ADVERTISEMENT

സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിന്റെ മേധാവി ഇലോൺ മസ്ക് വെർജിൻ ഗലാറ്റിക്കിന്റെ ഭാവിയാത്രാ സംഘത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു. 250,000 ഡോളറിനാണ് (ഏകദേശം 1.86 കോടി രൂപ) മസ്ക്കിന്റെ ആദ്യ ബഹിരാകാശ യാത്രയ്ക്കുള്ള ടിക്കറ്റ് ബുക് ചെയ്തിരിക്കുന്നത്.

ഇതു സൗഹൃദത്തിന്റെ പേരിലാണെന്നും ഭാവിയിൽ സ്പേസ് എക്സ് യാത്രയിൽ താനും പോകുമെന്നും ബ്രാൻസൻ പറഞ്ഞു. ബ്രാൻസനു ശുഭയാത്ര നേരാൻ മസ്ക് വിക്ഷേപണ കേന്ദ്രത്തിൽ എത്തിയിരുന്നു. ബ്രാൻസന്റെ ഞായറാഴ്ചത്തെ യാത്രയ്ക്ക് തൊട്ടുമുൻപാണ് മസ്‌കും തന്റെ ബഹിരാകാശ യാത്രയ്‌ക്കായി ടിക്കറ്റ് വാങ്ങിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ, മസ്കിന്റെ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭാവിയിലെ യാത്രയ്ക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റഴിച്ചുവെന്നാണ് ബ്രാൻസൻ അവകാശപ്പെട്ടത്. വിർജിൻ ഗാലക്റ്റിക്കിന്റെ ബഹിരാകാശ യാത്രയ്ക്ക് ടിക്കറ്റൊന്നിന് 250,000 ഡോളറാണ് വാങ്ങുന്നത്. ടിക്കറ്റ് വിൽപനയിലൂടെ കമ്പനി 80 ദശലക്ഷം ഡോളർ സ്വരൂപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇലോൺ തന്റെ അടുത്ത സുഹൃത്താണ്, ഒരുപക്ഷേ ഞാൻ അദ്ദേഹത്തിന്റെ പേടകത്തിലും ഒരു ദിവസം യാത്രചെയ്തേക്കാം എന്നാണ് സൺ‌ഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബ്രാൻസൺ പറഞ്ഞത്. അതേസമയം, മസ്ക് ടിക്കറ്റ് ബുക്ക് ചെയ്തതോടെ ബ്രാൻസന്റെ ബഹിരാകാശ ടൂറിസം പദ്ധതി വൻ കുതിപ്പ് നടത്തിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശത്തു പോയി മടങ്ങിയെത്തിയ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസനും ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്‌ല ഉൾപ്പെടുന്ന സംഘത്തിനും വൻ അഭിനന്ദനപ്രവാഹമാണ്. യാത്ര ബഹിരാകാശ രംഗത്തെ നിർണായക നാഴികക്കല്ലാണെന്ന് നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. 

ബഹിരാകാശ ടൂറിസം മേഖലയിൽ വെർജിൻ ഗലാക്റ്റിക്കിന്റെ പ്രധാന പ്രതിയോഗിയായ ബ്ലൂ ഒറിജിൻ മേധാവി ജെഫ് ബെസോസും ബ്രാൻസനെ അഭിനന്ദിച്ചു. യാത്രയ്ക്കു ശേഷം ഓഹരികളിലുണ്ടായ കുതിച്ചുചാട്ടം മൂലം, വെർജിൻ ഗലാറ്റിക്കിന്റെ ആസ്തിയിൽ 84 കോടി യുഎസ് ഡോളറിന്റെ വർധനയുണ്ടായി.

English Summary: Elon Musk buys a $250K ticket to ride on Richard Branson's space flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com