ADVERTISEMENT

ഒരു കാര്യം ശരിയാണെന്ന് ഇലോണ്‍ മസ്‌കിന് തോന്നിയാൽ അതു നടത്താനായി അദ്ദേഹം കുതിക്കുന്നു എന്നാണ് ലിഫ്‌റ്റോഫ് എന്ന പുസ്തകത്തിന്റെ രചയിതാവ് എറിക് ബേര്‍ജര്‍ പറഞ്ഞത്. ഇപ്പോള്‍ അമ്പതു വയസ് പൂര്‍ത്തിയായ മസ്‌കിന്റെ ‘ഭ്രാന്തൻ ആശയങ്ങളും’ അവയ്ക്കു പിന്നാലെയുള്ള ഓട്ടവും ലോകം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകർ. ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങി കമ്പനികളുടെ മേധാവിയും, ടെക്‌നോളജി ലോകത്തെ ആരാധനാമൂര്‍ത്തിയുമായ മസ്‌ക് കഴിഞ്ഞ ദിവസമാണ് 50-ാം പിറന്നാള്‍ ആഘോഷിച്ചത്. അമ്പതു വര്‍ഷം മുൻപത്തെ ഈ മനോഹര ദിവസത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ അമ്മ മായെ മസ്‌ക് ട്വീറ്റു ചെയ്തിരിക്കുന്നത്. നീ എനിക്ക് സന്തോഷം നൽകി. ഒത്തിരി സ്‌നേഹത്തോടെ എന്നാണ് അവര്‍ ട്വീറ്റു ചെയ്തത്. 1971 ജൂണ്‍ 28 നാണ് മസ്‌ക് ജനിച്ചത്. https://bit.ly/3Ab3IgE

 

∙ എന്തു പിറന്നാള്‍ സമ്മാനം നല്‍കും?

 

അമ്പതു വയസു വരെ ജീവിച്ച മറ്റാരാണ് മനുഷ്യരാശിക്ക് ഇത്രയും പ്രചോദനമായിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്. സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫീഡ് പരിശോധിക്കണം. എന്നിട്ട് മറുപടി പറയണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ പണക്കാരന്‍ കൂടിയായ മസ്‌കിന് എന്തു പിറന്നാള്‍ സമ്മാനമാണ് നല്‍കുക എന്നാണ് ചില ആരാധകർ അന്വേഷിക്കുന്നത്. ജൂൺ 28 ലെ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 188 ബില്ല്യന്‍ ഡോളറാണ്. ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന്റെ ആസ്തി 121,700 ഡോളറാണെന്നു പറയുന്നു. അതായത് ശരാശരി അമേരിക്കന്‍ കുടുംബത്തേക്കാള്‍ 15 ലക്ഷം മടങ്ങ് ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇത്രയും പണമുള്ള മനുഷ്യന് ഭൂമുഖത്തുള്ള എന്തും സ്വന്തം നിലയില്‍ തന്നെ സ്വന്തമാക്കാമെന്നിരിക്കെ അദ്ദേഹത്തിന് എന്തു സമ്മാനം നല്‍കാനാകുമെന്ന് ചർച്ച ചെയ്യുന്ന ഓണ്‍ലൈന്‍ ഫോറങ്ങള്‍ വരെയുണ്ട്.

elon-musk

 

∙ മസ്കിന് ഇഷ്ടമുള്ള സമ്മാനം നല്‍കാനാവില്ല!

 

തനിക്ക് സമ്മാനമായി വേണ്ടത് കൂടുതൽ ഭാരമുള്ള സ്‌പേസ്ഷിപ്പ് ആണെന്ന് മസ്ക് തന്റെ 57 ദശലക്ഷം ട്വിറ്റര്‍ ഫോളോവര്‍മാരോട് നേരത്തെ പറഞ്ഞിട്ടുണ്ട്. അതേസമയം, മസ്‌കിന് വേണ്ടത് മുറ്റത്തു കാഴ്ചയ്ക്ക് വയ്ക്കാനുള്ള ഒരു സൂപ്പര്‍ ഹെവി സ്റ്റാര്‍ഷിപ് ആയിരിക്കില്ല, വേണ്ടത് ബഹിരാകാശത്ത് ഭ്രമണംചെയ്യാൻ ശേഷിയുള്ള ഒന്നായിരിക്കുമെന്ന് അനുമാനിക്കുന്നുവെന്ന് ഡിജിറ്റല്‍ട്രെന്‍ഡ്‌സ് നിരീക്ഷിക്കുന്നു. അതേസമയം, സ്‌പേസ്എക്‌സിന്റെ അടുത്ത തലമുറയിലെ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റിന്റെ പരീക്ഷണം അടുത്ത ആഴ്ചകളിൽ നടക്കാൻ പോകുകയാണ്. ഇത് വിജയിച്ചാല്‍ അല്‍പം താമസിച്ചാണെങ്കിലും മസ്‌കിനു ലഭിക്കുന്ന പിറന്നാള്‍ സമ്മാനമായിരിക്കുമെന്നും അവര്‍ പറയുന്നു. ജൂലൈയില്‍ ആയിരിക്കും സ്പേസ്ഷിപ്പിന്റെ ബഹിരാകാശ വിക്ഷേപണം നടക്കുക. പരീക്ഷണം വിജയിക്കുമെന്ന് തന്നെയാണ് സ്‌പേസ്എക്‌സ് എൻജിനീയര്‍മാരുടെ പ്രതീക്ഷ. അതേസമയം, ഇത് ഏറെ വിഷമം പിടിച്ച ദൗത്യമാണെന്നും അവര്‍ പറയുന്നു. https://bit.ly/3xa8UQ4

 

∙ നൂറു പേരുമായി ചന്ദ്രനിലിറങ്ങാനുള്ള മസ്‌കിന്റെ സ്വപ്‌നം നടക്കുമോ?

 

കഴിഞ്ഞ മേയിൽ സ്പേസ്ഷിപ്പിന്റെ പ്രാഥമിക പരീക്ഷണം വിജയിച്ചിരുന്നു. പേടകം പത്ത് കിലോമീറ്ററോളം ഉയർന്ന് കൃത്യമായി തന്നെ ഭൂമിയിൽ ലാൻഡ് ചെയ്തു. എന്നാൽ, സൂപ്പര്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. സ്റ്റാര്‍ഷിപ് സൂപ്പര്‍ ഹെവിയില്‍ നൂറു പേരെയും വേണ്ട സാധനസാമഗ്രികളും ചന്ദ്രനിലും, ചൊവ്വയിലും സാധിക്കുമെങ്കില്‍ അതിനപ്പുറത്തേക്കും എത്തിക്കാനുള്ള സ്വപ്‌നമാണ് മസ്ക് കാണുന്നത്. സ്‌പേസ്എക്‌സിന്റെ സൂപ്പര്‍ ഹെവി ബൂസ്റ്ററിന് ശക്തിപകരുന്നത് 31 റാപ്റ്റര്‍ എൻജിനുകളാണ്. അതേസമയം, സ്റ്റാര്‍ഷിപ്പിന് ആര്‍ റാപ്റ്റര്‍ എൻജിനുകളായിരിക്കും ഉപയോഗിക്കുക. ഇതുപയോഗിച്ച് സ്റ്റാര്‍ഷിപ്പിന് മറ്റ് ഗ്രഹങ്ങളിലും തിരിച്ച് ഭൂമിയിലും ലാന്‍ഡു ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

∙ ഭൂമിയിലെ അതിവേഗ യാത്രാ സംവിധാനമൊരുക്കാനും മസ്‌ക്

 

ഈ അതിശക്ത പേടകം ഉപയോഗിച്ച് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് അതിവേഗം പറക്കാനും സാധിച്ചേക്കും. ഇതുവഴി നഗരങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാമെന്നു കരുതുന്നു. ഇതിനായി വായുവില്‍ സ്ഥിതിചെയ്യുന്ന സ്‌പേസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാനും മസ്‌കിന്റെ കമ്പനി ഉദ്ദേശിക്കുന്നു. ഇത്തരം സ്‌പേസ്‌പോര്‍ട്ടുകളുടെ പേരുകളുടെ കാര്യത്തിലും തീരുമാനമായി. ഇവയ്ക്ക് ഡെയ്‌മോസ് എന്നും ഫോബോസ് എന്നുമാണ് പേര്. മസ്‌കിന്റെ കമ്പനി ഇട്ട പേരുകളാകുമ്പോള്‍ അവയ്ക്കും സവിശേഷതയുണ്ടാകും. ഇവ രണ്ടും ചൊവ്വയുടെ ചന്ദ്രന്മാരുടെ പേരുകളാണ്. ഡെയ്‌മോസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മസ്‌ക് അറിയിച്ചു.

 

English Summary: On Elon Musk's 50th Birthday, A Major Throwback From Mom Maye Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com