ADVERTISEMENT

പ്രത്യക്ഷത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടര്‍ച്ചയായി തന്നെയാണ് നമ്മള്‍ ജീവിക്കുന്നതെന്നു തോന്നാമെങ്കിലും ഏറെ കാര്യങ്ങളില്‍ മാറ്റംവന്നിരിക്കുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന നിരവധി സംഭവവികാസങ്ങളും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. അതിലൊന്നാണ് ബഹിരാകാശ കിടമത്സരങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇത് രാജ്യങ്ങള്‍ തമ്മിലും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുമുളള മത്സരത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇന്നത് കോടീശ്വരൻമാർ തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണ്. മൂന്നു ശതകോടീശ്വരരാണ് ഇപ്പോള്‍ ബഹിരാകാശ യാത്രകള്‍ക്കായി തങ്ങളുടെ കമ്പനികളെ സജ്ജമാക്കിയിരിക്കുന്നത്. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, റിച്ചാഡ് ബ്രാന്‍സണ്‍ എന്നിവരാണത്. കൂടാതെ ലോകത്ത് ഇത്തരം യാത്രയ്ക്ക് ഇറങ്ങിത്തിരിക്കാന്‍ ശേഷിയുള്ളവരുടെ എണ്ണവും ശ്രദ്ധേയമാണ്. മൂന്നു ധനികരുടെയും ഈഗോയും ബഹിരാകാശപ്പറക്കലിലെ ഒരു ഘടകമാണ്.

 

∙ ബ്രാന്‍സണ്‍

richard-branson

 

മൂവരും ബഹിരാകാശ യാത്രാ സംവിധാനങ്ങളിലേക്ക് ബില്ല്യന്‍ കണക്കിനു ഡോളറാണ് മുടക്കിക്കൊണ്ടിരിക്കുന്നത്. ഈ കമ്പനികളിലോരോന്നും ടിക്കറ്റെടുക്കാന്‍ കഴിവുള്ളവര്‍ക്കായി ബഹിരാകാശ യാത്രകള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ബ്രാന്‍സണ്‍ തുടങ്ങിയ കമ്പനിയായ 'വെര്‍ജിന്‍ ഗ്യലാറ്റിക്ക്' ഒരു ബഹിരാകാശ യാത്രാ ടിക്കറ്റിന് ചോദിക്കുന്നത് 250,000 ഡോളറാണ്. കമ്പനിക്ക് ഇപ്പോള്‍ തന്നെ 600 റിസര്‍വേഷന്‍ ലഭിച്ചുവെന്നും പറയുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള സ്ഥിരം സര്‍വീസ് 2022ല്‍ തുടങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അപ്പോഴേക്ക് ടിക്കറ്റിന്റെ തുക 40,000 ഡോളറായി കുറയ്ക്കാമെന്നും കമ്പനി കരുതുന്നു. ജൂലൈ 11 നാണ് കന്നിയാത്ര.

jeff-bezos-blue-origin

 

∙ ബെസോസ്

elon-musk

 

ബെസോസിന്റെ 'ബ്ലൂ ഒറിജിന്‍'നിലാണ് ബഹിരാകാശ യാത്രയ്ക്കു പോകാന്‍ ആത്മവിശ്വാസം തോന്നുന്നതെങ്കില്‍ ഇപ്പോള്‍ അല്‍പം ചെലവും കുറവുണ്ട്. ബെസോസിന്റെ ബഹിരാകാശ യാത്രാ ടിക്കറ്റിന് 200,000 ഡോളര്‍ മതിയെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, തത്കാലം ടിക്കറ്റ് നിരക്ക് പ്രഖ്യാപിക്കാതിരിക്കാനാണ് ബ്ലൂഒറിജിന്റെ തീരുമാനം. വെര്‍ജിന്‍ ഗ്യാലറ്റിക്കിന്റെയടക്കമുള്ള നീക്കങ്ങള്‍ പരിശോധിച്ച ശേഷം മതി എന്നാണ് പുതിയ തീരുമാനമത്രെ. വരുംകാലത്ത് എന്തായിരിക്കും ടിക്കറ്റ് ചാര്‍ജ് എന്നുള്ള കാര്യവും കമ്പനിയിപ്പോള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ബ്ലൂഒറിജിന്റെ സബ്ഓര്‍ബിറ്റല്‍ കന്നിപ്പറക്കലിന് മൂന്നാമതൊരാൾ സീറ്റ് ലേലത്തില്‍ പിടിച്ചത് 28 ദശലക്ഷം ഡോളറിനാണ്. ഈ യാത്ര ജൂലൈ 20നാണ് നിശ്ചയിച്ചിരിക്കുന്നത്.

 

∙ ഇലോൺ മസ്‌ക്

 

ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഗവേഷകരെ എത്തിച്ച് ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. സാധാരണക്കാരായ യാത്രക്കാരുമായുള്ള സ്‌പേസ്എക്‌സിന്റെ ആദ്യ പറക്കല്‍ സെപ്റ്റംബറിൽ നടക്കുമെന്നാണ് കരുതുന്നത്. ജാപ്പനീസ് കോടീശ്വരന്‍ യുസാക്കു മസേവയുമായെ ചന്ദ്രനു വലംവച്ചു തിരിച്ചുകൊണ്ടുവരാനായി സ്റ്റാര്‍ഷിപ്പ് റോക്കറ്റ് മസ്‌കിന്റെ കമ്പനി അയക്കുന്നത് 2023ലായിരിക്കും.

 

∙ രൂപകല്‍പ്പന

 

വിഎംഎസ് ഈവ് എന്ന പേരിലുള്ള ഒരു വലിയ കാരിയര്‍ എയര്‍ക്രാഫ്റ്റ് ആയിരിക്കും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ, വീണ്ടും ഉപയോഗിക്കാവുന്ന സ്‌പേസ്ഷിപ്ടു (SpaceShipTwo) അടങ്ങുന്ന വിഎസ്എസ് യൂണിറ്റിനെ ബഹിരാകാശത്ത് എത്തിക്കുക. തുടര്‍ന്ന് ഇവ വേര്‍പെടും. 

Jeff-Bezos-Blue-Origin-2

 

ബ്ലൂ ഒറിജിന്‍ ന്യൂ ഷെപ്പെഡ് റോക്കറ്റ്-ആന്‍ഡ്-ക്യാപ്‌സ്യൂള്‍ യോജിപ്പിച്ചായിരിക്കും സബ്ഓര്‍ബിറ്റല്‍ സ്‌പേസിലെത്തിക്കുക. തുടര്‍ന്ന് ഇവ വേര്‍പെടും. റോക്കറ്റ് ഭാഗം തിരിച്ച് വിക്ഷേപണ സ്ഥലത്ത് തിരിച്ചെത്തും. പ്രഷറൈസു ചെയ്ത ക്യാപ്‌സ്യൂള്‍ പാരഷൂട്ടിന്റെ കീഴിലായിരിക്കും തൂങ്ങിയിറങ്ങുക. ഇതിന് ആറ് നിരീക്ഷണ ജനാലകളുണ്ട്. ബഹിരാകാശത്ത് ഇതുവരെ ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലുതാണിത്. 

 

വീണ്ടും ഉപയോഗിക്കാവുന്ന ഫാള്‍ക്കണ്‍ റോക്കറ്റിന്റെ പുറത്തേറിയാണ് സ്‌പേസ്എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത്.

 

∙ ജോലിക്കാരും യാത്രക്കാരും

 

വെര്‍ജിന്‍ ഗ്യാലറ്റിക്കിന്റെ ബഹിരാകാശവിമാനത്തില്‍ ആറു പേര്‍ക്കാണ് യാത്ര ചെയ്യാനാകുക. രണ്ടു ജോലിക്കാരും നാല് യാത്രക്കാരും. ബ്ലൂ ഒറിജിനില്‍ ആറു യാത്രക്കാരാണ്. ഇത് ഓട്ടോണമസായി സ്വയം പറക്കുന്നു. സ്‌പേസ്എക്‌സിന്റെ ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ ഏഴു പേരെ വരെ കൊണ്ടുപോകാനാകും.

 

∙ യാത്രാ വിശദാംശങ്ങള്‍

 

ടേക്ക് ഓഫിനും ലാന്‍ഡിങ്ങിനുമിടയില്‍ വെര്‍ജിന്‍ ഗ്യാലാറ്റിക്കിന്റെ പറക്കല്‍ സമയം 90 മിനിറ്റാണ്. യാത്രക്കാര്‍ കുറച്ച് സമയത്തേക്ക് ഭാരമില്ലായ്മ അനുഭവിക്കും. 

 

ബ്ലൂ ഒറിജിന്റെ ക്യാപ്‌സ്യൂള്‍ നടത്തുന്ന സബ്ഓര്‍ബിറ്റല്‍ പറക്കല്‍ റോക്കറ്റ്-ആന്‍ഡ്-ക്യാപ്‌സ്യൂള്‍ രണ്ടായി വേര്‍പെട്ട ശേഷം 10 മിനിറ്റായിരിക്കും തങ്ങുക. യാത്രക്കാര്‍ ഏതാനും മിനിറ്റു നേരത്തേക്ക് ഭാരമില്ലായ്മ അനുഭവിക്കും. മുകളിലിരുന്ന് ഭൂമിയെ കാണാനാകും. തുടര്‍ന്ന് തിരിച്ചു ഭൂമിയിലേക്കു ഇറങ്ങും. 

 

സ്‌പേസ്എക്‌സിന്റെ യാത്ര മൂന്നു മുതല്‍ നാലു ദിവസം വരെ നീണ്ടു നിന്നേക്കുമെന്നാണ് കരുതുന്നത്. 

 

∙ മൂലധനം

 

ബ്രാന്‍സണിന്റെ സംരംഭങ്ങളെയെല്ലാം പോലെ വെര്‍ജിന്‍ ഗ്യാലറ്റിക്കിനും പബ്ലിക് ഫണ്ടിങ് ആണ്. ബ്രിട്ടന്റെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്രാന്‍സണ്‍ന്റെ പദ്ധതി അംഗീകരിച്ചതോടെ കമ്പനിയുടെ ഓഹരി വില 60 ഡോളറായി ഉയര്‍ന്നിരുന്നു.

 

ബ്ലൂ ഒറിജിനില്‍ സ്വകാര്യ മൂലധനമാണ്. തന്റെ കൈവശമുള്ള ആമസോണിന്റെ ഓഹരിയില്‍ കുറച്ച് വിറ്റായിരിക്കും പണം സ്വരൂപിക്കുക എന്ന് ബെസോസ് അറിയിച്ചിരുന്നു. 

 

സ്‌പേസ്എക്‌സും സ്വകാര്യ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുക. ഇതിലേക്കായി പല തവണയായി ബില്ല്യന്‍ കണക്കിനു ഡോളര്‍ സ്വരൂപിച്ചു കഴിഞ്ഞു. നിക്ഷേപകരില്‍ ആല്‍ഫബെറ്റ്, ഫിഡെലിറ്റി തുടങ്ങിയ കമ്പനികള്‍ പോലുമുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ ആളുകളെ എത്തിക്കാന്‍ മസ്‌കിന്റെ കമ്പനിക്ക് ഉദ്ദേശമുണ്ട്.

 

കടപ്പാട്: റോയിട്ടേഴ്‌സ്

 

English Summary: Who will win space race - Musk, Branson, or Bazos?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com