മൃതദേഹങ്ങൾ കണ്ടെത്തിയ ഗംഗയിലെ ജലം കോവിഡ് മുക്തമെന്ന് ശാസ്ത്രജ്ഞർ
Mail This Article
ഗംഗാ നദിയിലെ ജലത്തിൽ സാർസ്-കോവ് 2 വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഗവേഷകർ അറിയിച്ചു. ഗംഗാ ജലം കോവിഡ് മുക്തമാണെന്നും പ്രഖ്യാപിച്ചു. ലഖ്‌നൗവിലെ ഗോമതി നദിയിലെ വെള്ളത്തിൽ ബിഎസ്‌ഐപി ശാസ്ത്രജ്ഞർ നേരത്തെ തന്നെ സാർസ്-കോവ് 2 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗംഗാ നദിയിലും പരിശോധന നടത്തിയത്.
ലഖ്‌നൗവിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി (ബിഎച്ച്‌യു), വാരണാസി, ബീർബൽ സാഹ്‌നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് (ബിഎസ്‌ഐപി) സ്ഥാപനങ്ങളിലെ മെഡിക്കൽ, ജനിതക വിദഗ്ധരുടെ രണ്ടുമാസത്തെ ഗവേഷണത്തിനു ശേഷമാണ് ഗംഗാ നദിയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് അറിയിച്ചത്.
തങ്ങളുടെ സംഘം ആർഎൻഎ എക്‌സ്‌ട്രാക്റ്റുചെയ്‌ത് എല്ലാ സാംപിളുകളിലും ആർടി-പിസിആർ പരിശോധന നടത്തി എന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ കോവിഡ് ലാബിന്റെ തലവനായ ബിഎസ്‌ഐപി ശാസ്ത്രജ്ഞൻ നിരാജ് റായ് പറഞ്ഞു. എന്നാൽ ഗംഗയിൽ നിന്ന് ശേഖരിച്ച സാംപിളുകളിലൊന്നും വൈറൽ ആർഎൻഎയുടെ ഏതെങ്കിലും സൂചനകൾ കാണിച്ചില്ല. അതേസമയം, ഗോമതി നദിയിൽ നിന്ന് ശേഖരിച്ച സാംപിളുകളിൽ വൈറൽ ആർഎൻഎയുടെ സാന്നിധ്യം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആർഎൻഎ (റിബോ ന്യൂക്ലിക് ആസിഡ്) വേർതിരിച്ചെടുക്കൽ എന്നാൽ ബയോളജിക്കൽ സാംപിളുകളിൽ നിന്ന് ആർഎൻഎ ശുദ്ധീകരിക്കുന്നതാണ്. കോശങ്ങളിലും ടിഷ്യുകളിലും റിബൺ ന്യൂക്ലീസ് എൻസൈമുകളുടെ സർവ്വവ്യാപിയായ സാന്നിദ്ധ്യം ഈ പ്രക്രിയയെ സങ്കീർണ്ണമാക്കുന്നു, ഇത് ആർഎൻഎയെ അതിവേഗം നശിപ്പിക്കും.
നദിയിൽ മനുഷ്യശരീരങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് ഗംഗയിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ബിഎച്ച്‌യു, ബിഎസ്ഐപി സംയുക്ത സംഘം പരിശോധന നടത്തുകയായിരുന്നു. ഗംഗയിലെ വൈറസിന്റെ സാന്നിധ്യം പരിശോധിക്കാനായി മേയ് 15 മുതൽ ജൂലൈ 3 വരെ ആഴ്ചയിൽ രണ്ട് സാംപിളുകൾ ശേഖരിച്ചിരുന്നു. സാംപിൾ ശേഖരിച്ച സ്ഥലവും പരിശോധിച്ച പ്രക്രിയയും എല്ലാ സമയത്തും സമാനമായിരുന്നു.
കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഗംഗ, യമുന നദികളിൽ നിരവധി മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഗംഗാ നദിയിലെ ജലം മലിനമായിരിക്കാമെന്ന ആശങ്കയ്ക്കിടയിലാണ് ഗവേഷകരുടെ റിപ്പോർട്ട് വരുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരെ നദികളുടെ തീരങ്ങളിലും അടക്കം ചെയ്തിരുന്നു.
പ്രകൃതിയിൽ ചില ഫെയ്ജ് വൈറസുകൾ ഉള്ളതിനാൽ ഗംഗാ ജലത്തിന് അസാധാരണമായ ശേഷിയുണ്ടെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നത്. ഇത് മനസിലാക്കാൻ ഞങ്ങൾ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്നും ബിഎച്ച്‌യുവിലെ ന്യൂറോ സയൻസസ് പ്രൊഫസർ വി.എൻ. മിശ്ര പറഞ്ഞു.
വിവരങ്ങൾക്ക് കടപ്പാട്: ഐഎഎൻഎസ്
English Summary: Ganga is Covid-free: Scientists