ADVERTISEMENT

 

 

കണ്ടാല്‍ വിരലുപോലെ തോന്നിക്കുമെങ്കിലും സംഭവം ഫംഗസാണ്. ടീ ട്രീ ഫിങ്കേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫംഗസ് സാധാരണ കണ്ടുവരുന്ന ഓസ്‌ട്രേലിയയില്‍ പോലും ഇപ്പോള്‍ അത്യപൂര്‍വമാണ്. അതേസമയം, ഓസ്‌ട്രേലിയയിലെ പ്രധാന കരഭാഗത്തോട് ചേര്‍ന്നുള്ള ഫ്രഞ്ച് ഐലൻഡില്‍ ഈ അപൂര്‍വ വിരല്‍ ഫംഗസ് അതിജീവിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

 

നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഫ്രഞ്ച് ഐലന‍ഡിലാണ് ഇപ്പോള്‍ ടീ ട്രീ ഫിങ്കേഴ്‌സിന്റെ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടത്തെ കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ പ്രധാന കരഭാഗത്ത് ഇതുവരെ കണ്ടെത്തിയ എല്ലാ ടീ ട്രീ ഫിങ്കേഴ്‌സിനേക്കാളും കൂടുതല്‍ ഈ ചെറു ദ്വീപില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്നത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഈ ജീവിവര്‍ഗം വംശനാശത്തെ അതിജീവിക്കുമെന്ന സാധ്യതയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നാണ് മെല്‍ബണ്‍ റോയല്‍ ബോട്ടാണിക് ഗാര്‍ഡമിലെ എക്കോളജിസ്റ്റ് സഫയര്‍ മക്മുള്ളന്‍ ഫിഷര്‍ പറഞ്ഞത്.

 

ഈയൊരു കണ്ടെത്തല്‍ ടീ ട്രീ ഫിങ്കേഴ്‌സിനെക്കുറിച്ചുള്ള മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നുണ്ട്. ഈ ഫംഗസ് എങ്ങനെയാണ് പ്രധാന കരയില്‍ നിന്നും രണ്ട് കിലോമീറ്ററിലേറെ ദൂരെ സമുദ്രത്തിലുള്ള ഫ്രഞ്ച് ഐലൻഡിലേക്കെത്തി എന്നതാണ് ആ ചോദ്യം. സസ്യശാസ്ത്രജ്ഞര്‍ വലിയ തോതില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് നാല് പ്രദേശത്ത് മാത്രമാണ് ടീ ട്രീ ഫിങ്കേഴ്‌സിനെ കണ്ടെത്താനായിട്ടുള്ളത്. 1990കളിലായിരുന്നു ഈ ഫംഗസ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്.

 

സാധാരണഗതിയില്‍ വേരറ്റു വീണ മരങ്ങളിലാണ് ഈ വിരല്‍ ഫംഗസുകളെ കണ്ടുവരുന്നത്. മുപ്പത് വര്‍ഷത്തിലേറെയായി തീപിടിച്ചിട്ടില്ലാത്ത മരത്തൊലികളും ഇവക്ക് അനുയോജ്യമായ വാസസ്ഥലങ്ങളാവാറുണ്ട്. ഫംഗല്‍ ഇത്തിള്‍ക്കണ്ണി വിഭാഗത്തില്‍ പെടുന്ന ഇവ അനുയോജ്യമായ മരത്തടിയിലെത്തിപെട്ടാല്‍ പോലും അതിജീവിക്കുമെന്ന് ഉറപ്പില്ല. മരത്തടികള്‍ ദ്രവിപ്പിച്ച് ഭക്ഷണം കണ്ടെത്താനുള്ള ശേഷി ഈ വിരല്‍ ഫംഗസുകള്‍ക്കില്ല. അനുയോജ്യമായ മരത്തില്‍ ഭക്ഷണം ലഭിക്കാനുള്ള സാധ്യതകൂടിയാണ് ഇവയുടെ അതിജീവനം സാധ്യമാക്കുന്നത്.

 

ഓസ്‌ട്രേലിയയുടെ പ്രധാന കരയില്‍ വര്‍ധിച്ച കാട്ടുതീയും മനുഷ്യന്റെ ഇടപെടലുകളുമാണ് വിരല്‍ ഫംഗസുകളുടെ പ്രധാന അന്തകരായത്. വളരെ നേര്‍ത്ത പുറം പടലം മാത്രമാണ് ഇവയ്ക്കുള്ളത് എന്നതുകൊണ്ടുതന്നെ തീക്കും ചൂടിനും എളുപ്പത്തില്‍ ടീട്രീ ഫംഗസിനെ നശിപ്പിക്കാന്‍ സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാട്ടുതീ വര്‍ധിച്ചതും വിരല്‍ ഫംഗസിന് വെല്ലുവിളിയായി. വനനശീകരണത്തിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയ മുന്നിലാണെന്നതും ടീ ട്രീ ഫംഗസിനെ കൂടുതലായി നശിപ്പിച്ചു. 

 

ഓസ്‌ട്രേലിയയില്‍ കണ്ടെത്തിയിട്ടുള്ള ടീ ട്രീ ഫംഗസുള്ള നാലില്‍ മൂന്ന് ഭാഗങ്ങളിലും ഇവക്ക് അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഓസ്‌ട്രേലിയയിലെ പ്രധാന കരയെ അപേക്ഷിച്ച് ഫ്രഞ്ച് ഐലൻഡില്‍ ടീ ട്രീ ഫംഗസിന് കാര്യമായ വെല്ലുവിളികളില്ലെന്നതാണ് ഇവയെ ലഭ്യമായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടമാക്കി മാറ്റിയത്. 

നമ്മുടെ ആവാസവ്യവസ്ഥയുടെ സന്തുലനത്തില്‍ നിര്‍ണായക പങ്കുണ്ടെങ്കിലും ഫംഗസുകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. 

 

1999ലെ ഓസ്‌ട്രേലിയന്‍ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആൻഡ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ആക്ടില്‍ ഒരു ഫംഗസിനെ പോലും സംരക്ഷിത പട്ടികയില്‍ ഇല്ലായിരുന്നുവെന്നത് ഇതിന് തെളിവാണ്. അതേസമയം, ഈ കുറവ് തിരിച്ചറിഞ്ഞ് 2013ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചുര്‍ (IUCN) ഫംഗസുകള്‍ക്കായി പ്രത്യേകം ഒരു ചുവന്ന പട്ടിക തയാറാക്കി. ഇതില്‍ ഓസ്‌ട്രേലിയയിലെ ടീ ട്രീ ഫംഗസ് അടക്കം ഉള്‍പ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ ഫംഗസുകളുടെ അതിജീവനത്തിന്റെ പ്രധാന സാധ്യതയായി മാറിയിരിക്കുകയാണ് ഫ്രഞ്ച് ഐലൻഡില്‍ കണ്ടെത്തിയ ടീ ട്രീ ഫംഗസുകളുടെ കൂട്ടം.

 

വിവരങ്ങൾക്ക് കടപ്പാട്: സയൻസ് അലർട്ട്

 

English Summary: Exceptionally rare australian fungus is still clinging to life on one small island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com