ചന്ദ്രനിൽ നിന്ന് രണ്ടര മണിക്കൂർ തല്‍സമയ വിഡിയോ; അതൊരു ലോകാദ്ഭുതമായിരുന്നു
Mail This Article
ഏറ്റവും അഭിമാനാര്‍ഹമായ നേട്ടങ്ങളിലൊന്നായി അമേരിക്ക എക്കാലത്തും ഉയര്‍ത്തിക്കാണിക്കുന്നതാണ് അപ്പോളോ ചാന്ദ്ര ദൗത്യം. എന്നാല്‍ അമേരിക്ക മാത്രമല്ല മറ്റു ലോകരാജ്യങ്ങളും ഈ ദൗത്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ ലഭിച്ചതും കണ്ടതും ഓസ്‌ട്രേലിയയിലായിരുന്നു.
ഓസ്‌ട്രേലിയയിലെ കാന്‍ബെറക്ക് സമീപത്തുണ്ടായിരുന്ന ഹണിസക്കിള്‍ ക്രീക്ക് ട്രാക്കിങ് സ്റ്റേഷനിലായിരുന്നു മനുഷ്യന്റെ ചരിത്രപരമായ ആ കാല്‍വെപ്പിന്റെ ദൃശ്യങ്ങള്‍ ആദ്യമെത്തിയത്. അപ്പോളോ ദൗത്യത്തിനായി പ്രത്യേകം സജ്ജീകരിച്ച ആ ട്രാക്കിങ് സ്റ്റേഷന്‍ ഇപ്പോള്‍ നിലവിലില്ല. ചന്ദ്രനിലേക്കുള്ള യാത്രക്കിടെ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിനും അന്ന് ഭൂമിയില്‍ മൂന്നിടത്ത് ട്രാക്കിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. കലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്‌റ്റോണിലും സ്‌പെയിനിലെ മാഡ്രിഡിലും ഓസ്‌ട്രേലിയയിലുമായിരുന്നു അത്.
യഥാര്‍ഥത്തില്‍ ഓസ്‌ട്രേലിയയില്‍ മൂന്ന് സ്റ്റേഷനുകള്‍ അപ്പോളോ ദൗത്യത്തിന്റെ വിവര കൈമാറ്റത്തിനായി സ്ഥാപിച്ചിരുന്നുവെന്നും അന്നത്തെ ദൗത്യത്തില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ എൻജിനീയര്‍മാര്‍ ഓര്‍ക്കുന്നു. ഹണിസക്കിള്‍ ക്രീക്കിന് പുറമേ ഓറോള്‍ വാലി ട്രാക്കിങ് സ്‌റ്റേഷനും കര്‍നാര്‍വോന്‍ ട്രാക്കിങ് സ്‌റ്റേഷനുമായിരുന്നു സജീവമായിരുന്നത്. റേഡിയോ സിഗ്നലുകളും ചിത്രങ്ങളും സ്വീകരിക്കുന്നതിനായിരുന്നു ഈ സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ചാന്ദ്രദൗത്യത്തിന്റെ ദൃശ്യങ്ങള്‍ കൂടി എടുക്കണമെന്നത് പിന്നീട് വന്ന ആവശ്യമായിരുന്നു.
നാസയിലെ ശാസ്ത്രജ്ഞരില്‍ ഒരുവിഭാഗം ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനെയും ഭൂമിയിലേക്ക് അയക്കുന്നതിനെയും എതിര്‍ത്തിരുന്നു. എന്നാല്‍ നാസയുടെ ഹോസ്റ്റണിലെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍ ഡയറക്ടറായ ക്രിസ് ക്രാഫ്റ്റിന്റെ നിര്‍ബന്ധമാണ് ആ ചരിത്ര ദൃശ്യങ്ങള്‍ ടിവിയില്‍ പൊതുജനം കാണുന്നതിനിടയാക്കിയത്. ഇതിനായി പണം മുടക്കിയ അമേരിക്കക്കാര്‍ക്ക് മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നത് കാണാനും അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
നീല്‍ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങുന്നതിന്റെ ഗ്രെയിംസ് കലര്‍ന്ന ദൃശ്യങ്ങള്‍ പിന്നീട് ലോകം ഏറ്റവും കൂടുതല്‍ കണ്ട ടിവി ദൃശ്യമായി മാറുകയും ചെയ്തു. ഗോള്‍ഡ്‌സ്‌റ്റോണിലേയും പാര്‍ക്‌സിലേയും ഹണിസക്കിളിലേയും സ്റ്റേഷനുകള്‍ ഈ ദൃശ്യങ്ങള്‍ സ്വീകരിക്കാന്‍ സജ്ജമായിരുന്നു. അമേരിക്കക്കാര്‍ ആവേശത്തോടെ കലിഫോര്‍ണിയയിലെ ഗോണ്‍ഡ്‌സ്‌റ്റോണില്‍ കാത്തിരുന്നെങ്കിലും ആദ്യം വിഡിയോ ലഭിക്കാന്‍ ഭാഗ്യമുണ്ടായത് ഓസ്‌ട്രേലിയക്കായിരുന്നു. അതിന്റെ പ്രധാനകാരണം ആംസ്‌ട്രോങും ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങാന്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. ഇതോടെ തല്‍സമയ സംപ്രേക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗത്തില്‍ ചെയ്യേണ്ടി വന്നു. ഓസ്‌ട്രേലിയയിലെ ഹണിസക്കിള്‍ ക്രീക്കിലെ എൻജിനീയര്‍മാര്‍ താരമ്യേന അനുഭവസമ്പത്ത് കൂടുതലുണ്ടായിരുന്നവരായിരുന്നു. ഇതാണ് അവരെ തുണച്ചത്. ഇതിന്റെ ഫലമായി മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍കാലുകുത്തുന്നത് ഓസ്‌ട്രേലിയക്കാരായിരുന്നു ടിവിയില്‍ ആദ്യം കണ്ടത്. സെക്കന്റുകള്‍ക്കു ശേഷം അമേരിക്കയിലും ആ ദൃശ്യങ്ങളെത്തി.
ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സിലെ പാര്‍ക്‌സ് സ്റ്റേഷനിലും ഒൻപത് മിനിറ്റുകള്‍ക്ക് ശേഷം ഇതേ ദൃശ്യങ്ങളെത്തി. അന്ന് രണ്ടര മണിക്കൂറാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ ദൃശ്യങ്ങള്‍ ടിവിയില്‍ ലോകം തല്‍സമയം കണ്ടത്. ദൃശ്യങ്ങള്‍ക്കൊപ്പം ചാന്ദ്ര ദൗത്യത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ശബ്ദ സന്ദേശങ്ങളും ഗോള്‍ഡ്‌സ്‌റ്റോണ്‍ അടക്കമുള്ള സ്‌റ്റേഷനുകളില്‍ എത്തിയിരുന്നു.
English Summary: How a little dish in Australia broadcast the moon landing to the world