തലയ്ക്ക് മുകളിലുള്ളത് 70 ടണ്ണിന്റെ ചൈനയുടെ ‘സ്വർഗീയ കൊട്ടാരം’, നടക്കാനിരിക്കുന്നത് നിരവധി പരീക്ഷണങ്ങൾ
Mail This Article
ചൈനീസ് ബഹിരാകാശ നിലയം ടിയാങ്കോങിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ബഹിരാകാശത്തുള്ള മൂന്ന് ചൈനീസ് സഞ്ചാരികളാണ് ഈ ജോലികള്‍ നിര്‍വഹിക്കുന്നത്. തലയ്ക്ക് മുകളിലൂടെ കറങ്ങുന്ന സ്വര്‍ഗത്തിലെ കൊട്ടാരം എന്നര്‍ഥം വരുന്ന ടിയാങ്കോങിന്റെ നിര്‍മാണം ചൈനീസ് നാഷണല്‍ സ്‌പേസ് ഏജന്‍സിക്ക് മാത്രമല്ല രാജ്യത്തിനാകെ അഭിമാന പദ്ധതിയാണ്. ചൈനയുടെ ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും ബൃഹത്തായ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം.
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവേശനം അമേരിക്ക നിഷേധിച്ചതോടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം 1990കള്‍ മുതല്‍ തന്നെ ചൈന സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. ടിയാന്‍ഹെ (സ്വര്‍ഗത്തിലെ നദി) എന്നു പേരിട്ട ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ പ്രധാനഭാഗം ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ് ചൈന ബഹിരാകാശത്തെത്തിച്ചത്.
ഇപ്പോഴും ചൈനീസ് ബഹിരാകാശ നിലയത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ടിയാന്‍ഹെ എന്ന പ്രധാന ഭാഗത്തിനുള്ളില്‍ മാത്രം ചൈനീസ് സഞ്ചാരികള്‍ക്ക് നിരവധി ജോലികള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇവിടെ അഴിച്ചു മാറ്റേണ്ട സ്‌ക്രൂകള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ചൈനീസ് പദ്ധതിയുടെ ചീഫ് ഡിസൈനറായ യാങ് ലിവെയ് പറഞ്ഞത്.
റഷ്യയുടെ മിര്‍ നിലയവും ലോകരാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിര്‍മിച്ച രാജ്യാന്തര ബഹിരാകാശ നിലയവും പോലെ പല ഘട്ടങ്ങളായാണ് ചൈനീസ് ടിയാങ്കോങും ബഹിരാകാശത്തെത്തിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുക. ടിയാന്‍ഹെ എന്ന പ്രധാന ഭാഗത്തിന് മാത്രം ഏതാണ്ട് 22.5 ടണ്‍ ഭാരമുണ്ട്. നിലയത്തിന്റെ നിര്‍മാണം പൂർത്തിയാകുമ്പോൾ ഏകദേശം 60 ടൺ ഭാരം വരുമെന്നാണ് റിപ്പോർട്ട്. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലാണ് ചൈനീസ് ബഹിരാകാശ നിലയം ഉണ്ടാവുക. ചൈനീസ് റോക്കറ്റായ ലോങ് മാര്‍ച്ച് 5 ബിയിലാണ് ടിയാങ്കോങിന്റെ ഭാഗങ്ങള്‍ എത്തിക്കുക.
ബഹിരാകാശത്ത് മനുഷ്യര്‍ക്ക് ജീവിക്കാനും പരീക്ഷണങ്ങള്‍ നടത്താനും വേണ്ട എല്ലാ സൗകര്യങ്ങളും ടിയാങ്കോങില്‍ ഉണ്ടായിരിക്കും. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഉപകരണങ്ങള്‍, അടുക്കള, ഉറങ്ങാനുള്ള മുറി, ശുചിമുറി, അഗ്നിശമന ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ടിയാങ്കോങില്‍ ഉണ്ടായിരിക്കും. നിലവില്‍ ടിയാങ്കോങിലുള്ള മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ക്ക് കഴിക്കാന്‍ വേണ്ടി 120 വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങള്‍ ഇപ്പോള്‍ തന്നെ ടിയാങ്കോങിലെ അടുക്കളയില്‍ സജ്ജമാണ്.
ടിയാങ്കോങ് ദൗത്യത്തിന് മുൻപായി ടിയാങ്കോങ് 1, ടിയാങ്കോങ് 2 എന്നീ രണ്ട് പരീക്ഷണ ദൗത്യങ്ങളും ചൈന നടത്തിയിരുന്നു. 2011ലായിരുന്നു ടിയാങ്കോങ് 1 വിക്ഷേപിച്ചത്. പലതവണ ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ ടിയാങ്കോങില്‍ പോയിവരികയും ചെയ്തു. ചരക്ക് ഭൂമിയില്‍ നിന്നും വിക്ഷേപിച്ച് ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന പരീക്ഷണവും ഈ ദൗത്യത്തിനിടെ വിജയകരമായി പരീക്ഷിച്ചു. 2016ല്‍ ഈ ബഹിരാകാശ നിലയം ചൈന ഡീകമ്മീഷന്‍ ചെയ്തു. പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക് വീണത് ആഗോളതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2016ലാണ് ടിയാങ്കോങ് 2 ചൈന വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് ജീവിക്കാനുള്ള പ്രതിസന്ധികളെക്കുറിച്ചറിയാനും ഭക്ഷണം കൃഷി ചെയ്യാനും റേഡിയേഷന്‍ അപകടത്തെക്കുറിച്ചറിയാനുമാണ് ഈ ദൗത്യം കൊണ്ട് ചൈന ലക്ഷ്യമിട്ടത്. ആദ്യ പരീക്ഷണ ദൗത്യത്തിലുണ്ടായ ഒരു പേരുദോഷം ചൈന രണ്ടാം ടിയാങ്കോങില്‍ തീര്‍ക്കുകയും ചെയ്തു. 2019ല്‍ ടിയാങ്കോങ് 2വിനെ പസിഫിക് സമുദ്രത്തിന് മുകളില്‍ നിയന്ത്രിതമായ തോതില്‍ ഇറക്കി കത്തിച്ച് കളയുകയായിരുന്നു.
ടിയാങ്കോങ് ബഹിരാകാശ നിലയത്തില്‍ രണ്ട് പരീക്ഷണ ശാലകളാണുള്ളത്. മെങ്ക്ടിയന്‍ (സ്വര്‍ഗീയ സ്വപ്‌നം), വെന്‍ടിയന്‍ (സ്വര്‍ഗീയ അന്വേഷണം) എന്നിങ്ങനെ പേരുകളുള്ള പരീക്ഷണശാലകള്‍ രണ്ട് വര്‍ഷത്തിനകം ടിയാങ്കോങിന്റെ ഭാഗമായി മാറും. ടിയാങ്കോങ് 2 വിലെ സംവിധാനങ്ങളുടെ പകര്‍പ്പാണ് ഈ പരീക്ഷണ ശാലകളുടെ രൂപകല്‍പ്പനക്കായി ഉപയോഗിച്ചിട്ടുള്ളത്.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മൊത്തമായി ഒരു വലിയ സൗരോര്‍ജ പാനലാണ് ഊര്‍ജം നല്‍കുന്നതെങ്കില്‍ ടിയാങ്കോങ് നിലയത്തിന്റെ ഓരോ ഭാഗത്തിനും സ്വന്തമായി സൗരോര്‍ജ പാനലുകളുണ്ട്. ഒരിക്കല്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഏതാണ്ട് 60 ടണ്‍ ഭാരം വരും ടിയാങ്കോങ് നിലയത്തിന്. ബഹിരാകാശത്ത് ദീര്‍ഘകാലം മൂന്ന് സഞ്ചാരികളെ താമസിപ്പിക്കുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും ടിയാങ്കോങ് നിലയം വഴി സാധിക്കും.
ചൈനീസ് ബഹിരാകാശനിലയത്തിന്റെ വിജയത്തില്‍ രാജ്യാന്തര സഹകരണത്തിന് വലിയ പങ്കുണ്ട്. ഇതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ചൈന ആരംഭിക്കുകയും തങ്ങളുടെ ബഹിരാകാശ നിലയത്തിലേക്ക് മറ്റു രാജ്യങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ചൈനീസ് ബഹിരാകാശ സഞ്ചാരികള്‍ക്ക് സമുദ്രത്തിലെ അതിജീവനത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ ബഹിരാകാശ നിലയം വിട്ട് അതിവേഗം ഭൂമിയിലേക്ക് വരേണ്ടി വന്നാല്‍ സമുദ്രത്തില്‍ പതിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ സംഭവിച്ചാല്‍ സഞ്ചാരികള്‍ക്ക് രക്ഷാപ്രവര്‍ത്തകര്‍ വരും വരെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട പരിശീലനമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി നല്‍കിയത്.
ബഹിരാകാശത്ത് നടത്തേണ്ട പരീക്ഷണങ്ങളുടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആശയങ്ങള്‍ ചൈന സ്വാഗതം ചെയ്തിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42 ശാസ്ത്രീയ പരീക്ഷണ ആശയങ്ങളില്‍ നിന്ന് ഒൻപത് പരീക്ഷണങ്ങള്‍ ചൈന ടിയാങ്കോങിലേക്കു വേണ്ടി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തിലെ തന്നെ ശക്തമായ സ്‌ഫോടനങ്ങളിലൊന്നായ ഗാമ കിരണങ്ങളുടെ പൊട്ടിത്തെറിയെക്കുറിച്ചുള്ള പരീക്ഷണവും മൈക്രോഗ്രാവിറ്റിയും റേഡിയേഷനും എങ്ങനെ പ്രപഞ്ച പ്രകമ്പനങ്ങളെ സ്വാധീനിക്കുന്നുവെന്ന നോര്‍വീജിയന്‍ ഗവേഷകരുടെ പരീക്ഷണ നിര്‍ദേശവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ബഹിരാകാശ മേഖലയില്‍ അടുത്തകാലത്ത് ചൈന നേടിയ ഏറ്റവും വലിയ നേട്ടമാണ് ടിയാങ്കോങ് ബഹിരാകാശ നിലയം. 1970കള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍ നിന്നും സാംപിളുകള്‍ ഭൂമിയിലെത്തിച്ചതും ചൊവ്വയിലേക്കുള്ള റോബോട്ടിക്ക് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതും ചൈനയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളാണ്. അമേരിക്കക്കും റഷ്യക്കും മറ്റു ലോകരാജ്യങ്ങള്‍ക്കും ഇപ്പോള്‍ തന്നെ ബഹിരാകാശ രംഗത്ത് ചൈന ഒരു എതിരാളിയായി മാറിക്കഴിഞ്ഞു.
English Summary: The Story of how China will build its Space Station