ജാഗ്രതയോടെയുള്ള ജനിതകനിരീക്ഷണം: കോവിഡ്-19 വൈറസ് വകഭേദങ്ങൾക്കെതിരെയുള്ള മുഖ്യായുധം
Mail This Article
2020 വർഷം കോവിഡ്- 19 ഒറിജിനൽ വൈറസിന്റേതായിരുന്നെങ്കിൽ, 2021 വൈറസ് വകഭേദങ്ങളുടേതായിരിക്കും. അതിവേഗത്തിൽ പടർന്നു പിടിക്കാൻ കഴിവുള്ള നിരവധി വൈറസ് വകഭേദങ്ങളെ ലോകമെമ്പാടുമായി ഗവേഷകർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. വൈറസിനു വരുന്ന ജനിതക വ്യതിയാനങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള ജനിതക പര്യവേക്ഷണവും ജാഗ്രതയോടെയുള്ള നിരീക്ഷണവും ( genomic surveillance ) മുൻപെങ്ങും കാണാത്ത വിധത്തിലുള്ള ഉയർന്ന വേഗവും മാനവും കൈവരിച്ച കാലമാണ് കോവിഡ് മഹാമാരിയുടേത്. പക്ഷേ, ലോകത്തിൽ ഏറ്റവും വലിയ കോവിഡ് - 19 രോഗബാധയുണ്ടായ രാജ്യങ്ങളിലൊന്നായ യുഎസ് മുതൽ നിരവധി ഇടത്തരം ദരിദ്ര രാജ്യങ്ങളിൽ വരെ ഇത്തരമൊരു നിരീക്ഷണ സംവിധാനം പൂർണമായും കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ അതിവ്യാപനശേഷിയുള്ള പല വകഭേദങ്ങളും രോഗബാധയുണ്ടാക്കുന്നുവെങ്കിലും ജനിതകമായി തിരിച്ചറിയാതെ പോകുന്ന അവസ്ഥയുണ്ടെന്ന് സംശയിക്കാം. പൊതുജനാരോഗ്യ സംബന്ധമായ സുപ്രധാന തീരുമാനങ്ങൾ അതിവേഗം എടുക്കുവാൻ സഹായിക്കുന്ന ശക്തമായ ഒരു സംവിധാനമായി ജീനോമിക് നിരീക്ഷണം മാറിയിരിക്കുന്ന സമയമാണിത്. ഓരോ രാജ്യത്തിന്റെയും ദേശീയ പകർച്ചവ്യാധി പ്രതിരോധ പദ്ധതികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടേണ്ട മാനദണ്ഡമായി പുതിയ കാലത്ത് ഇത് മാറുന്നു.
∙ വേണം ജനിതകനിരീക്ഷണ ശൃംഖലകൾ
വൈറസ് വകഭേദങ്ങളുടെ ജനിതകഘടനയുടെ ശ്രേണീകരണവും അവയുടെ പങ്കുവയ്ക്കലുമാണ് ഒരു മികച്ച ജനിതക നിരീക്ഷണ സംവിധാനത്തിന്റെ അടിസ്ഥാനം. ഇതുവഴി വൈറസിനുണ്ടാകുന്ന ജനിതകപരിണാമങ്ങളും ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളുടെ ഉത്ഭവങ്ങളും തിരിച്ചറിയാൻ ഇത് സഹായകരമാകുന്നു. ഉദാഹരണത്തിന് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓൺ ഷെയറിങ്ങ് ഏവിയൻ ഇൻഫ്ളൂവെൻസ ഡേറ്റ ( GISAID ) എന്ന സ്വകാര്യ - പൊതുമേഖല ആഗോള സന്നദ്ധസംഘടന 3,60,000 ത്തിലധികം സാർസ് - കോവ് - 2 ജനിതകഘടനകളുടെ ശ്രേണീകരണം നടത്തി ഓൺലൈനിൽ ഡേറ്റയായി സൂക്ഷിക്കുന്നു. ഭൂമിശാസ്ത്രപരമായി 140 രാജ്യങ്ങളിലധികമായി പടർന്നു കിടക്കുന്നതാണ് വിശാലമായ ഈ ജനിതക ശ്രേണികളെന്ന് ഓർക്കുക. പക്ഷേ ബഹുഭൂരിപക്ഷം രാജ്യങ്ങളും വളരെ കുറച്ച് ജനിതകശ്രേണികൾ മാത്രമേ ഈ ഡേറ്റാബേസിലേക്ക് ചേർത്തിട്ടുള്ളൂ എന്നതാണ് വലിയ ഒരു കുറവ്. GISAID കൊറോണ ഡാറ്റാബേസിന്റെ 45 ശതമാനം സംഭാവന ചെയ്തത് യുകെയും, 7 ശതമാനം നൽകിയത് ഡെൻമാർക്കും ആണെന്നത് ഇക്കാര്യത്തിൽ ഈ രാജ്യങ്ങൾ നേടിയ മുൻതൂക്കം സൂചിപ്പിക്കുന്നു. കോവിഡ്- 19 വൈറസുകളുടെ ജനിതക പര്യവേക്ഷണശൃംഖലയെന്നത് ദേശീയ തലത്തിലുള്ള വലിയ പദ്ധതികളോ, ചെറിയ താഴേത്തട്ടിലുള്ള പരിപാടികളോ ആകാം. 2020 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ ചേർന്ന് നെറ്റ്‌വർക്ക് ഫോർ ജീനോമിക് സർവയിലൻസ് ഇൻ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കമിട്ടു. രാജ്യത്ത് പടർന്നു പിടിക്കുന്ന സാർസ്-കോവ് - 2 ജനിതക ശ്രേണീകരണം നടത്തുകയായിരുന്നു ലക്ഷ്യം. ആഴ്ചയിൽ 50 - 100 ജനിതകഘടനകൾ ശ്രേണീകരണം നടത്താനുള്ള വിഭവങ്ങളേ അവർക്കുണ്ടായിരുന്നുള്ളൂ. ചെറിയ രീതിയിലുള്ള ഈ ശ്രമം പോലും വലിയ പ്രയോജനം നൽകിയെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചത്. 2020 നവംബറിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ വളരെ ഉയർന്ന നിരക്കിൽ കോവിഡ് കേസുകളുണ്ടായപ്പോൾ, ഈ ഡേറ്റാബേസിന്റെ സഹായത്താൽ ഈ കേസുകളുടെ 90 ശതമാനവും പുതിയൊരു വൈറസ് വകഭേദം മൂലമാണെന്ന് കണ്ടെത്തുകയുണ്ടായി. മാത്രമല്ല 501Y.V2 എന്ന ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീൻ ജീനുകളിൽ എട്ട് മ്യൂട്ടേഷനുകൾ സംഭവിച്ചതായും അതിവേഗം കണ്ടെത്താൻ സാധിച്ചു. ഈ ജനിത മാറ്റങ്ങൾ മൂലമാണ് പുതിയ വകഭേദത്തിന് അതിവേഗത്തിൽ വ്യാപിക്കാനും കൂടുതൽ ഫലപ്രദമായി രോഗബാധയുണ്ടാക്കാനും സാധിക്കുന്നതെന്ന് സാധൂകരിക്കാൻ നെറ്റ്‌വർക്കിലെ ഗവേഷകർക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കൻ ജീനോമിക് സർവയ്‌ലൻസ് നെറ്റ്‌വർക്ക് മേൽപറഞ്ഞ വിവരങ്ങൾ യുകെയിലെ ജനിതക നിരീക്ഷണ സംവിധാനമായ കോവിഡ്- 19 ജീനോമിക് കൺസോർഷ്യവുമായി (COG-UK ) പങ്കു വയ്ക്കുകകയും ചെയ്തു. യുകെയിലെ ഗവേഷകർ തങ്ങൾ സൂക്ഷിച്ചിരിക്കുന്ന പതിനായിരക്കണക്കിന് ജനിതകശ്രേണികൾ പരിശോധിക്കുകയും ഇതേ മ്യൂട്ടേഷനുകളുള്ള മറ്റൊരു വകഭേദത്തെ കണ്ടെത്തുകയും ( B.1.1.7 ) ചെയ്തു. ഈ വകഭേദമാണ് അതിവ്യാപനശേഷിയുള്ളതായി യുകെയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യങ്ങൾ തമ്മിൽ നടന്ന ഇപ്രകാരമുള്ള ജനിതക വിവരക്കൈമാറ്റം കോവിഡ് രോഗബാധ തടയാനുള്ള നീക്കങ്ങൾ അതിവേഗത്തിലാക്കാനും സഹായിച്ചു. ജാഗ്രതയോടെയുള്ള ജനിതക നിരീക്ഷണ സംവിധാനങ്ങൾ നൽകുന്ന വിവരങ്ങൾ ദ്രുതഗതിയിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു നടപ്പിലാക്കാൻ അവസരം നൽകുന്നതിനാൽ രോഗബാധകളും മരണങ്ങളും വലിയ അളവിൽ ഒഴിവാക്കാൻ സാധിക്കുന്നു. ചെറിയ എണ്ണത്തിലാണെങ്കിലും ദക്ഷിണാഫ്രിക്ക നടപ്പിലാക്കിയ സ്ഥിരതയുള്ളതും ആസൂത്രിതവുമായ ജനിതകനിരീക്ഷണ സംവിധാനം സൗകര്യങ്ങുളും വിഭവങ്ങളും പരിമിതമായ ദരിദ്രരാജ്യക്കൾക്ക് പിന്തുടരാവുന്ന മാതൃകയാണ്.
∙ നിരീക്ഷണ സംവിധാനത്തിലെ വിടവുകൾ പ്രശ്നമാകുമ്പോൾ
'SPHERES ' എന്നാണ് അമേരിക്കയുടെ ജനിതക നിരീക്ഷണ സംവിധാനത്തിനു നൽകിയിരിക്കുന്ന പേര്. ദേശീയ പ്രാദേശിക ആരോഗ്യ ലബോറട്ടറികൾ, സ്വകാര്യ കമ്പനികൾ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയെ കോർത്തിണക്കിയ ശൃംഖലയാണിത്. എന്നാൽ ഇതിനെ ദേശീയ തലത്തിൽ ഏകോപിപ്പിക്കപ്പെടുന്ന ഒരു സംവിധാനമാക്കി മാറ്റാൻ യുഎസിന് കഴിഞ്ഞില്ല. പ്രാദേശിക തലത്തിൽ വ്യക്തിഗത ഗവേഷണ സ്ഥാപനങ്ങളിലെ ജനിതകശ്രേണീകരണ ശ്രമങ്ങളായി അവ ഒതുങ്ങി നിന്നു. തൽഫലമായി ജനിതക ശ്രേണീ ശേഖരത്തിലേക്കുള്ള അമേരിക്കയുടെ പങ്കും തുലോം ചെറുതായി മാറി. GISAlD -മായി യുഎസിന് പങ്കുവയ്ക്കാൻ സാധിച്ച കോവിഡ്- 19 വൈറസ് ജനിതക ഘടനയുടെ എണ്ണം അവരുടെ മൊത്തം രോഗബാധ നിരക്കിന്റെ കേവലം 0.3 ശതമാനം മാത്രമായിരുന്നു. അതേസമയം ഓസ്ത്രേലിയ, ഡെൻമാർക്ക്, യുകെ എന്നീ രാജ്യങ്ങളുടെ സമാനമായ നിരക്ക് യഥാക്രമം 60, 12, 5 ശതമാനത്തിലായിരുന്നു. ന്യൂയോർക്ക്, വാഷിങ്ങ്ടൺ പോലെയുള്ള മികച്ച ശ്രേണീകരണ സംവിധാനങ്ങളുള്ള അമേരിക്കൻ സ്റ്റേറ്റുകളിൽ വകഭേദങ്ങളുടെ സാന്നിധ്യം അതി വേഗത്തിൽ കണ്ടു പിടിക്കപ്പെട്ടപ്പോൾ മറ്റുള്ള സംസ്ഥാനങ്ങളിൽ അത് മന്ദഗതിയിലായിരുന്നു. SPHERES എന്ന സംവിധാനത്തെ ദേശീയ തലത്തിൽ മികവുറ്റ സംവിധാനമാക്കി മാറ്റാൻ ബൈഡൻ ഭരണകൂടത്തിന് സാധിക്കുമോ എന്ന് ശാസ്ത്രലോകം ഉറ്റുനോക്കുന്നു.
കോവിഡ് 19 വൈറസ് അതിരൂക്ഷമായി പടർന്നുപിടിക്കുന്ന പ്രദേശങ്ങളിൽ വൈറസിനു സംഭവിക്കുന്ന മാറ്റങ്ങൾക്കായി കണ്ണുനട്ടിരിക്കുന്ന സുശക്തമായ ഒരു ജനിതക നിരീക്ഷണസംവിധാനം ഓരോ രാജ്യവും വികസിപ്പിച്ചേ മതിയാവൂ എന്ന് ഐക്യരാഷ്ട്രസഭയും ആഹ്വാനം ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന ജനിതകശ്രേണികൾ സംബന്ധിച്ച വിവരങ്ങൾ ആഗോള പ്ളാറ്റ്ഫോമുകളിലേക്ക് കൈമാറ്റം ചെയ്യുകയും വേണം. ഒപ്പം രോഗിയുടെ പ്രായം, സ്ഥലം, രോഗതീവ്രത തുടങ്ങിയ വിവരങ്ങളും നൽകണം. എങ്കിൽ മാത്രമേ പുതിയ കൊറോണ വൈറസ് വകഭേദങ്ങളുടെ ജനിതകപഠനം കൃത്യവും അർഥപൂർണവുമാകുകയുള്ളൂ.മഹാമാരികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഏറെ പ്രധാനപ്പെട്ട ഭാഗമാണ് വൈറസിന്റെ ജനിതക ശ്രേണീകരണത്തിനുള്ള വിപുലമായ സംവിധാനങ്ങൾ ഒരുക്കുക എന്നത്. ഏതൊരു സാംക്രമിക പകർച്ചവ്യാധിയുടെയും പ്രശ്നക്കാരായ വകഭേദങ്ങളെ പിടിച്ചുകെട്ടാൻ രാജ്യങ്ങൾ നടത്തേണ്ട മുഖ്യമായ ഒരുക്കങ്ങളിലൊന്നാണിത്.
English Summary: Genomic Surveillance: What it is and why we need more of it to track Coronavirus Variants