യരിലെ ഡിഎന്‍എക്കുമേല്‍ സ്വാധീനം ചെലുത്തി തുടങ്ങിയെന്നാണ് ഗവേഷകരായ വാരിങും വുഡും വാദിക്കുന്നത്. പ്രൊസീഡിങ്‌സ് ഓഫ് ദ റോയല്‍ സൊസൈറ്റി ബി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സാംസ്‌ക്കാരികവും സാമൂഹ്യവുമായ ശീലങ്ങള്‍ ജൈവികമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പഠനത്തിലൂടെ ഇവര്‍ വാദിക്കുന്നത്. 

 

സമൂഹവും കൂട്ടായ്മകളുമാണ് സംസ്‌ക്കാരത്തിന്റെ അടിസ്ഥാനം. ആശയവിനിമയത്തിലൂടെയും പരസ്പരം അനുകരിച്ചും പ്രചോദനമായുമാണ് സാംസ്‌ക്കാരിക ശീലങ്ങള്‍ ഉടലെടുക്കുന്നത്. ഇത്തരത്തിലുള്ള കൈമാറലുകളിലൂടെ ലഭിക്കുന്ന ശീലങ്ങള്‍ ജനിതക മാറ്റങ്ങളിലൂടെ സംഭവിക്കുന്ന മാറ്റങ്ങളെ അപേക്ഷിച്ച് അതിവേഗത്തിലായിരിക്കും. പലപ്പോഴും അതിജീവനത്തിന് സമൂഹങ്ങളുടെ പൊതു ശീലങ്ങള്‍ സഹായിക്കും. അതിജീവനത്തിന് സഹായിക്കുന്ന ശീലങ്ങളുള്ള സമൂഹങ്ങളുടെ വലുപ്പം വൈകാതെ വര്‍ധിക്കുകയും ചെയ്യും. 

 

നേരെ മറിച്ച് ഒരു വ്യക്തിക്ക് ജനിതകമായ വിവര കൈമാറ്റം പിതാവിലൂടെയും മാതാവിലൂടെയും മാത്രമേ സാധ്യമാവൂ. ഏതാണ്ട് 20 വര്‍ഷത്തെ ഇടവേളക്ക് ശേഷമാവും പിന്നീടുള്ള ജനിതക കൈമാറ്റം സംഭവിക്കുക. അതുകൊണ്ടാണ് തലമുറകള്‍ വഴിയുള്ള പരിണാമങ്ങള്‍ക്ക് വേഗം കുറയുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: Proceedings of the Royal Society B - journal

English Summary: Human culture might be making Genetic evolution obsolete-says new study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com